കൊച്ചി: ജില്ലയിൽ പ്രവർത്തിക്കുന്ന പ്ലൈവുഡ് കമ്പനികളിൽ ഫയർ എൻ.ഒ.സിയുള്ളത് നാല് സ്ഥാപനത്തിന് മാത്രമെന്ന് ഫയർ ഫോഴ്സ് അന്വേഷണത്തിൽ കണ്ടെത്തി. കഴിഞ്ഞമാസം പെരുമ്പാവൂരിൽ പ്ലൈവുഡ് കമ്പനിയിലെ തീച്ചൂളയിൽ വീണ് ബീഹാർ സ്വദേശി മരിച്ചതിന് പിന്നാലെയായിരുന്നു ഫയർഫോഴ്സ് അന്വേഷണം.
ചെറുതും വലുതുമായി 600 പ്ലൈവുഡ് കമ്പനികളാണ് ജില്ലയിലുള്ളത്. എൻ.ഒ.സി ഇല്ലാത്ത കമ്പനികൾക്കെതിരെ കർശനനടപടി സ്വീകരിക്കണമെന്നാണ് തദ്ദേശസ്ഥാപനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
1000 സ്ക്വയർ മീറ്റർ വിസ്തൃതിയുള്ള കെട്ടിടത്തിന് ഫയർ എൻ.ഒ.സി വേണ്ടെന്ന നിയമം മറയാക്കിയാണ് നിയമ ലംഘനം. തുടക്കത്തിൽ ചെറിയ ഷെഡുകൾ നിർമ്മിച്ച് കമ്പനികൾ പഞ്ചായത്ത് ലൈസൻസുകൾ നേടിയെടുക്കുകയാണ് ആദ്യം ചെയ്യുന്നത്. പതിയെ സ്ഥാപനം വലുതാക്കി മാറ്റും. ലൈസൻസ് പുതുക്കുമ്പോൾ പഞ്ചായത്ത് അധികൃതർ ഇത് കണ്ടില്ലെന്ന് നടിക്കുന്നതാണ് ഗുരുതര വീഴ്ചകൾക്ക് കാരണമെന്ന് ഫയർഫോഴ്സ് ചൂണ്ടിക്കാട്ടുന്നു.
• കൂണുകൾ പോലെ
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പ്ലൈവുഡ് കമ്പനികളുള്ള ജില്ലകളിലൊന്നാണ് എറണാകുളം. പെരുമ്പാവൂർ, മൂവാറ്റുപുഴ, കോതമംഗലം മേഖലയിൽ മാത്രം 500 കമ്പനികളുണ്ടെന്നാണ് കണക്ക്. ഒരു കമ്പനിയിൽ 150 തൊഴിലാളികളാണ് പണിയെടുക്കുന്നത്.
കമ്പനിയിൽ നിന്ന് പണിപഠിച്ചശേഷം വമ്പൻ വരുമാനമുള്ളതിനാൽ സ്വന്തമായി സ്ഥാപനങ്ങൾ തുടങ്ങുന്നതാണ് കൂണുപോലെ സ്ഥാപനം പെരുകാൻ കാരണം. എല്ലാ തരത്തിലുമുള്ള പ്ലൈവുഡുകളും ജില്ലയിൽ നിർമ്മിക്കുന്നുണ്ട്. കൂടുതലും അറബ് രാജ്യങ്ങളിലേക്കാണ് കയറ്റിപ്പോകുന്നത്. ഉത്തരേന്ത്യയിലേക്ക് കയറ്റുമതിയുണ്ട്. ഒരുകമ്പനിയിൽ നിന്ന് പ്രതിദിനം രണ്ട് ലോഡ് പ്ലൈ വുഡുകളാണ് കയറ്റിപ്പോകുന്നത്.
25 ലക്ഷം മുതൽ
ഒന്നര ലക്ഷം ലിറ്ററിന്റെ ജലസംഭരണി. മുകളിൽ 50000 ലിറ്ററിന്റെ മറ്റൊരു സംഭരണി. പിന്നെ പമ്പ് സെറ്റുകളും അനുബന്ധ ഉപകരണങ്ങളും. ഇങ്ങിനെ ഫയർഫോഴ്സ് മാനദണ്ഡങ്ങൾ പാലിക്കാൻ ഒരു കമ്പനിക്ക് ചുരുങ്ങിയത് 25 മുതൽ 35 ലക്ഷം രൂപ മുടക്കേണ്ടി വരും. കൊവിഡ് പ്രതിസന്ധിയിൽ നിന്ന് കരകയറി വരുന്നതിനിടെ ഇത്രയും തുക മുടക്കുക കടക്കണിയിലേക്ക് തള്ളിവിടുമെന്നാണ് ഉടമകൾ പറയുന്നത്.
ഫയർ എൻ.ഒ.സിയെടുക്കാൻ ബാദ്ധ്യതരാണെന്നും സാവകാശം വേണമെന്നുമാണ് ഇവരുടെ ആവശ്യം. മഹാരാഷ്ട്രയിലേത് പോലെ കെട്ടിട നിർമ്മാണചട്ടത്തിൽ ഇളവ് വരുത്തണമെന്ന് ആവശ്യപ്പെട്ട് പ്ലൈവുഡ് കമ്പനി ഉടമകൾ സർക്കാരിനെ സമീപിച്ചിട്ടുണ്ട്
തദ്ദേശസ്ഥാപനങ്ങളോട് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്
കെ. ഹരികുമാർ
ജില്ലാ ഫയർ ഓഫീസർ
എറണാകുളം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |