മാന്നാർ: ഹരിതകർമ്മ സേനാംഗങ്ങൾ സമാഹരിച്ച് തരംതിരിക്കുന്നതിനായി സൂക്ഷിച്ചിരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾക്കിടയിൽ നിന്നും നിരോധിത പുകയില ഉത്പന്നങ്ങളുടെ ശേഖരം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. മാന്നാർ സ്റ്റോർജംഗ്‌ഷനിൽ ബസ് സ്റ്റാൻഡിന് സമീപമുള്ള ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നിന്നുമാണ് നാല് ചാക്ക് നിരോധിത പുകയില ഉത്പന്നങ്ങൾ ഹരിതകർമ്മ സേനാംഗങ്ങൾ കണ്ടെത്തിയത്.മാന്നാർ ഗ്രാമപഞ്ചായത്തിലെ 18 വാർഡുകളിലെ വീടുകളിൽ നിന്നും മറ്റും ഹരിതകർമ്മ സേനാംഗങ്ങൾ സമാഹരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിനു സമീപമാണ് തരംതിരിക്കുന്നതിനായി സൂക്ഷിച്ചിരിക്കുന്നത്. ഇവ പിന്നീട് തരംതിരിച്ച് മാറ്റുകയാണ് പതിവ്. പ്ലാസ്റ്റിക് മാലിന്യങ്ങൾ തരംതിരിക്കുന്ന ജോലിക്കിടെയാണ് നാല് ചാക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ ഹരിതകർമ്മ സേനാംഗങ്ങളുടെ ശ്രദ്ധയിൽപ്പെട്ടത്. ഇവർ പഞ്ചായത്തിൽ വിവരം അറിയിക്കുകയും തുടർന്ന് പഞ്ചായത്ത് അസി.സെക്രട്ടറി ഹരികുമാർ, ജിതേഷ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനിൽ ശ്രദ്ധേയം എന്നിവരും മാന്നാർ പൊലീസും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലും ഇവിടെ ജോലി ചെയ്‌തെങ്കിലും ഇവ ശ്രദ്ധയിൽപ്പെട്ടിരുന്നില്ലെന്ന് ഹരിതകർമ്മ സേനാംഗം സുജ പറഞ്ഞു. മാന്നാർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളും പരിസരവും അതിനോട് ചേർന്നുള്ള പണിതീരാത്ത ട്രഷറി കെട്ടിടവും രാത്രികാലങ്ങളിൽ സാമൂഹ്യവിരുദ്ധരുടെ താവളമാണെന്നും പൊലീസ് ആവശ്യമായ പരിശോധനകൾ നടത്തണമെന്നും മാന്നാർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനിൽ ശ്രദ്ധേയം ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |