കൊച്ചി: വിദ്യാർത്ഥികളെയും യുവാക്കളെയും ഇടനിലക്കാരാക്കി ലക്ഷങ്ങൾ കൊയ്യുന്ന ലഹരിമാഫിയകളെ ഒതുക്കാൻ എക്‌സൈസും പൊലീസും പുത്തൻ പദ്ധതികൾ തയ്യാറാക്കുന്നു. വിശുദ്ധി ഓപ്പറേഷന്റെ ഭാഗമായി നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് നീക്കം. ലഹരി മാഫിയയെ പൂർണമായി തുരത്തുകയാണ് ലക്ഷ്യം. പുതിയ പദ്ധതികൾ ഏതെന്നും ഇതിന്റെ രീതികൾ എങ്ങനെ എന്നതും അതീവ രഹസ്യമാണ്. വിവിധ ബോധവത്കരണ പദ്ധതികൾ നടപ്പാക്കിയെങ്കിലും കുട്ടികളിൽ ലഹരി ഉപയോഗം കുറയ്ക്കാൻ കഴിഞ്ഞിട്ടില്ല. മാത്രമല്ല, കഞ്ചാവിന്റെയടക്കം ഒഴുക്ക് കുറഞ്ഞിട്ടും ലഹരിമരുന്നുകളുമായി പിടിയിലാകുന്ന വിദ്യാർത്ഥികളുടെ എണ്ണം കൂടി. ഈ സാഹചര്യത്തിലാണ് ഇരുസേനകളും കച്ചകെട്ടിയിറങ്ങുന്നത്.
അതേസമയം, വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് ജില്ലയിൽ സമ്പൂർണ പുകയില നിയന്ത്രണത്തിന് ലക്ഷ്യമിടുകയാണ് ജില്ലാ ഭരണകൂടം. വിവിധ വകുപ്പ് മേധാവികളുടെ നേതൃത്വത്തിൽ പുകയില നിയന്ത്രണത്തിനായി നോഡൽ ഓഫീസറെ നിയമിച്ചാണ് പദ്ധതി തയ്യാറാക്കുന്നത്. നോഡൽ ഓഫീസർക്ക് പ്രത്യേക പരിശീലനവും നൽകും. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പ്രധാന അദ്ധ്യാപകൻ, വിദ്യാലയങ്ങളുടെ നൂറ് വാര ചുറ്റളവ് നിയമം അനുശാസിക്കുന്ന വിധം പുകയില വില്പനരഹിതമാക്കാനുള്ള കർശന നടപടിയെടുക്കണം. നിയമം പാലിക്കാത്ത സന്ദർഭങ്ങളുണ്ടായാൽ അത് റിപ്പോർട്ട് ചെയ്യേണ്ടതും സ്‌കൂൾ പരിസരം പുകയില രഹിതമെന്ന് ഉറപ്പ് വരുത്തേണ്ടതും പ്രധാന അദ്ധ്യാപകന്റെ ഉത്തരവാദിത്തമാണ്. എല്ലാ മാസവും അവസാന വെള്ളിയാഴ്ച പുകയില നിയന്ത്രണ സമിതിയുടെ ഉന്നതതല യോഗം ചേർന്ന് പ്രവർത്തനങ്ങൾ അവലോകനം ചെയ്യും.
സാക്ഷ്യപത്രം വേണം
പുകയില വില്പന നടത്തുന്ന കടകൾക്ക് ലൈസൻസ് നൽകുമ്പോൾ പുകയില നിയന്ത്രണ നിയമ നിബന്ധനകൾ പാലിക്കുമെന്ന സാക്ഷ്യപത്രം കട ഉടമകൾ ഒപ്പിട്ട് നൽകണം. ഇന്ത്യൻ പുകയില നിയന്ത്രണ നിയമപ്രകാരം പുകവലി നിരോധന സൂചനാ ബോർഡ്, 18 വയസിൽ താഴെയുള്ള കുട്ടികൾക്ക് പുകയിലയോ, പുകയില ഉത്പന്നങ്ങളോ വിൽക്കുന്നത് ശിക്ഷാർഹമാണെന്ന സൂചനാ ബോർഡ്, പുകയില ഉത്പന്നങ്ങൾ വിൽക്കുന്ന കട വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നൂറ് വാര ദൂരപരിധിക്ക് പുറത്താണ്, പുകയിലയോ പുകയില ഉത്പന്നങ്ങളോ പ്രദർശിപ്പിച്ച് വിൽക്കുന്നില്ല തുടങ്ങിയ നിബന്ധനകളാണ് സാക്ഷ്യപത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
സീക്രട്ട് ഗ്രൂപ്പ്
അന്യസംസ്ഥാനങ്ങളിൽ നിന്നും സിന്തറ്റിക് ഡ്രഗ്‌സ് എന്ന പേരിൽ മാരക അളവിൽ രാസപദാർത്ഥങ്ങൾ കേരളത്തിലെ കാമ്പസുകളിലെത്തുന്നത് തടയാൻ രഹസ്യ നീക്കവുമായി എക്‌സൈസ് അധികൃതർ. പൊലീസ്, കോളജ് അധികൃതർ, വിദ്യാർത്ഥികൾ, കോളജുകളിലെ ലഹരി വിരുദ്ധ ക്ലബ്ബുകൾ തുടങ്ങിയ വിഭാഗങ്ങളുടെ സഹകരണത്തോടെ നടന്നുവരുന്ന പ്രവർത്തനങ്ങളാണ് ഊർജിതമാകുന്നത്. എക്‌സൈസിന്റ പ്രത്യേക അന്വേഷണ സംഘങ്ങളായ 'സീക്രട്ട് ഗ്രൂപ്പ്' നിരീക്ഷണ വലയം കോളജുകളിലുണ്ടാകും. ലഹരി ക്ലബ്ബുകളടക്കം വിവരങ്ങൾ എക്‌സൈസിന് കൈമാറുന്നുണ്ട്. വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് ഹോസ്റ്റലുകൾ കേന്ദ്രീകരിച്ച് രാസലഹരി എത്തുന്നത് വർദ്ധിച്ചുവെന്നാണ് കണക്കുകൾ. ഉപഭോക്താക്കളെ തന്നെ ഏജന്റുമാരാക്കി മാറ്റുകയാണ് രീതി. പ്രഫഷണൽ കോളജ് ഹോസ്റ്റലുകളാണ് സിന്തറ്റിക് ഡ്രഗ്‌സ് പ്രധാന വിപണന കേന്ദ്രങ്ങളെന്നാണ് നിഗമനം. ഉപഭോഗം കുറഞ്ഞെന്ന് കരുതിയ കാൻസർ രോഗികൾക്ക് നൽകുന്ന വേദന സംഹാരി ബൂപ്രിനോർഫിൻ വിദ്യാർത്ഥികൾക്ക് വിൽപനക്കെത്തിക്കവെ പിടികൂടിയത് ആശങ്കയോടെയാണ് കാണുന്നത്.
ലഹരിയുടെ കേന്ദ്രമെന്ന കൊച്ചിയുടെ ചീത്തപ്പേര് മാറ്റിയെടുക്കുകയാണ് ലക്ഷ്യം. ഇതിനായിൽ അതീവ്ര ജാഗ്രതയിലാണ് പൊലീസ്
ഐശ്വര്യ ഡോംഗ്റെ
ഡി.സി.പി
കൊച്ചി സിറ്റി പൊലീസ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |