മാന്നാർ: ഭർത്തൃവീട്ടുകാരോടൊപ്പം കഴിയുന്ന മകനെ വിട്ടുകിട്ടാൻ മാന്നാർ സ്റ്റേഷന് മുന്നിൽ ഒരു പകൽ മുഴുവൻ പ്രതിഷേധവും കണ്ണീരുമായി കഴിഞ്ഞ യുവതിക്ക് രാത്രിയോടെ പൊലീസ് കുഞ്ഞിനെ വീണ്ടെടുത്ത് നൽകി. ബുധനൂർ തയ്യൂർ ആനന്ദഭവനത്തിൽ വാടകയ്ക്ക് താമസിക്കുന്ന സ്നേഹയാണ് (26) നാലുവയസുകാരനായ മകൻ അശ്വിനെ വിട്ടുകിട്ടാൻ സ്റ്റേഷന് മുന്നിൽ മനംനൊന്ത് കഴിഞ്ഞത്.
ഭിന്ന ജാതിക്കാരായ സ്നേഹയും ബുധനൂർ കിഴക്കും മുറിയിൽ മനോജ് ഭവനത്തിൽ സുനിലും 2014 ലാണ് രജിസ്റ്റർ വിവാഹം നടത്തിയത്. ഭർത്തൃ വീട്ടുകാരുടെ ഉപദ്രവത്തിനെ തുടർന്ന് 2015ൽ വാടകവീട്ടിലേക്ക് ഇരുവരും മാറി. 2016ൽ ഏഴുമാസം ഗർഭിണിയായിരിക്കുമ്പോൾ ആദ്യകുഞ്ഞ് ഭർത്താവിന്റെ ഉപദ്രവത്തെ തുടർന്ന് ഗർഭാവസ്ഥയിൽ മരിച്ചതായി സ്നേഹ പറയുന്നു. 2018ൽ അശ്വിൻ ജനിച്ചയുടൻ സുനിൽ ഗൾഫിലേക്ക് പോയി. 2020 ജൂണിൽ കൊവിഡ് പിടിപെട്ട് ക്വാറന്റൈനിൽ കഴിയുമ്പോൾ ഭർത്തൃ വീട്ടുകാർ കുഞ്ഞിനെ കൊണ്ടുപോയി. തുടർന്ന് ഗൾഫിലുള്ള ഭർത്താവിനോടും ബന്ധുക്കളോടും തന്നെക്കുറിച്ച് അപവാദം പ്രചരിപ്പിച്ചതായും സ്നേഹ പറയുന്നു.
ക്വാറന്റൈന് ശേഷം കുഞ്ഞിനെ തിരികെ നൽകാൻ ഭർത്തൃ വീട്ടുകാർ തയ്യാറായില്ല. തുടർന്ന് മാന്നാർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ഒരുവർഷമായിട്ടും നടപടി സ്വീകരിക്കാതെ വന്നതോടെ കഴിഞ്ഞ 20ന് ചെങ്ങന്നൂർ ഡിവൈ.എസ്.പിക്ക് പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ ഇരുകൂട്ടരെയും മാന്നാർ സി.ഐ ഒത്തുതീർപ്പിനായി വിളിപ്പിച്ചു. എന്നാൽ രണ്ടുമാസം കഴിഞ്ഞ് ഭർത്താവ് നാട്ടിലെത്തുമ്പോൾ ഒത്തുതീർപ്പാക്കാമെന്ന് പറഞ്ഞ് പറഞ്ഞയച്ചു. തന്റെ കുഞ്ഞിനെ കിട്ടാതെ തിരികെപ്പോകില്ലെന്ന് പറഞ്ഞ് പൊലീസ് സ്റ്റേഷന് പുറത്ത് രാത്രിവരെ സ്നേഹയും അവരുടെ അമ്മൂമ്മയും കുഞ്ഞമ്മയും കഴിച്ചുകൂട്ടുകയായിരുന്നു. തുടർന്ന് സ്‌നേഹയെയും കൂട്ടി ഭർത്തൃവീട്ടിലെത്തിയ മാന്നാർ സി.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് കുട്ടിയെ വാങ്ങി സ്റ്റേഷനിൽ കൊണ്ടുവന്ന് വ്യവസ്ഥകളോടെ മാതാവിന് വിട്ടുനൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |