കൊച്ചി: നിറങ്ങൾ വാരിവിതറിയും മധുരപലഹാരങ്ങളുമായി നഗരത്തിൽ ഉത്തരേന്ത്യക്കാർ ഹോളി ആഘോഷിച്ചു. ഇന്ത്യയിലെ ഏറ്റവും വലിയ ഉത്സവങ്ങളിലൊന്നാണ് ഹോളി. തണുപ്പ് കാലത്തിന്റെ അവസാനവും വസന്തത്തിന്റെ വരവും വിളിച്ചറിയിക്കുന്ന ആഘോഷം. ദക്ഷിണേന്ത്യയിലും ഹോളി ആഘോഷിച്ചു തുടങ്ങിയതോടെ ഇന്ത്യയിലെ ഒരു വർണാഭമായ ആഘോഷമായി ഹോളി മാറി. കൊവിഡ് നഷ്ടപ്പെടുത്തിയ രണ്ട് വർഷത്തെയും ആഘോഷങ്ങൾ ചേർത്താണ് ഈ വർഷം സമൂഹം ഹോളി ആഘോഷിച്ചത്. വ്യാഴാഴ്ച വൈകിട്ട് എറണാകുളത്തപ്പൻ ഗ്രൗണ്ടിൽ ആരംഭിച്ച ആഘോഷങ്ങൾക്ക് മനീഷ് ഗുപ്ത, ദീപക് വഞ്ചാനി, ഗണേഷ് അഗർവാൾ എന്നിവർ നേതൃത്വം നൽകി. ഹോളി ദഹൻ എന്ന ചടങ്ങോടെയാണ് ആഘോഷങ്ങൾ ആരംഭിച്ചത്. വെള്ളിയാഴ്ച രാവിലെ പരമ്പരാഗത വേഷങ്ങളിട്ട് പ്രത്യേക പൂജയ്ക്ക് ശേഷമാണ് സ്ത്രീകളും കുട്ടികളും അടങ്ങുന്ന സംഘം തമ്മനം ഡി.ഡി റിട്രീറ്റിലെത്തിയത്. ശുഭ്രവസ്ത്രധാരികളായെത്തിയവർ പിന്നീട് നിറങ്ങളിൽ നീരാടി. പരസ്പരം ചായങ്ങൾ തേച്ചും ബലൂണിൽ നിറങ്ങൾ കലർന്ന വെള്ളം പരസ്പരം ഒഴിച്ചും റെയിൻ ഡാൻസ് ഉൾപ്പെടെയുള്ള ആഘോഷങ്ങളും അവിടെ നടന്നു. തുടർന്ന് നോർത്ത് ഇന്ത്യൻ തനത് വിഭവങ്ങൾ ഒരുക്കിയ സത്കാരവും നടത്തി. കോളേജുകളിലും ഹോളി ആഘോഷം നടന്നു.
ഞായറാഴ്ച രാജസ്ഥാൻ സമൂഹത്തിന്റെ ആഘോഷത്തോടെയാകും ഹോളി ആഘോഷം അവസാനിക്കുക. അന്നേ ദിവസം രാജസ്ഥാൻ സമൂഹത്തിന്റെ പുരുഷന്മാരുടെ പരിപാടിയായ ഡ്രംസ് ബീറ്റ് നടത്തും. പരമ്പരാഗത വസ്ത്രരീതിയിൽ തനതായ രീതിയിലാകും ആഘോഷം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |