കൊച്ചി: കേന്ദ്ര സർക്കാരിന്റെ സാഗർമാല പദ്ധതിയിൽ കൊച്ചി തുറമുഖത്ത് നിർമ്മിക്കുന്ന റോറോ ജെട്ടി കുറഞ്ഞ ചെലവിൽ തീരദേശ ചരക്കുനീക്കം വർദ്ധിപ്പിക്കും. ഒൻപത് മാസം കൊണ്ട് നിർമ്മാണം പൂർത്തിയാക്കുകാണ് ലക്ഷ്യം.
തുറമുഖത്തെ റോൾ ഓൺ റോൾ ഓഫ് (റോറോ) സൗകര്യത്തിന് നിർമ്മാണം കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രി സർബാനന്ദ സോനോവാൾ കഴിഞ്ഞ ദിവസം തറക്കല്ലിട്ടു. കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലപാത സഹമന്ത്രി ശാന്തനു ഠാക്കൂർ, കേന്ദ്ര വിദേശ, പാർലമെന്ററികാര്യ സഹമന്ത്രി വി. മുരളീധരൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. കൊച്ചി തുറമുഖ അതോറിറ്റിയുടെ പുതിയ ലോഗോയും ചടങ്ങിൽ പ്രകാശനം ചെയ്തു.
കൊച്ചി തുറമുഖത്തിന്റെ മട്ടാഞ്ചേരി ചാനലിൽ ക്യൂ വൺ ബെർത്തിനെയും സൗത്ത് കോൾ ബെർത്തിനെയും ബന്ധിപ്പിച്ചാണ് റോറോ സൗകര്യം വികസിപ്പിക്കുന്നത്. 615 ചതുരശ്ര മീറ്ററിൽ ജെട്ടി നിർമ്മിക്കും. ഇവിടേയ്ക്കുള്ള റോഡുകളുടെ ബലപ്പെടുത്തലും അനുബന്ധ ജോലികളും പദ്ധതിയിൽ ഉൾപ്പെടും.
തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രാലയത്തിന്റെ ഹരിത തുറമുഖ സംരംഭത്തിന്റെ ഭാഗമായി സുരക്ഷിതവും സുസ്ഥിരവുമായ ഗതാഗത സൗകര്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനാണ് റോറോ സൗകര്യം വികസിപ്പിക്കുന്നത്. റോറോ കപ്പലുകൾ ഉപയോഗിച്ച് കുറഞ്ഞ ചെലവിൽ തീരദേശ ചരക്ക് നീക്കം പ്രോത്സാഹിപ്പിക്കും. ചെറിയ കപ്പലുകളിൽ കൊല്ലം, കോട്ടയം, ബേപ്പൂർ തുടങ്ങിയ തുറമുഖങ്ങളിൽ ചരുക്കുകൾ എത്തിക്കാനുള്ള സൗകര്യമാണ് ഒരുക്കുന്നത്.
റോഡുകൾ വഴിയുള്ള ചരുക്കുനീക്കത്തിന്റെ തിരക്ക് കുറയ്ക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായകമാകും. ചെലവ് കുറഞ്ഞതും പരിസ്ഥിതിസൗഹൃദവുമായ ഗതാഗത മാർഗങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും സുഗമമാക്കുന്നതിനുമാണ് പദ്ധതി.
സാഗർമാല പദ്ധതിയുടെ കീഴിൽ 11.06 കോടി രൂപയാണ് പ്രതീക്ഷിക്കുന്ന ചെലവ്. പദ്ധതിയുടെ 100 ശതമാനം ചെലവും കേന്ദ്ര സർക്കാർ വഹിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |