കോലഞ്ചേരി: അടുത്തയിടെ സോഷ്യൽ മീഡിയയിൽ വൈറലായ 'സംസാരിക്കുന്ന പൂച്ച'യുടെ ഉടമയ്ക്കെതിരെ മൃഗസ്നേഹികളുടെ പരാതി. വിവിധ ഓൺലൈൻ മാദ്ധ്യമങ്ങളിലും പെറ്റ്സ് ഗ്രൂപ്പുകളിലുമാണ് പൂച്ചയുടെ വീഡിയോ വൈറലായത്. പൂച്ചയെ ഉടമ പള്ളുരുത്തി സ്വദേശിനി ജയശ്രീയുടെ മകൾ ഞെക്കിയും വേദനിപ്പിച്ചുമാണ് സംസാരിപ്പിക്കുന്ന വിധത്തിൽ വീഡിയോ എടുക്കുന്നതെന്ന് മൃഗസ്‌നേഹികൾ ഗ്രൂപ്പുകളിൽ കുറ്റപ്പെടുത്തിയിരുന്നു. നിരവധി പേർ ഷെയർ ചെയ്ത വീഡിയോയ്ക്ക് താഴെ ഉടമയ്ക്കെതിരെ രോഷം അണപൊട്ടിയിരുന്നു. ഒരാൾ പോലും അനുകൂലിച്ച് എത്തിയിരുന്നില്ല. പൂച്ചയെ പിടിച്ച് വാക്കുകളുടെ താളത്തിൽ ഞെക്കുമ്പോൾ മാത്രം വേദന കൊണ്ടുള്ള കരച്ചിലാണ് സംസാരമായി തോന്നുന്നതെന്നാണ് മൃഗസ്നേഹികളുടെ പക്ഷം. ഒരിക്കൽ പോലും സംസാരിക്കുന്ന ജീവിയല്ല പൂച്ച. ജന്തുക്കളോടുള്ള ക്രൂരത തടയൽ നിയമപ്രകാരവും പ്രായപൂർത്തിയാകാത്ത കുട്ടിയെകൊണ്ട് ക്രൂരത ചെയ്യിച്ചതിനാൽ കുട്ടികൾക്ക് എതിരെയുള്ള ക്രൂരത തടയൽ നിയമപ്രകാരവും ഉടമയ്ക്കെതിരെ നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് പുല്ലുവഴി ആസ്ഥാനമായ അനിമൽ ലീഗൽ ഫോഴ്‌സാണ് പള്ളുരുത്തി പൊലീസിന് പരാതി നൽകിയത്.
പൂച്ചയുടെ ഉടമയ്ക്കെതിരെ നിയമപ്രകാരം നടപടി സ്വീകരിക്കും.
വൈ.ദീപു
എസ്.ഐ, പള്ളുരുത്തി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |