കൊച്ചി: കേരള സ്റ്റാർട്ടപ്പ് മിഷനിൽ ഇൻകുബേറ്റ് ചെയ്ത കാർഷിക സാങ്കേതിക സ്റ്റാർട്ടപ്പായ ഫാം ഫ്രഷ് സോണിൽ (ഫാർമേഴ്‌സ് സീ) യൂനുസ് സോഷ്യൽ ബിസിനസ് ഫണ്ട് (വൈ.എസ്.ബി) നിക്ഷേപം നടത്തി. നോബൽ സമ്മാന ജേതാവായ ബംഗ്ലാദേശി സാമ്പത്തിക ശാസ്ത്രജ്ഞൻ പ്രൊഫ. മുഹമ്മദ് യൂനുസിന്റെ സംഘടനയാണിത്. ചെറുകിട കർഷകരുടെ ഉത്പന്നങ്ങൾക്ക് മികച്ച വിലയും ഉപഭോക്താക്കൾക്ക് വിഷരഹിത ഉത്പന്നങ്ങൾ ലഭ്യമാക്കുകയുമാണ് ഫാർമേഴ്‌സ് സീ ചെയ്യുന്നത്. കർഷകരിൽ നിന്ന് ശേഖരിക്കുന്ന ഉത്പന്നങ്ങൾ 24 മണിക്കൂറിനുള്ളിൽ ഉപഭോക്താക്കളിലെത്തിക്കും. നിക്ഷേപത്തുക വെളിപ്പെടുത്തിയിട്ടില്ല.
രണ്ടായിരത്തോളം കർഷകർ സേവനങ്ങൾ പ്രയോജനപ്പെടുത്തുന്നുണ്ട്. വർഷം തോറും 15 മുതൽ 20 ശതമാനം വരെ കർഷകരുടെ വരുമാനം വർദ്ധിപ്പിക്കാനും 2016 ൽ തുടക്കമിട്ട രംഭത്തിന് കഴിഞ്ഞിട്ടുണ്ടെന്ന് ഫാർമേഴ്‌സ് സീ സ്ഥാപകനും സി.ഇ.ഒയുമായ പ്രദീപ് പി.എസ് പറഞ്ഞു.
പുതിയ നിക്ഷേപം ഉപയോഗിച്ച് പ്രവർത്തനങ്ങൾ വിപുലീകരിക്കും. നിക്ഷേപം പ്രയോജനപ്പെടുന്നത് ഗ്രാമപ്രദേശങ്ങളിലെ കർഷകർക്കാണെന്നും പ്രദീപ് പറഞ്ഞു. സുരക്ഷിത ഭക്ഷണം ലഭ്യമാക്കുകയാണ് ഫാർമേഴ്‌സ് സീ ചെയ്യുന്നതെന്ന് വൈ.എസ്.ബി എം.ഡിയും സി.ഇ.ഒയുമായ സുരേഷ് കൃഷ്ണ പറഞ്ഞു. ദക്ഷിണേന്ത്യ മുഴുവൻ സേവനങ്ങൾ ലഭ്യമാക്കാൻ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
കൊവിഡ് പ്രതിസന്ധി കാലത്തും 400 ശതമാനം വളർച്ച കൈവരിച്ചതു തന്നെ ഈ സംരംഭത്തിന്റെ വിപണി പ്രാധാന്യത്തിന് തെളിവാണെന്ന് പ്രശസ്ത ഏഞ്ചൽ നിക്ഷേപകൻ നാഗരാജ പ്രകാശം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |