ആലപ്പുഴ: ലിംഗാധിഷ്ഠിത വിവേചനങ്ങൾക്കെതിരെ ദേശീയ ഗ്രാമീണ ഉപജീവന മിഷൻ
കുടുംബശ്രീയുമായി ചേർന്ന് നടത്തുന്ന 'നയിചേതന' കാമ്പയിന് ജില്ലയിൽ തുടക്കമായി. സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങൾ ഇല്ലായ്മ ചെയ്യുന്നതിനുള്ള അന്താരാഷ്ട്ര ദിനാചരണമായ നവംബർ 25ന് ആരംഭിച്ച കാമ്പയിൻ ഡിസംബർ 23 വരെ നീളും.
കാമ്പയിനിന്റെ ഭാഗമായി ജില്ല, സി.ഡി.എസ്, എ.ഡി.എസ്, അയൽക്കൂട്ട സ്ഥലങ്ങളിലായി വിവിധ പ്രവർത്തനങ്ങളാണ് കുടുംബശ്രീ മിഷൻ തയ്യാറാക്കിയിരിക്കുന്നത്. നാലാഴ്ചകളായാണ് ആദ്യഘട്ട പ്രവർത്തനം. ആദ്യ ആഴ്ചയിൽ പോസ്റ്റർ രചന, പ്രതിജ്ഞ, ഷോർട്ട് ഫിലിം പ്രദർശനം, ചുവർ ചിത്രരചന, അതിക്രമങ്ങളെ കുറിച്ചുള്ള ചർച്ചകൾ എന്നിവ നടന്നു. കാമ്പയിനിന്റെ ഭാഗമായുള്ള പ്രവർത്തങ്ങളിൽ കുടുംബശ്രീ അയൽക്കൂട്ടങ്ങളോടൊപ്പം ഓക്സിലറി ഗ്രൂപ്പ് അംഗങ്ങളും വിജിലന്റ് ഗ്രൂപ്പ് അംഗങ്ങളും ഭാഗമാകും.
# കാമ്പയിൻ ലക്ഷ്യം
ലിംഗാധിഷ്ഠിത അതിക്രമങ്ങളെ തിരിച്ചറിയുക
അതിക്രമങ്ങൾക്കെതിരെ ഉറക്കെ ശബ്ദിക്കുക
അതിക്രമങ്ങൾ നേരിടാൻ പിന്തുണ നൽകുക
അതിജീവിക്കുന്നവർക്ക് പിന്തുണയും ഐക്യദാർഢ്യവും
# പ്രവർത്തനങ്ങൾ
ഇന്ന് മുതൽ 11 വരെ പോസ്റ്റർ പ്രദർശനം, പൊതുയോഗങ്ങൾ, പൊലീസ്, ജില്ലാ ലീഗൽ സർവീസ് അതോറിട്ടി, മറ്റു സഹായ സ്ഥാപനങ്ങൾ എന്നിവരെ ഉൾപ്പെടുത്തിയുള്ള ചർച്ചകൾ എന്നിവയുണ്ടാകും. മൂന്ന്, നാല് ആഴ്ചകളിലായി രാത്രി നടത്തം, റാലികൾ, ബോധവത്കരണ സെമിനാറുകൾ, ജെൻഡർ മേഖലയിൽ പ്രവർത്തിക്കുന്നവരെ ആദരിക്കൽ, അതിക്രമങ്ങളെ അതിജീവിച്ചവരുടെ അനുഭവ വിവരണം എന്നിവ നടക്കും
ജില്ലാതല പ്രവർത്തനങ്ങളിൽ സ്നേഹിത ജെൻഡർ ഹെൽപ് ഡെസ്കും പഞ്ചായത്ത് തല പ്രവർത്തനങ്ങളിൽ കമ്മ്യൂണിറ്റി കൗൺസിലർമാരും പരിപാടിക്ക് നേതൃത്വം നൽകും
സുനിത മിഥുൻ, ജെൻഡർ ജില്ലാ പ്രോഗ്രാം മാനേജർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |