ആലപ്പുഴ: മഴയ്ക്ക് നേരിയ ശമനമുണ്ടെങ്കിലും ആലപ്പുഴയുടെ താഴ്ന്ന പ്രദേശങ്ങൾ വെള്ളക്കെട്ടിൽ നിന്ന് കരകയറാൻ സമയമെടുക്കും. കിഴക്കൻ വെള്ളത്തിന്റെ വരവ് ആരംഭിച്ചിട്ടേയുള്ളൂ. നഗരത്തിലെ കിഴക്കൻ വാർഡുകളിലടക്കം വീടുകളിൽ വെള്ളം കയറി. ചെങ്ങന്നൂർ, മാവേലിക്കര, ചേർത്തല, കുട്ടനാട്, കാർത്തികപ്പള്ളി താലൂക്കുകളിലാണ് നിലവിൽ ക്യാമ്പുകൾ പ്രവർത്തിക്കുന്നത്. കൊവിഡ് കാലത്തും കുട്ടികളും പ്രായമായവരും രോഗികളുമടക്കം ഒരുമിച്ച് താമസിക്കേണ്ട സ്ഥിതിയാണുള്ളത്. രോഗ ഭീഷണി സാദ്ധ്യതയുള്ള സാഹചര്യത്തിൽ ക്യാമ്പിൽ താമസിക്കുന്നവർ അതീവ ശ്രദ്ധയും ജാഗ്രതയും പുലർത്തണമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകി.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
1. മൂക്കും വായും മൂടുന്ന വിധം മാസ്ക് ധരിക്കുക
2. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മാസ്ക് താഴ്ത്തരുത്
3. നനഞ്ഞ മാസ്ക് ധരിക്കരുത്
4. ആറ് മണിക്കൂർ കൂടുമ്പോൾ മാസ്ക് മാറ്റണം
5. കൂട്ടം കൂടരുത്
6. പഴകിയ ഭക്ഷണം കഴിക്കരുത്
7. കൈകൾ ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കഴുകുക
8. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക
പ്രതിരോധം മുഖ്യം
വെള്ളം കയറിയ പ്രദേശങ്ങളിലുള്ളവരും രക്ഷാ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരും എലിപ്പനി പ്രതിരോധത്തിനായി ഡോക്സി സൈക്ലിൻ ഗുളിക ആരോഗ്യ പ്രവർത്തകരുടെ നിർദേശപ്രകാരം കഴിക്കണം. ആഴ്ചയിലൊരിക്കൽ 100 മില്ലിഗ്രാമിന്റെ രണ്ട് ഗുളികയാണ് കഴിക്കേണ്ടത്.
""
ക്യാമ്പിൽ താമസിക്കുന്നവർക്ക് ജലദോഷം, പനി, ചുമ, തൊണ്ടവേദന എന്നീ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ അടിയന്തരമായി ആരോഗ്യ പ്രവർത്തകരെ വിവരം അറിയിക്കണം.
ആരോഗ്യ വകുപ്പ്, ആലപ്പുഴ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |