ഹരിപ്പാട്: ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കവർന്ന രണ്ടംഗ സംഘം ഹരിപ്പാട് പൊലീസിന്റെ പിടിയിലായി. കൃഷ്ണപുരം നക്കനാൽ താഴ്ച വടക്കതിൽ ഷിബു ( ചക്ക ഷിബു 27 ), ചൂനാട്, നാമ്പു കുളങ്ങര കാട്ടിലേക്ക് പുത്തൻവീട്ടിൽ നസീം(20) എന്നിവരാണ് പിടിയിലായത്. നിർമാണത്തൊഴിലാളിയായ നെയ്യാറ്റിൻകര സ്വദേശി സുനിലാണ് കവർച്ചയ്ക്കിരയായത്. തിരുവനന്തപുരത്തേയ്ക്ക് വരുന്നതിനിടെ വിശ്രമിക്കാനായി നങ്ങ്യാർകുളങ്ങരയിലെ ബസ് സ്റ്റോപ്പിൽ അൽപസമയം നിർത്തിയപ്പോൾ ബൈക്കിലെത്തിയ പ്രതികൾ സുനിലിനെ ഭീഷണിപ്പെടുത്തി 4680 രൂപയും 13000 രൂപ വിലവരുന്ന മൊബൈൽ ഫോണും തട്ടിയെടുക്കുകയായിരുന്നു. തുടർന്ന് സുനിൽ സ്റ്റേഷനിലെത്തി വിവരം പറയുകയായിരുന്നു. പ്രതികൾ എത്തിയ ബൈക്കിന്റെ നമ്പർ സുനിൽ ശ്രദ്ധിച്ചിരുന്നു. ഇതു വച്ച് ബൈക്കുടമ വള്ളികുന്നം സ്വദേശിയാണെന്ന് കണ്ടെത്തിയെങ്കിലും നസീം ബൈക്ക് എന്തോ ആവശ്യത്തിനായി ഇയാളുടെ എടുത്തു കൊണ്ട് പോയതാണെന്ന് വ്യക്തമായി. തുടർന്ന് പൊലീസ് നസീമിന്റെ വീട്ടിലെത്തി പിടികൂടി. പിന്നീട് കൃഷ്ണപുരത്തെ വീട്ടിലെത്തി ഷിബുവിനെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. മോഷ്ടിച്ച പണവും മൊബൈൽ ഫോണും പ്രതികളിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. ഹരിപ്പാട് സി.ഐ ബിജു നായർ, എസ്.ഐ രാജ് കുമാർ, എ.എസ്.ഐ സുജിത്ത്, സി.പി.ഒ മാരായ നിഷാദ്, നിസാമുദ്ദീൻ, വിഷ്ണു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |