ആലപ്പുഴ: ജില്ലയിലെ സ്‌നാനകേന്ദ്രങ്ങളിലും ക്ഷേത്രങ്ങളിലും ഭക്തിനിർഭര ചടങ്ങുകളോടെ പിതൃബലി തർപ്പണം നടന്നു. ഇന്നലെ പുലർച്ചേ നാലു മുതൽ 11 വരെ വലിയ തിരക്കാണ് എല്ലായിടത്തും അനുഭവപ്പെട്ടത്.
തൃക്കുന്നപ്പുഴ തീരം, തോട്ടപ്പള്ളി പൊഴിമുഖം, പുന്നപ്ര അറവുകാട് ശ്രീദേവീ ക്ഷേത്രം, ആലപ്പുഴ കിടങ്ങാംപറമ്പ് ക്ഷേത്രം, തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, പല്ലന ശ്രീപോർക്കലി ദേവി മഹാദേവ ക്ഷേത്രം, മാരാരിക്കുളം മഹാദേവ ക്ഷേത്രത്തിലെ തൈക്കൽ ശിവപുരി കടൽതീരം, മരത്തോർവട്ടം ധന്വന്തരി ക്ഷേത്രം, കൊറ്റംകുളങ്ങര വിഷ്ണു ക്ഷേത്രം, തോട്ടപ്പള്ളി ശ്രീബലഭദ്ര സ്വാമി ക്ഷേത്രം, കണ്ടിയൂർ ആറാട്ടുകടവ്, പുത്തനമ്പലം ശ്രീനാരായണപുരം ക്ഷേത്രം, പുന്നപ്ര കടൽത്തീരം, ആറാട്ടുപുഴ വലിയഴീക്കൽ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, മംഗലം ഇടക്കാട് ജ്ഞാനേശ്വരം ക്ഷേത്രം, വേളോർവട്ടം ക്ഷേത്രം എന്നിവിടങ്ങളായിരുന്നു ജില്ലയിലെ പ്രധാന ബലിതർപ്പണ കേന്ദ്രങ്ങൾ. അഖില ഭാരത അയ്യപ്പസേവാസംഘം 301-ാം നമ്പർ ശാഖയുടെ നേതൃത്വത്തിലുള്ള തൃക്കുന്നപ്പുഴ ശ്രീ ധർമ്മശാസ്ത ക്ഷേത്രത്തോടു ചേർന്നുള്ള തൃക്കുന്നപ്പുഴ തീരത്ത് ആയിരങ്ങളാണ് ബലിതർപ്പണത്തിന് എത്തിയത്. തീരത്ത് തയ്യാറാക്കിയ പന്തലുകളിൽ 50 പരോഹിതൻമാർ പിതൃതർപ്പണത്തിന് നേതൃത്വം നൽകി. ജില്ലയിൽ ഏറ്റവും കൂടുതൽ പേർ പിതൃതർപ്പണത്തിന് എത്തിയതും തൃക്കുന്നപ്പുഴയിലായിരുന്നു. വിവിധ ഡിപ്പോകളിൽ നിന്ന് തൃക്കുന്നപ്പുഴയിലേക്ക് കെ.എസ്.ആർ.ടി.സി സ്‌പെഷ്യൽ സർവീസ് നടത്തിയിരുന്നു. അഖില ഭാരത അയ്യപ്പ സേവാസംഘം 742-ാം നമ്പർ ശാഖയുടെ കീഴിലുള്ള പല്ലന ശ്രീ പോർക്കലീദേവി-ശ്രീ മഹാദേവ ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് എൻ. മോഹനൻ, സെക്രട്ടറി-ഇൻചാർജ് എസ്. ജോതിബാസു എന്നിവരുടെ നേതൃത്വത്തിലാണ് പല്ലന തീരത്ത് ചടങ്ങുകൾ നടന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |