കൊച്ചി: തന്നെ അലട്ടിയിരുന്ന ആരോഗ്യപ്രശ്നങ്ങൾ കാറ്റിൽ പറത്തിയാണ് കുഞ്ഞു കൈസ് മാതാപിതാക്കൾക്കൊപ്പം മാലിദ്വീപിലേക്കു തിരിച്ചു പറന്നത്. മാലിദീപ് സ്വദേശികളായ അയാസിന്റെയും മറിയം നിഷയുടെയും നാലാമത്തെ കുട്ടിയാണ് കൈസ് ബിൻ അഹമ്മദ്. മൂന്നുകുട്ടികളും ഓട്ടിസ്റ്റിക് സ്‌പെക്ട്രം ഡിസോർഡർ ബാധിതരായിരുന്നു. ഇതിനിടെയാണ് പ്രകടമായ ആരോഗ്യപ്രശ്‌നങ്ങൾ ഒന്നുമില്ലാതെ കൈസ് പിറന്നത്. പക്ഷേ അഞ്ചാം മാസം ചില ബുദ്ധിമുട്ടുകൾ കണ്ടതിനെ തുടർന്ന് നടത്തിയ വിശദപരിശോധനയിൽ കുട്ടിക്ക് തലാസെമിയ മേജർ എന്ന അസുഖം ഉണ്ടെന്ന് കണ്ടെത്തി. ആവശ്യമായ രീതിയിൽ ഹീമോഗ്ലോബിൻ ഉത്പാദിപ്പിക്കാൻ കഴിയാത്ത സങ്കീർണമായ അവസ്ഥയാണിത്. ജീവൻ നിലനിറുത്തുന്നതിന് മൂന്നാഴ്ച കൂടുമ്പോൾ കുട്ടിക്ക് രക്തം നൽകേണ്ട അവസ്ഥയായിരുന്നു. ശ്വാസമെടുക്കാൻ ബുദ്ധിമുട്ട് ഉണ്ടായതിനെത്തുടർന്ന് നടത്തിയ വിശദ പരിശോധനയിൽ കുഞ്ഞിന്റെ ഹൃദയത്തിന് മൂന്ന് സെന്റിമീറ്റർ വലുപ്പമുള്ള ദ്വാരം ഉണ്ടെന്ന് കണ്ടെത്തി. തുടർന്ന് മാലീദീപിലുള്ള ഡോ. എലീന മുഖേന വിദഗ്ദ്ധ ചികിത്സയ്ക്കായി ലിസി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ചീഫ് പീഡിയാട്രിക് കാർഡിയോളജിസ്റ്റ് ഡോ. എഡ്‌വിൻ ഫ്രാൻസിസിന്റെ നേതൃത്വത്തിൽ കുട്ടിയെ കൂടുതൽ പരിശോധനകൾക്കു വിധേയനാക്കി. ശസ്ത്രക്രിയ നടത്തിയാൽ ജീവൻ നഷ്ടപ്പെടാൻ സാദ്ധ്യതയുണ്ടെന്ന് മനസിലാക്കിയ മെഡിക്കൽ സംഘം സങ്കീർണമായ പ്രക്രിയയിലൂടെ കുട്ടിയുടെ ഹൃദയത്തിന്റെ ദ്വാരം ഡിവൈസ് മുഖേന അടയ്ക്കുകയും അതിലൂടെ ഉണ്ടായിരുന്ന രക്തപ്രവാഹം തടയുകയും ചെയ്തു. ഡോ. ജി.എസ്. സുനിൽ, ഡോ. ഫിലിപ്പ് മാത്യു എന്നിവരുടെ നേതൃത്വത്തിലുള്ള കുട്ടികളുടെ ഹൃദയ ശസ്ത്രക്രിയ വിഭാഗം അടിയന്തര സാഹചര്യം വന്നാൽ ശസ്ത്രക്രിയയ്ക്ക് തയാറായി നിന്നിരുന്നു. ഡോ. അന്നു ജോസ്, ഡോ. വി. ബിജേഷ്, ഡോ. ജെസൻ ഹെൻട്രി, ഡോ. ദിവ്യ ജേക്കബ് എന്നിവരും ചികിത്സയിൽ പങ്കാളികളായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |