കൊച്ചി: കോതമംഗലം- മൂന്നാർ കെ.എസ്.ആർ.ടി.സി ജംഗിൾ സഫാരിക്ക് നിറഞ്ഞ കൈയടി. സഞ്ചാരികൾക്കായി സർവീസ് ആരംഭിച്ച് മൂന്നുദിനം പിന്നിടുമ്പോൾ ബുക്കിംഗുകൾ ജനുവരി ആദ്യ ആഴ്ച്ച വരെ ഫുൾ. വീട്ടമ്മമാർ ഉൾപ്പെടെയുള്ളവരാണ് വരും ദിവസങ്ങളിൽ സീറ്റുകൾ ബുക്ക് ചെയ്തത്. എല്ലാ ഞായറാഴ്ചയും രണ്ടാം ശനിയാഴ്ചയുമാണ് സർവീസ്. ഒരു ട്രിപ്പിൽ 50 പേർക്കാണ് അവസരം. ചായയും ഉച്ചഭക്ഷണവും ഉൾപ്പടെ 500 രൂപയാണ് ഒരാളുടെ ടിക്കറ്റ് നിരക്ക്.
എറണാകുളത്ത് നടപ്പാക്കുന്ന ആദ്യ ടൂറിസം പാക്കേജ് ടൂറാണിത്. ബഡ്ജറ്റ് യാത്രയെ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം കെ.എസ്.ആർ.ടി.സിയുടെ ടിക്കറ്റേതര വരുമാനം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കിയത്. കോതമംഗലത്ത് നിന്ന് കുട്ടമ്പുഴ, മാമലക്കണ്ടം, മാങ്കുളം വഴി മൂന്നാറിലേക്കാണ് ടൂറിസം പാക്കേജ്. വിവിധ ഡിപ്പോകളിൽ നിന്ന് മൂന്നാറിലേക്ക് സർവീസുണ്ടെങ്കിലും കാടിനുള്ളിലൂടെ മൂന്നാറിലേക്ക് എത്താനായി പഴയ ആലുവ - മൂന്നാർ റൂട്ടിലാണ് സർവീസ്. മറ്റു ഡിപ്പോകളിൽ നിന്നുള്ള ബസുകൾ കൊണ്ടു വന്നാണ് ഇപ്പോൾ സർവീസ് നടത്തുന്നത്. മണ്ഡലകാലമായതിനാൽ ബസുകളുടെ കുറവുണ്ട്. ഇതിന് ശേഷം പദ്ധതി വ്യാപിപ്പിക്കാനാണ് തീരുമാനം.
യാത്ര ഇങ്ങനെ
ഞായറാഴ്ച രാവിലെ 9.30ന് കോതമംഗലത്തുനിന്ന് സർവീസ് തുടങ്ങും. കാട്ടിലൂടെ തട്ടേക്കാടിലേക്കാണ് ആദ്യമെത്തുക. കുട്ടമ്പുഴ, മാമലക്കണ്ടം, കൊരങ്ങാട്ടി വഴി ആനക്കുളത്തെത്തും. ആനക്കുളത്തുനിന്ന് മാങ്കുളത്തേക്ക്. തുടർന്ന മനോഹരമായ ലക്ഷ്മി എസ്റ്റേറ്റ് പിന്നിട്ട് ഉച്ചയോടെ മൂന്നാറിൽ. മൂന്നാറിൽ ഉച്ചഭക്ഷണത്തിനും വിശ്രമത്തിനും ശേഷം കൊച്ചി -ധനുഷ്‌കോടി ദേശീയപാതയിലൂടെ അടിമാലി വഴി കോതമംഗലത്ത് വൈകിട്ട് ആറിന് എത്തും.
ആദ്യ യാത്ര അടിപൊളി
ആദ്യ യാത്ര ആടിച്ചുപൊളിച്ച സന്തോഷത്തിലാണ് എം.എ. കോളേജിലെ മുൻ പ്രൊഫസർ ബെന്നി ചെറിയാനും സംഘവും. ആദ്യമായാണ് ഇത്രത്തോളം ആസ്വദിച്ചൊരു യാത്ര ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. കാട്ടാനകളെ കാണാനായില്ലെങ്കിലും കെ.എസ്.ആർ.ടി.സി. ബസ് നിറുത്തിയിട്ട് ഇഷ്ടസ്ഥലങ്ങൾ കണ്ടു രസിച്ചാണ് യാത്ര ചെയ്തതെന്ന് അദ്ദേഹം പറയുന്നു. ഒരുപാട് പുതിയ സൗഹൃദങ്ങൾക്കും യാത്ര വഴിയൊരുക്കിയ സന്തോഷത്തിലാണ് അദ്ദേഹം.
ടിക്കറ്റ് മുൻകൂട്ടി ബുക്ക് ചെയ്യാൻ
9447984511, 9446525773.
ഒരു ട്രിപ്പിൽ 50 പേർക്ക് അവസരം
ടിക്കറ്റ് നിരക്ക് ഒരാൾക്ക് : 500 രൂപ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |