തൃപ്പൂണിത്തുറ: മൂന്നു മാസം കഴിഞ്ഞാൽ ആദ്യജോലി. അടുത്തമാസം പെങ്ങളുടെ കല്യാണം. സന്തോഷത്തിന്റെ നെറുകയിൽ നിന്ന ആന്റണി ഷിനോയുടെ ദുരന്തം ഉദയംപേരൂരിന്റെ വിങ്ങലായി.
കർണാടകയിലെ ഉഡുപ്പി മാൽപെ ബീച്ചിൽ മരണമടഞ്ഞ ആന്റണി ഷിനോയിയുടെ സംസ്കാരം ഇന്ന് രാവിലെ 9 മണിക്ക് ഉദയംപേരൂർ സുന്നഹദോസ് പള്ളി സെമിത്തേരിയിൽ നടക്കും.
പൂത്തോട്ട കെ.പി.എം ഹൈസ്കൂളിൽ എട്ടാം ക്ലാസ് മുതൽ പ്ലസ് ടു വരെ എല്ലാ വിഷയങ്ങളിലും ഫുൾ എ പ്ലസ് വാങ്ങിയ മിടുക്കനായിരുന്നു ആന്റണി ഷിനോയ്. ഓട്ടോറിക്ഷ ഡ്രൈവറായ ജോൺസന്റെയും തയ്യൽ ജോലി ചെയ്യുന്ന മിനിയുടെയും സ്വപ്നമാണ് തകർന്നത്. സൗമ്യനും സ്നേഹസമ്പന്നനുമായ യുവാവ് നാട്ടുകാരുടെ പ്രിയപ്പെട്ടവനുമായിരുന്നു.
നാല് ലക്ഷം രൂപയുടെ വിദ്യാഭ്യാസ വായ്പയെടുത്താണ് ഏറ്റുമാനൂരിലെ മംഗളം എൻജിനീയറിംഗ് കോളേജിൽ ബി.ടെക്കിന് ചേർന്നത്. അവസാന വർഷം പഠിക്കുമ്പോഴാണ് ദുരന്തം എത്തിയത്.
കാമ്പസ് പ്ളേസ്മെന്റിലൂടെ ഇൻഫോപാർക്കിൽ ജോലി ലഭിച്ച സന്തോഷത്തിലായിരുന്നു ആന്റണി ഷിനോയ്.
മൂന്നു മാസം കഴിഞ്ഞ് ജോലിക്ക് കയറാനും ഒരുക്കം തുടങ്ങിയതാണ്. ആന്റണിയുടെ സഹോദരിയുടെ വിവാഹവും അടുത്ത മാസം നടക്കേണ്ടതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |