ഹരിപ്പാട്: കരുവാറ്റ ആശ്രമം ജംഗ്ഷന് സമീപത്തെ സ്വകാര്യ ജിംനേഷ്യത്തിന്റെ വാർഷികാഘോഷങ്ങളുടെ ഭാഗമായി നടന്ന നാടൻ പാട്ടിനിടയിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് രണ്ടുപേർക്ക് കുത്തേറ്റു. പ്രതികളായ സഹോദരന്മാർ അടക്കം മൂന്നുപേരെ പൊലീസ് പിടികൂടി.
കരുവാറ്റ കളത്തിൽ പറമ്പിൽ രജീഷ് (കണ്ണൻ- 31), കന്നുകാലിപ്പാലം പറമ്പിൽ തെക്കതിൽ ശരത്ത് (36) എന്നിവർക്കാണ് കുത്തേറ്റത്. ഇരുവരുടെയും നില ഗുരുതരമാണ്. കരുവാറ്റ പുതുവിളയിൽ ബിപിൻ (കണ്ണൻ- 29), സഹോദരനായ ബിജിലാൽ (ഉണ്ണി-26), ഇവരുടെ സുഹൃത്ത് താമല്ലാക്കൽ ശങ്കര വിലാസത്തിൽ ജിതിൻകുമാർ (കണ്ണൻ-26) എന്നിവരെയാണ് ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച രാത്രി 11.30 ഓടെയായിരുന്നു സംഭവം. നാടൻപാട്ട് സ്ഥലത്തെ സംഘർഷത്തിനു ശേഷം വീട്ടിലേക്ക് മടങ്ങവേയാണ് സുഹൃത്തുക്കളായ രജീഷിനെയും ശരത്തിനെയും ബൈക്കിലെത്തിയ ആക്രമിസംഘം തടഞ്ഞുനിറുത്തി വയറ്റിലും നെഞ്ചിലും കുത്തിയത്. രജീഷിനെ ആദ്യം ഡാണാപ്പടിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് ആലപ്പുഴ മെഡി. ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും സ്ഥിതി ഗുരുതരമായതിനെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഇടതു നെഞ്ചിലും പുറത്തും കുത്തേറ്റ ശരത്തും എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
പ്രതികൾ കുത്താൻ ഉപയോഗിച്ച് കത്തി പൊലീസ് കണ്ടെടുത്തു. സംഭവസ്ഥലത്ത് ഫോറൻസിക്, വിരലടയാള വിദഗ്ദ്ധർ പരിശോധന നടത്തി. സംഭവത്തിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടെന്നും ഇവർക്കായി അന്വേഷണം ഊർജ്ജിതമാക്കിയെന്നും പൊലീസ് പറഞ്ഞു. ഹരിപ്പാട് എസ്.എച്ച്.ഒ വി.എസ്. ശ്യാംകുമാർ, സബ് ഇൻസ്പെക്ടർ സവ്യസാചി, സീനിയർ സി.പി.ഒമാരായ അജയകുമാർ, മഞ്ജു, സുരേഷ് കുമാർ, സി.പി.ഒമാരായ നിഷാദ്, സജാദ്, സുരേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |