മുദ്രപത്ര ക്ഷാമം രൂക്ഷം
കൊച്ചി: മുദ്രപത്ര ക്ഷാമത്തിന് ഉടൻ പരിഹാരം കാണുമെന്ന അധികൃതരുടെ വാക്കിന് ഒരു വർഷത്തെ പഴക്കം. പ്രശ്‌നം ഇതുവരെ പരിഹരിക്കപ്പെട്ടില്ല. മാസങ്ങളായി അത്യാവശ്യത്തിനുള്ള പത്രങ്ങൾ പോലും ലഭിക്കുന്നില്ല. ഭൂമി കച്ചവടക്കാർക്കും വെണ്ടർമാർക്കും പൊതുജനങ്ങൾക്കും മുദ്രപത്ര ക്ഷാമം സൃഷ്ടിക്കുന്ന പ്രതിസന്ധി ചെറുതല്ല. 20,100 രൂപ മുദ്രപത്രങ്ങൾക്കായിരുന്നു നേരത്തെ ക്ഷാമമെങ്കിൽ ഇപ്പോൾ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ 1,000രൂപ പത്രവും കണികാണാനില്ല. 500രൂപ പത്രത്തിന്റെ ലഭ്യതയിലും കുറവുണ്ടെന്ന് വെണ്ടർമാർ വ്യക്തമാക്കുന്നു.
20, 50, 100 എന്നിങ്ങനെ ഒറ്റപത്രങ്ങളിൽ നടത്തേണ്ട പല രജിസ്‌ട്രേഷനുകളും 500രൂപ പത്രത്തിൽ ചെയ്യുകയാണിപ്പോൾ. 300 രൂപയുടെ പത്രത്തിൽ ചെയ്യേണ്ട രജിസ്‌ട്രേഷനും ഇതേ അവസ്ഥയാണ്. കൊവിഡ് പ്രതിസന്ധി മൂലം ട്രഷറികളിൽ ആവശ്യത്തിനു പത്രങ്ങൾ എത്താത്തതാണ് ക്ഷാമത്തിനു കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. നാസിക്കിൽ നിന്നാണ് പത്രം തലസ്ഥാനത്തും അവിടെ നിന്ന് സബ് ട്രഷറികളിലേക്കും എത്തേണ്ടത്.
20 മുതൽ 25,000 രൂപയുടെ വരെ മുദ്രപത്രങ്ങൾ ഉണ്ട്. ഉയർന്ന വിലയുടെ മുദ്രപത്രങ്ങൾ ലഭ്യവുമാണ്. ഒറ്റപത്രത്തിൽ ചെയ്തു തീരേണ്ട ജനന മരണ രജിസ്‌ട്രേഷൻ, സ്‌കൂൾ സർട്ടിഫിക്കറ്റ്, ആധാരം, വാഹനക്കരാർ, വാടക ചീട്ട്, ബാങ്ക് വായ്പ ഉടമ്പടി, ബിൽഡിംഗ് പെർമിറ്റ്, ബോണ്ട്, സർട്ടിഫിക്കറ്റുകളിലെ തിരുത്ത് എന്നിവയ്‌ക്കെല്ലാം ഇപ്പോൾ ഒന്നിലേറെ പത്രങ്ങളും വേണ്ടി വരുന്നുണ്ട്.
മുദ്രപത്രങ്ങളുടെ ക്ഷാമം മൂലം പല രജിസ്‌ട്രേഷനുകളും വൈകുന്നുണ്ട്. വെണ്ടർമാർ മുദ്രപത്രം നൽകാത്തതാണെന്നാണ് ആവശ്യക്കാർ കരുതുന്നത്. ആവശ്യത്തിന് മുദ്രപത്രമില്ല എന്നതാണ് വാസ്തവം
കിഷോർ കുമാർ
വെണ്ടർ,
കൊച്ചി
വാടക പുതുക്കലിന് മുദ്രപത്രമന്വേഷിച്ച് ഒരു ദിവസം ആറിടങ്ങളിൽ പോകേണ്ടി വന്നു. ആധാരമെഴുത്താഫീസുകളിൽ പത്രമില്ല
ഉണ്ണി,
ബ്രോക്കർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |