കുട്ടനാട്ടിലെ കർഷകർക്ക് തിരിച്ചടി
ആലപ്പുഴ : കഴിഞ്ഞ ദിവസങ്ങളിൽ വേനൽമഴയിൽ പെയ്തിറങ്ങിയ വെള്ളം പാടശേഖരങ്ങളിൽ നിന്ന് ഒഴുകിപ്പോകാൻ മാർഗമില്ലാതായതോടെ, നിലംപൊത്തിയ നെല്ല് കിളിർത്തു തുടങ്ങിയത് കർഷകർക്ക് കനത്ത തിരിച്ചടിയായി. ജില്ലയിലെ വിവിധ പാടശേഖരങ്ങളിലായി 8,345 ഹെക്ടർ നിലത്തെ നെൽകൃഷിയാണ് വേനൽ മഴയിൽ വെള്ളത്തിലായത്. ഇതിൽ ആയിരത്തിലധികം ഹെക്ടറിലെ നെല്ല് പൂർണമായും നശിച്ചു.
ചെന്നിത്തല പതിനാലാം ബ്ളോക്ക്, പള്ളിപ്പാട് പള്ളിമൂല, പാലമേൽ ഉളവുക്കാട് കരിമുക്കം, കൈനകരി വടക്കേ 990 എന്നീ പാടശേഖരങ്ങളിലാണ് നെല്ല് പൂർണമായും വെള്ളത്തിൽ മുങ്ങി നശിച്ചത്. കുട്ടനാട്, അപ്പർ കുട്ടനാട് പ്രദേശത്തെ നിരവധി പാടശേഖരങ്ങളിൽ നിലം പൊത്തിയ നെല്ല് വെള്ളത്തിൽ മുങ്ങി കിളിർത്തു തുടങ്ങി. മഴവെള്ളം കെട്ടിക്കിടക്കുന്നതിനാൽ കൊയ്ത്ത് യന്ത്രം ഉപയോഗിച്ച് കൊയ്യാൻ കഴിയാത്ത സാഹചര്യമാണുള്ളത്. വെള്ളത്തിൽ മുങ്ങിയ നെല്ലിന്റെ ഇലകൾ അഴുകി പൂർണ്ണമായും നശിച്ചു. പൂർണ വിളവെത്തിയവയാണ് ഈ നെൽച്ചെടികൾ.
115.67കോടി രൂപയുടെ കൃഷിനാശം
കഴിഞ്ഞ ദിവസം വരെ 11,346 ഹെക്ടറിലെ വിവിധ ഇനം കൃഷി നശിച്ചതിലൂടെ 115.67കോടി രൂപയുടെ നഷ്ടം ഉണ്ടായതായാണ് കൃഷിവകുപ്പിന്റെ പ്രാഥമിക റിപ്പോർട്ട്. നെൽകൃഷിയിൽ മാത്രം 103.76കോടി രൂപയുടെ നഷ്ടമുണ്ടായി. 8,476.5 ഹെക്ടറിലെ നെൽകൃഷിയാണ് നശിച്ചത്. പതിനായിരത്തോളം കർഷകരെ ഇത് ബാധിച്ചു. തെങ്ങ്. വാഴ, വെറ്റിലക്കൊടി, എള്ള്, വിവിധ ഇനം പച്ചക്കറികൾ തുടങ്ങിയവയും മഴയിൽ നശിച്ചു. 2,870.5 ഹെക്ടറിൽ 12.91 കോടി രൂപയുടെ നഷ്ടമാണ് ഇവയുടെ കൃഷിനാശത്തിലൂടെ ഉണ്ടായത്.
കിഴിവിന്റെ പേരു പറഞ്ഞ്
സംഭരണം വൈകിപ്പിക്കുന്നു
കൃഷിനാശത്തോടൊപ്പം, സംഭരിക്കുന്ന നെല്ലിന് മില്ലുകാർ കൂടുതൽ കിഴിവ് ആവശ്യപ്പെടുന്നതും കർഷകരുടെ നഷ്ടക്കണക്ക് കൂട്ടുന്നു. വേനൽമഴയിൽ നനഞ്ഞ നെല്ല് സംഭരിക്കുന്നതിലാണ് കിഴിവിന്റെ പേരിൽ മില്ലുകാർ മെല്ലെപ്പോക്ക് നയം സ്വീകരിക്കുന്നത്. നെല്ലിലെ ഈർപ്പം,കറവൽ എന്നിവയുടെ പേരിലാണ് മില്ലുകാരുടെ ചൂഷണം . ഒരു ക്വിന്റൽ നെല്ല് സംഭരിക്കുമ്പോൾ 10 മുതൽ 15 കിലോ വരെ കിഴിവ് നൽകണമെന്നാണ് ഇവരുടെ ആവശ്യം. കർഷകർ ഇത് അംഗീകരിക്കാതായതോടെ, വിളവെടുപ്പ് പൂർത്തീകരിച്ച പാടശേഖരങ്ങളിലെ നെല്ല് സംഭരണം പോലും വൈകുകയാണ്. വെയിലുള്ളപ്പോൾ കൊയ്യുന്ന നെല്ലിനും മില്ലുകാർ കിഴിവ് ഈടാക്കുന്നുണ്ട്. ഈർപ്പത്തിന്റെ പേരിൽ നെല്ല് സംരണം വൈകിപ്പിക്കരുതെന്ന് സർക്കാർ നിർദേശമുണ്ടെങ്കിലും ഇതൊന്നും പാലിക്കപ്പെടുന്നില്ല. മഴ ശക്തമായതിനാൽ കിട്ടുന്ന വിലയ്ക്ക് നെല്ല് വിറ്റ് നഷ്ടം കുറയ്ക്കാനുള്ള ശ്രമത്തിലാണ് കർഷകർ.
കൃഷി നാശം (പാടശേഖരങ്ങൾ)
പൂർണമായി നശിച്ചത് : ചെന്നിത്തല പിതനാലാം ബ്ളോക്ക്, പള്ളിപ്പാട് പള്ളിമൂല, പാലമേൽ ഉലവക്കാട് കരിമുക്കം, കൈനകി വടക്കേ 990
ഭാഗികമായുള്ള നാശം
ചമ്പക്കുളം തെക്കേ തൊള്ളായിരം............80%
ചെപ്പലക്ക ശങ്കരമംഗലം............................25%
മൂലപൊങ്ങപ്പറ..........................................15%
മണിമലക്കടവ്............................................25%
കുറുപ്പന്തറ............................................80%
നാലുതോട്ടിൻകര.....................................15%
അമ്പലപ്പുഴ വടക്ക് കരട്ടുപാടം..................80%
ചെറുതന നാരായണൻചിറ...................60%
ചെറുതന പോത്തനോടി.........................50%
വീയപുരം പ്രായറ്റേരു മണിയങ്കരി............50%
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |