കൊച്ചി: പാഠങ്ങൾ പഠിപ്പിച്ചു തീരുന്നതിന് മുമ്പേ പരീക്ഷാത്തീയതി നിശ്ചയിച്ചതോടെ പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥികളും രക്ഷിതാക്കളും കടുത്ത ആശങ്കയിൽ. പരീക്ഷയ്ക്ക് മൂന്നുമാസം മാത്രം ബാക്കിനിൽക്കെ 25 ശതമാനം പാഠഭാഗങ്ങൾ മാത്രമാണ് പഠിപ്പിച്ച് തീർത്തത്. സയൻസ് വിഷയങ്ങളിൽ പ്രായോഗിക പരീക്ഷകൾക്കുള്ള മുന്നൊരുക്കങ്ങളുമായിട്ടില്ല.
കഴിഞ്ഞ നവംബർ ഒന്നുമുതൽ പകുതി വിദ്യാർത്ഥികൾക്കായാണ് ക്ലാസുകൾ ക്രമീകരിച്ചിരുന്നത്. സെപ്തംബർ 14ന് തുടങ്ങി ഒക്ടോബർ 18 വരെയാണ് പ്ലസ് വൺ പരീക്ഷകൾ നടന്നത്. അതുവരെ രണ്ടാംവർഷ പഠനത്തിൽ കുട്ടികൾ ശ്രദ്ധിച്ചിരുന്നില്ല. വാർഷിക പരീക്ഷയ്ക്ക് മുന്നോടിയായി പ്രായോഗിക പരീക്ഷ ഫെബ്രുവരി 21നും മോഡൽ പരീക്ഷ മാർച്ച് 16നും ആരംഭിക്കും. അതിനാൽ ഫെബ്രുവരി പകുതി കഴിഞ്ഞ് ക്ലാസ് നടക്കില്ല. ഡിസംബർ ആദ്യമാണ് ഒന്നാംവർഷ പരീക്ഷയുടെ ഫലംവന്നത്.
നവംബർ 15മുതൽ സ്‌കൂളിൽ ക്ലാസ് തുടങ്ങിയെങ്കിലും ഒരു കുട്ടിക്ക് ആഴ്ചയിൽ മൂന്നു ദിവസം വച്ച് ഉച്ചവരെയുള്ള ക്ലാസ് മാത്രമാണ് കിട്ടുന്നത്. വിദ്യാർത്ഥികൾക്ക് ആകെ ലഭിച്ചത് 15 പിരിയഡുകൾ മാത്രമാണ്. ക്രിസ്മസ് അവധി കഴിഞ്ഞ് ജനുവരി മൂന്നി ന് ക്ലാസ് പുനരാരംഭിച്ചാലും ജനുവരി 31 മുതൽ ഫെബ്രുവരി നാല് വരെ ഒന്നാംവർഷ ഇംപ്രൂവ്‌മെന്റ് പരീക്ഷയാണ്.
ഓൺലൈൻ ക്ലാസുകളും നടന്നില്ല
ക്ലാസ് ഉച്ചവരെയേ ഉള്ളെങ്കിലും ഉച്ചകഴിഞ്ഞ് ഓൺലൈൻ ക്ലാസ് എടുക്കാൻ അദ്ധ്യാപകർക്ക് കഴിയാത്ത സാഹചര്യമായിരുന്നു. അദ്ധ്യാപകർ വൈകിട്ടുവരെ സ്‌കൂളിൽ ഇരിക്കണമെന്ന നിർദ്ദേശമുണ്ട്. ഒട്ടുമിക്ക സ്‌കൂളുകളിലും നെറ്റ് സൗകര്യം കാര്യക്ഷമമല്ലാത്തതിനാലാണു സ്‌കൂളിൽ വച്ച് ഓൺലൈൻ ക്ലാസ് എടുക്കാനാവാത്തത്. ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ മൂല്യനിർണയവും അദ്ധ്യാപകർക്കാണ്. അതിനാൽ ഫെബ്രുവരി 10 ,12 വരെ ക്ലാസ് മുടങ്ങും.
ഫോക്കസ് ഏരിയ വർദ്ധിപ്പിച്ചു
കഴിഞ്ഞവർഷം 40 ശതമാനമായി പരിമിതപ്പെടുത്തിയിരുന്ന ഫോക്കസ് ഏരിയ ഈ വർഷം 60 ശതമാനമായി വർദ്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അതിനാൽ വിദ്യാർത്ഥികൾക്ക് ഇക്കുറി പഠിക്കാൻ ഏറെ പാഠഭാഗങ്ങളുണ്ട്. ഇവയൊന്നും ഇതുവരെ പഠിപ്പിച്ച് തീർന്നിട്ടില്ലാത്ത സ്ഥിതിയാണ്. അദ്ധ്യാപകരുടെ ആവശ്യത്തെ തുടർന്ന് കഴിഞ്ഞ മാസമാണ് ഫോക്കസ് ഏരിയ തിരിച്ച് നൽകിയത്. അതിനാൽ പാഠഭാഗങ്ങൾ പലതും പഠിച്ച കഴിഞ്ഞിട്ടില്ല.
അദ്ധ്യാപകരുമായോ, അദ്ധ്യാപക സംഘടനകളുമായോ യാതൊരു ചർച്ചയും നടത്താതെ ഏകപക്ഷീയമായി പരീക്ഷ ടൈംടേബിൾ തീരുമാനിച്ചതിന്റെ വീഴ്ചകൾ സംഭവിച്ചിട്ടുണ്ട്. പ്രായോഗിക സമീപനം ഇല്ലാത്ത ടൈംടേബിൾ വിദ്യാർത്ഥികളെ വല്ലാതെ സമ്മർദ്ദത്തിലാക്കും.
എസ്.മനോജ്
സംസ്ഥാന ജനറൽ സെക്രട്ടറി
എ.എച്ച്.എസ്.ടി.എ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |