ചേർത്തല : ഗോവ ,മാഹി എന്നിവിടങ്ങളിൽ നിന്ന് കൊണ്ടു വന്ന് മാരാരിക്കുളത്തെ വീട്ടിൽ വില്പനക്കായി സൂക്ഷിച്ചിരുന്ന 150 കുപ്പി വിദേശ മദ്യവും 30 ലിറ്റർ കോടയുമായി യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മാരാരിക്കുളം വടക്ക് പഞ്ചായത്ത് 9-ാം വാർഡ് എസ്.എൽ.പുരം മുല്ലശ്ശേരി ജംഗ്ഷന് സമീപം വാടകയ്ക്ക് താമസിച്ചു വന്ന, കൊച്ചി തോപ്പുംപൊടി മുണ്ടംവേലി കുട്ടത്തിപ്പറമ്പിൽ സജിത സെബാസ്റ്റ്യനെയാണ് (34) മാരാരിക്കുളം എസ്.എച്ച്.ഒ എസ്.രാജേഷിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
അരലിറ്ററിന്റെ 142 കുപ്പി വിദേശ മദ്യവും എട്ട് ഫുൾ ബോട്ടിലും കോടയും വാറ്റുപകരണങ്ങളും ഒരു ചന്ദനത്തടിയുമാണ് വീട്ടിൽ നിന്ന് കണ്ടെടുത്തത്. സജിത ഒറ്റയ്ക്കായിരുന്നു ഈ വീട്ടിൽ താമസം. സജിതയുടെ സുഹൃത്ത് കലവൂർ ലെപ്രസിയുടെ സമീപം നാമ്പു കുളങ്ങരവെളി ദീപുമോനെ (34 വീട്ടിൽ കഞ്ചാവ് ചെടി വളർത്തിയതിന് കഴിഞ്ഞ ദിവസം പൊലീസ് അറസ്‌റ്റ് ചെയ്തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ശനിയാഴ്ച രാവിലെ സജിതയുടെ വീട്ടിൽ നിന്ന് മദ്യം പിടികൂടിയത്. ദീപുമോൻ വഴിയായിരുന്നു മദ്യവില്പന നടന്നിരുന്നതെന്ന് പൊലീസ് പറഞ്ഞു. വീട്ടിലെ കുളിമുറിയിലാണ് മദ്യവും വാറ്റുപകരണങ്ങളും സൂക്ഷിച്ചിരുന്നത്. ഈ കേസിലും ദീപുമോനെ പ്രതിയാക്കിയിട്ടുണ്ട്. മാരാരിക്കുളം പ്രിൻസിപ്പൽ എസ്.ഐ സിസിൽ ക്രിസ്റ്റ്യൻ,എസ്.ഐമാരായ അനിൽ,പ്രതാപൻ,എ.എസ്.ഐ മാരായ ജാക്‌സൺ,റജിമോൻ,രാജേഷ്,സി.പി.ഒമാരായ വിനീഷ്,ജഗദീഷ്,സജീഷ്.നിഷ,മഞ്ജു,ധന്യ,രസ്‌ന എന്നിവരും പൊലീസ് സംഘത്തിൽ ഉണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |