കൊച്ചി: കഴിഞ്ഞ മൂന്ന് വർഷത്തെ കൊവിഡ് ക്ഷീണത്തിൽ നിന്ന് ഉത്സവപറമ്പുകൾ ഉണർന്നു. ഉത്സവങ്ങളും പെരുന്നാളുകളും ആഘോഷമായി തുടരുന്നതിനാൽ ആനകൾക്കും മേളക്കാർക്കും തിരക്ക് വർദ്ധിച്ചു. ആനകൾക്ക് റെക്കാഡ് ഏക്കത്തുകയാണ് പല ക്ഷേത്രങ്ങളും നൽകുന്നത്. പല ക്ഷേത്രങ്ങളിലും ഒരേ ദിവസങ്ങളിൽ തന്നെ ഉത്സവങ്ങൾ വരുന്നതോടെ തിരക്ക് വർദ്ധിച്ചു.
ഒരിടത്ത് ഉത്സവം കഴിഞ്ഞാലുടൻ ആനകളും മേളക്കാരും അടുത്ത സ്ഥാലത്തേയ്ക്ക് പായുകയാണ്. ഡിസംബർ മുതൽ ഏപ്രിൽ വരെ ഉത്സവ സീസൺ ആയതിനാൽ നിരവധി ബുക്കിംഗുകളാണ് ലഭിക്കുന്നത്.
ആനകൾ
കുറഞ്ഞ് കേരളം
രാജ്യത്ത് ഏറ്റവും കൂടുതൽ പരിശീലനം ലഭിച്ച നാട്ടാനകളുണ്ടായിരുന്ന കേരളത്തിൽ ഇപ്പോൾ എണ്ണം കുറഞ്ഞു. ഇത് ഉത്സവ സീസണുകളിലെ ആനകളുടെ ആവശ്യം വർദ്ധിക്കാൻ കാരണമായി. കേരളത്തിൽ 400 ആനകൾക്ക് മാത്രമാണ് ഇപ്പോൾ എഴുന്നള്ളിക്കാൻ യോഗ്യത. സംസ്ഥാനത്തെ 70 ശതമാനം ആനകളും 40 വയസിന് മുകളിലുള്ളവയാണ്. ഉയരം, സൗന്ദര്യം, പ്രശസ്തി എന്നിവയ്ക്ക് അനുസരിച്ചാണ് ഏക്കത്തുക ലഭിക്കുന്നത്. സീസൺ സമയങ്ങളിൽ ആവശ്യം അനുസരിച്ച് 30,000 രൂപ മുതൽ 6 ലക്ഷത്തിലധികം ഒരാനയ്ക്ക് ഏക്കം ലഭിക്കും. ചില ദിവസങ്ങളിൽ 10,000 രൂപയ്ക്കും ആനകളെ എഴുന്നള്ളിക്കാറുണ്ട്.
തിരക്കില്ലാതെ
പിടിയാനകൾ
സംസ്ഥാനത്ത് പിടിയാനകൾക്ക് വേണ്ടത്ര സ്വീകാര്യതയില്ല. ചുരുക്കം ചില ദേവീക്ഷേത്രങ്ങളിൽ മാത്രമാണ് പിടിയാനകളെ എഴുന്നള്ളിപ്പിക്കുന്നത്. ഇവയെ തടിപിടിക്കാൻ കൊണ്ടുപോയിരുന്നെങ്കിലും ക്രെയിൻ എത്തിയതോടെ ആർക്കും വേണ്ടാതായി. പല ആനകളെയും ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ സവാരിക്ക് ഉപയോഗിക്കുന്നുണ്ട്.
നാലുദിവസം തുടർച്ചയായി എഴുന്നള്ളത്ത് കഴിഞ്ഞാൽ ആനയ്ക്ക് ഒരുദിവസം പൂർണവിശ്രമം നൽകണം. 65 വയസിന് മുകളിലുള്ള ആനകളെ എഴുന്നള്ളിക്കരുത്. ചൂടുള്ള സമയത്ത് ടാറിട്ട റോഡിലൂടെ നടത്തരുത്. 30 കിലോമീറ്ററിലധികം നടത്താൻ പാടില്ല. കൂടുതൽ ദൂരമുള്ള സ്ഥലത്തേക്കാണെങ്കിൽ ലോറിയിൽ വേണം എത്തിക്കാൻ. 6 മണിക്കൂറിൽ കൂടുതൽ യാത്ര ചെയ്താൽ ആറ് മണിക്കൂർ വിശ്രമം നൽകണം. എഴുന്നള്ളിക്കുന്നതിന് മുമ്പ് ആനയുടെ ഫിറ്റ്നസ് ടെസ്റ്റ് നിർബന്ധമായും നടത്തണം. വെയിൽ അധികം ഏൽക്കാത്ത സ്ഥലത്ത് വേണം ആനയെ തളയ്ക്കാൻ. കൃത്യസമയത്ത് ആവശ്യത്തിന് വെള്ളം, പട്ട, ആഹാരങ്ങൾ നൽകിയിരിക്കണം. എഴുന്നള്ളിക്കുന്ന സമയത്ത് കൂടുതൽ ആനകളുണ്ടെങ്കിൽ നിശ്ചിത അകലത്തിൽ വേണം നിറുത്താൻ
ഡോ. പി.എം. രജന
ചീഫ് വെറ്ററിനറി ഓഫീസർ
എറണാകുളം
ആനകളുടെ എണ്ണം കുറഞ്ഞതുകൊണ്ട് വലിയ തിരക്കാണുള്ളത്. ഒരു സ്ഥലത്തെ ആറാട്ട് കഴിഞ്ഞാൽ ഉടൻ തന്നെ അടുത്ത സ്ഥലത്തേയ്ക്ക് പോകണം. ഈ സീസൺ കൊണ്ടാണ് അടുത്ത ഒരു വർഷത്തെ ആനയുടെ ചെലവ് വഹിക്കേണ്ടത്. ഉത്സവ സീസൺ കഴിഞ്ഞാൽ ആനകളെ വെറുതെ തളച്ചിടുകയാണ്. ഇത് പരിഹരിക്കാൻ ടൂറിസത്തിനും മറ്റ് പരിപാടികൾക്കും ആനയെ ഉപയോഗിക്കുന്നതിന് സർക്കാർ നടപടികൾ വേണം.
ജി. കൃഷ്ണപ്രസാദ്
സംസ്ഥാന പ്രസിഡന്റ്
എലിഫന്റ് ഓണേഴ്സ് അസോസിയേഷൻ
മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഉത്സ സീസൺ ആരംഭിച്ചതിനാൽ മേളക്കാർക്ക് ധാരാളം ബുക്കിംഗ് ലഭിക്കുന്നുണ്ട്. കൊടിയേറ്റ്, ആറാട്ട് എന്നിങ്ങനെ ഓരോ ക്ഷേത്രങ്ങളുടെയും പ്രാധാന്യമനുസരിച്ചാണ് ബുക്കിംഗ് ലഭിക്കുന്നത്.
ഏലൂർ മഹേഷ്
മേളകലാകാരൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |