പള്ളുരുത്തി: ചരിത്ര സ്മരണയുണർത്തി പള്ളുരുത്തി പുല വാണിഭമേള ഇന്ന് നടക്കും. ധനുമാസത്തിലെ അവസാനത്തെ വ്യാഴാഴ്ചയാണ് മേള നടക്കുന്നത്. പിന്നാക്ക വിഭാഗക്കാർക്ക് അഴകിയകാവ് ഭഗവതിയെ തൊഴാൻ കൊച്ചി മഹാരാജാവ് അനുമതി നൽകിയതിന്റെ ഓർമ്മ പുതുക്കലാണ് മേളയായി നടക്കുന്നത്. കഴിഞ്ഞ വർഷങ്ങളിൽ കൊവിഡ് മഹാമാരിയെ തുടർന്ന് മേള നടന്നിരുന്നില്ല. മേളയ്ക്കായി പ്രത്യേകം സംഘാടകരോ നോട്ടീസോ ഒന്നുമില്ലെങ്കിലും ആ സമയത്ത് പല സ്ഥലങ്ങളിൽ നിന്നായി കച്ചവടക്കാർ അഴകിയ കാവ്, മാരമ്പിള്ളി ക്ഷേത്ര മൈതാനിയിൽ എത്തുകയും ഇവർ നിർമ്മിച്ച വസ്തുക്കൾ മേളയിൽ വിറ്റഴിക്കുകയും ചെയ്യും. ഇന്നും നാളെയുമായി ലക്ഷങ്ങളുടെ കച്ചവടമാണ് ഇവിടെ നടക്കുന്നത്. മേളയിലെ പ്രധാനയിനം ഉണക്ക സ്രാവാണ്. അരകല്ല്, ആട്ടുകല്ല്, വിത്തിനങ്ങൾ, വാഴക്കണ്ണ്, ചെടികൾ, പായകൾ, കുട്ട, വട്ടി, കരിമ്പ്, കളിക്കോപ്പുകൾ, കറിച്ചട്ടികൾ തുടങ്ങി ഒരു വീട്ടിലേക്ക് വേണ്ട എല്ലാവിധ സാമഗ്രികളും ഇവിടെ ലഭിക്കും. മേള കഴിഞ്ഞാലും ഒരാഴ്ചയോളം കച്ചവടക്കാർ ഇവിടെ ഉണ്ടാകും. ഞായറാഴ്ചയാണ് തിരക്ക് വർദ്ധിക്കുന്നത്. സുറിയാനി പള്ളി മുതൽ മരുന്നുകട ബസ് സ്റ്റോപ്പ് വരെ റോഡിന്റെ ഇരുവശവും കച്ചവടം നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |