കൊച്ചി: പാരമ്പര്യ തനിമയും പാരമ്പര്യ ഉത്പന്നങ്ങളും കലാപരിപാടികളുമായി ഗദ്ദിഗ 2022 പാരമ്പര്യ ഗോത്രകല പ്രദർശന വിപണന മേള ആരംഭിച്ചു. പട്ടികവർഗ്ഗ വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ പട്ടിക വർഗ്ഗക്കാർ പരമ്പരാഗതമായി ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങൾക്കു വിപണി കണ്ടെത്തുന്നതിനും അന്യം നിന്നുകൊണ്ടിരിക്കുന്ന കലാരൂപങ്ങൾ സംരക്ഷിക്കുന്നതിനുമാണ് ജില്ലാതല പാരമ്പര്യ ഗോത്രകലാപ്രദർശന വിപണന മേള സംഘടിപ്പിച്ചിരിക്കുന്നത്. ഫോർഷോർ റോഡിലുളള ഗോത്ര പൈതൃക കേന്ദ്രത്തിൽ ആരംഭിച്ചിരിക്കുന്ന മേള ടി.ജെ. വിനോദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. മേയർ അഡ്വ എം. അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. മേളയിൽ ജില്ലയിലെ ആദിവാസി കോളനികളായ പിണവൂർക്കുടി, കുഞ്ചിപ്പാറ, തലവച്ചപ്പാറ, വെള്ളാരംകുണ്ട് എന്നിവിടങ്ങളിൽ നിന്നുള്ളവരുടെ ഉത്പന്നങ്ങൾ വിപണനത്തിന് എത്തിച്ചിട്ടുണ്ട്.
തെള്ളി, കാട്ട്കുടംപുളി, ശതാവരിക്കിഴങ്ങ്, മുളയരി, കാട്ട്കണ്ണിമാങ്ങ, ഇഞ്ച, ഈറ്റ ഉത്പന്നങ്ങൾ, പൂക്കൊട്ട, ചട്ടുകം,
മുറം, പനം പായ, കുരുമുളക്, ചെറുതേൻ, വലിയ തേൻ, കൂവപ്പൊടി, അരിപ്പൊടി തുടങ്ങിയവയാണ് ജില്ലയിൽ നിന്ന് എത്തിച്ചിരിക്കുന്ന ഉത്പന്നങ്ങൾ. അട്ടപ്പാടിയിൽ നിന്ന് ഏലയ്ക്ക, വിവിധ തരം തേൻ, കളിമണ്ണുകൊണ്ടുള്ള വിവിധ തരം ഉത്പന്നങ്ങൾ തുടങ്ങിയവയും മേളയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്നലെ മറയൂർ മലയപ്പുലയ വിഭാഗത്തിന്റെ മലപുലാട്ടം, ശ്രീരാഗം നാടൻ കലാസംഘം തടിയനാലിന്റെ കമ്പുകളി എന്നിവ അരങ്ങേറി. ഇന്ന് വൈകിട്ട് 5 മുതൽ 7വരെ ഊരാളി വിഭാഗത്തിന്റെ ഊരാളിക്കൂത്ത്, ഉള്ളാട വിഭാഗത്തിന്റെ പാരമ്പര്യഗാനവും ദൃശ്യാവിഷ്‌കാരവും തുടങ്ങിയ ഗോത്രകലകളുടെ പ്രദർശനവും നടക്കും. രാവിലെ 10 മുതൽ 7 വരെയാണ് പ്രദർശനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |