കൊച്ചി: കൊച്ചിൻ ദേവസ്വം ബോർഡിന്റെ എറണാകുളം ശിവക്ഷേത്രത്തിൽ നിന്ന് 750 കിലോയോളം എള്ളും 80 കിലോയോളം ഉണക്കമുന്തിരിയും ജീവനക്കാരുടെ 'ദൈവിക സിദ്ധിയാൽ' അപ്രത്യക്ഷമായി. പരാതികൾ ഉയർന്നപ്പോൾ എങ്ങിനെയും സംഭവം ഒതുക്കി തീർക്കാനുള്ള തത്രപ്പാടിലാണ് മേലുദ്യോഗസ്ഥർ. ഇതിന് സമ്മർദ്ദവുമായി യൂണിയൻ നേതാക്കളും രംഗത്തുണ്ട്. സംശയനിഴലിലുള്ള രണ്ട് പേരിൽ ഒരാൾ ഭരണകക്ഷി യൂണിയൻ നേതാവാണ്.
എറണാകുളത്തപ്പന്റെ ഇഷ്ടവഴിപാടുകളിൽപ്പെട്ടതാണ് എള്ള്. കൂടുതലും തുലാഭാരത്തിലൂടെ വരുന്നതാണ്. മുന്തിരിയും ഇങ്ങിനെ തന്നെ എത്തിയതാണ്.
വഴിപാട് വസ്തുക്കൾ മുതൽക്കൂട്ടി ദേവസ്വം കണക്കിൽ ചേർക്കണമെന്നാണ് ചട്ടം. രശീത് ഭക്തനും നൽകണം. വിരുതന്മാരായ ജീവനക്കാർ വഴിപാട് രശീത് മാത്രം നൽകി മുതലുകൾ മുക്കുന്ന രീതിയാണ് പല ക്ഷേത്രങ്ങളിലും നടക്കുന്നത്.
ക്ഷേത്രത്തിലെ ജീവനക്കാർക്കിടയിലെ അന്ത:ഛിദ്രം മൂലമാണ് സംഭവം പുറത്തറിഞ്ഞത്. ഉൗമക്കത്തുകളും പലവഴി പറക്കുന്നുണ്ട്.
ഹൈക്കോടതി ജഡ്ജിമാരുൾപ്പടെ ഉന്നത ഉദ്യോഗസ്ഥരും പ്രമുഖരും പതിവു സന്ദർശകരായ നഗരമദ്ധ്യത്തിലെ ശിവക്ഷേത്രത്തിൽ ഇത്തരം തട്ടിപ്പുകൾ പൊതുവേ നടക്കാറില്ല. അടുത്ത മാസം ഉത്സവം ആരംഭിക്കാനിരിക്കെ ഈ വിവാദം ഭക്തരിലും സങ്കടമുണ്ടാക്കി.
കണക്കില്ലാത്തവ
അപ്രത്യക്ഷമാവും
കണക്കിൽ ഇല്ലാത്തവ സ്ഥിരം കടകളിലേക്ക് മായാവിദ്യയിലൂടെ എത്തപ്പെടും. എറണാകുളത്തപ്പന്റെ എള്ള് ചാക്കിൽ ഓട്ടോറിക്ഷയിലേറി എറണാകുളം മാർക്കറ്റിലെ കടയിലും ഉണക്കമുന്തിരി തൃപ്പൂണിത്തുറ മാർക്കറ്റിലെ കടയിലുമാണ് നിവേദ്യമായത്.
വിശദീകരണം തേടി
വിവാദമായതോടെ തൃപ്പൂണിത്തുറ ഗ്രൂപ്പ് അസി. കമ്മിഷണർ ദേവസ്വം ഓഫീസറോട് വിശദീകരണം ചോദിച്ചിട്ടുണ്ട്. ദേവസ്വം വിജിലൻസും അനൗദ്യോഗികമായി അന്വേഷണം നടത്തി. നടപടി ആവശ്യപ്പെട്ട് ക്ഷേത്രം ഉപദേശക സമിതിയും ദേവസ്വം ബോർഡിനെ സമീപിച്ചതായാണ് വിവരം.
എള്ളിന് കിലോ 200 രൂപയും ഉണക്കമുന്തിരിക്ക് കിലോ 400 രൂപയും വിപണിയിൽ ശരാശരി വിലയുണ്ട്.
വസ്തുക്കൾ ക്ഷേത്രത്തിൽ അധികം വന്നാൽ ആവശ്യമുള്ള മറ്റ് ക്ഷേത്രങ്ങളിലേക്ക് രേഖാമൂലം കൈമാറുകയോ ടെണ്ടർ വിളിച്ചു വിൽക്കുകയോ ചെയ്യണം
കണക്കിൽ ചേർക്കാത്തതിനാൽ വിറ്റു കാശാക്കാൻ നിഷ്പ്രയാസം സാധിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |