കൊച്ചി: നഗരത്തിലെ തുളു ബ്രാഹ്മണസമാജം വക ആഞ്ജനേയ ക്ഷേത്രത്തിൽ നടന്ന ഗോദാന ചടങ്ങ് കൗതുകമായി. മരണപ്പെട്ടവരുടെ ആത്മാവിന്റെ സത്യലോകപ്രാപ്തിക്കായി മക്കളൊ അടുത്ത ബന്ധുക്കളൊ നടത്തുന്ന കർമ്മാണ് ബ്രാഹ്മണന് പശുവിനെയും കിടാവിനെയും ദാനം ചെയ്യുകയെന്നത്. മരണശേഷം 171-ാം ദിവസമാണ് ചടങ്ങ് നടത്തുന്നത്. പ്രപഞ്ചത്തിൽ ഭൂമി തൊട്ട് മുകളിലേക്ക് 7 ലോകങ്ങളും താഴേക്ക് 7 ലോകങ്ങളുമുൾപ്പെടെ 14 ലോകങ്ങളുണ്ടെന്നാണ് വിഷ്ണുപുരാണം പറയുന്നത്. ഭൂലോകവാസിയായ മനുഷ്യന്റെ മരണശേഷം ആത്മാവ് ഭുവർ ലോകം, സുവർ ലോകം, മഹർ ലോകം, ജനർലോകം, തപോലോകം എന്നിവ കടന്ന് സത്യലോകത്ത് എത്തിച്ചേർന്നാൽ മാത്രമെ അവരുടെ ജീവിച്ചിരിക്കുന്ന സന്തതികൾക്ക് സമാധാനവും ആയൂരാരോഗ്യ സൗഭാഗ്യങ്ങളുമുണ്ടാകൂ എന്നാണ് തുളു ബ്രാഹ്മണ സമൂഹത്തിന്റെ വിശ്വാസം. നിരവധി പ്രതിബന്ധങ്ങളും ദുഷ്‌ടജന്തുക്കളുമുള്ള വൈതരണി നദി കടന്നാൽ മാത്രമെ ആത്മാവിന് സത്യലോകത്ത് എത്താനാകൂ. ഈ പ്രതിസന്ധികൾ മറികടക്കാനുള്ള മാർഗമായാണ് ബ്രാഹ്മണന് കറവ പശുവിനെയും കിടാവിനെയും ദാനം ചെയ്യുന്നത്. എറണാകുളം സ്വദേശികളായ രാമാനന്ദൻ, ജഗദീശൻ എന്നിവരാണ് മാതാവ് ഇന്ദ്രാമ്മാളിന്റെ ആത്മാവിനുവേണ്ടി ഗോദാനം നടത്തിയത്. ഇതോടനുബന്ധിച്ച് പ്രത്യേക പൂജകളും ശ്രാദ്ധസദ്യയുമുണ്ടായിരുന്നു. പശുവിനെ ദാനമായി കിട്ടിയ ആൾ അതിനെ മരണംവരെ നന്നായി പരിചരിക്കണമെന്നതും ആചാരത്തിന്റെ ഭാഗമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |