ആലപ്പുഴ: റവന്യൂ വകുപ്പിന്റെ ഡിജിറ്റൽ സർവേയുടെ രണ്ടാം ഘട്ടത്തിൽ ജില്ലയിലെ എട്ടു വില്ലേജുകളെ കൂടി ഉൾപ്പെടുത്തി. കുട്ടനാട് താലൂക്കിലെ രണ്ടും ചേർത്തല താലൂക്കിലെ ആറും വില്ലേജുകളിലെ ആദ്യഘട്ടത്തിൽ പൈലറ്റ് റീസർവേ ഈമാസം പൂർത്തീകരിക്കും. രണ്ടാംഘട്ടത്തിലെ എട്ട് വില്ലേജുകളിലെ സർവേ അടുത്തമാസം ആദ്യം ആരംഭിക്കും. പൊതുജനപങ്കാളിത്തത്തോടെ നടപ്പാക്കുന്ന ഡ്രോൺ ഉപയോഗിച്ചുള്ള റീസർവേ തുടരുന്നു. ആദ്യഘട്ടത്തിൽ പുളിങ്കുന്ന്, വെളിയനാട്, അരൂർ വില്ലേജുകളിലാണ് ഡ്രോൺ ഉപയോഗിച്ചുള്ള പൈലറ്റ് സർവേ നടത്തിയത്.
ഓരോ വില്ലേജിലും പരീക്ഷണാർത്ഥം 300 ഹെക്ടറിന്റെ വീതം സർവേ രേഖകൾ തയ്യാറാക്കും. മരങ്ങൾ ഇടതിങ്ങി നിൽക്കാത്ത പ്രദേശത്താണ് ഡ്രോൺ ഉപയോഗിച്ചുള്ള സർവേ നടത്തുക. പുളിങ്കുന്ന് വില്ലേജിൽ പരീക്ഷണാർത്ഥമുള്ള സർവേയുടെ തുടക്കത്തിൽ ശക്തമായ കാറ്റിൽ തെങ്ങിൽ തട്ടി ഡ്രോൺ തകർന്നു വീണു. ഡ്രോണിന്റെ തകരാർ പരിഹരിച്ച ശേഷം റീസർവേ പുനരാരംഭിച്ചത്. സർവേ വകുപ്പും കേന്ദ്ര സർവേ ഒഫ് ഇന്ത്യ ജീവനക്കാരുമാണ് മേൽനോട്ടം വഹിക്കുന്നത്. ഡ്രോണിന്റെയും മറ്റും സഹായത്തോടെ അഞ്ചുവർഷംകൊണ്ട് രാജ്യമാകെ നടപ്പാക്കുന്ന ഡിജിറ്റൽ സർവേ പദ്ധതി കഴിഞ്ഞ വർഷമാണ് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചത്.
ഡിജിറ്റൽ റീസർവേ
ഭൂമിയുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും ഓൺലൈനിൽ ലഭിക്കും. ഡിജിറ്റൽ റീസർവേ പൂർത്തിയാകുന്നതോടെ സേവനങ്ങൾ ഒറ്റ പോർട്ടലിൽ ലഭ്യമാകും. സ്മാർട്ട് ഫോൺ ഉപയോഗിച്ച് ഇതു വേഗത്തിൽ ഡൗൺലോഡു ചെയ്‌തെടുക്കാം. ഇതോടെ ഭൂമിസംബന്ധമായ തർക്കങ്ങൾക്കും പ്രശ്‌നങ്ങൾക്കും വേഗത്തിൽ പരിഹാരം കണ്ടെത്താൻ കഴിയും. സംസ്ഥാനത്തെ മുഴുവൻ വില്ലേജുകളിലും സർവേ നടത്തുന്നതിന് സർവേ ഒഫ് ഇന്ത്യ ഡയറക്ടറും സംസ്ഥാന സർവേ ഡയറക്ടറും ധാരണാപത്രം ഒപ്പുവച്ചിട്ടുണ്ട്.
"രണ്ടാംഘട്ടത്തിലെ സർവേ ആരംഭിക്കുന്നതിനുള്ള തീയതിയും വില്ലേജുകളും അടുത്ത ദിവസം തീരുമാനിക്കും. ഒന്നാംഘട്ടത്തിലെ രണ്ട് വില്ലേജുകളിലെ ഡ്രോൺ ഉപയോഗിച്ചുള്ള സർവേ അടുത്ത ദിവസം പൂർത്തീകരിക്കും.
- സോമനാഥൻ, ഡെപ്യൂട്ടി സൂപ്രണ്ട്, ഡിജിറ്റൽ സർവേ വിഭാഗം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |