തട്ടിപ്പിന് ഇരയായത് പാലക്കാട്ടെ വ്യാപാരി
കൊച്ചി: കേന്ദ്ര സർക്കാരിന്റെ സർട്ടിഫിക്കറ്റുകളും ബാങ്ക് രേഖകളും വ്യാജമായി ചമച്ച് പാലക്കാട്ടെ വ്യവസായിയിൽ നിന്ന് 6.8 കോടി രൂപ തട്ടിയ കേസിൽ കൊച്ചി സിറ്റി പൊലീസ് അന്വേഷണം തുടങ്ങി. പാലക്കാട് കൈപ്പുറത്ത് വീട്ടിൽ വി.മുഹമ്മദ് സലിമാണ് തട്ടിപ്പിന് ഇരയായത്. വൻകിട ആക്രി ഇടപാടിന്റെ പേരിലായിരുന്നു കബളിപ്പിക്കൽ. കൊടുങ്ങല്ലൂർ ചാപ്പാറ പറമ്പത്തുകണ്ടി വീട്ടിൽ നൗഫൽ ഗഫൂർ (36), ഇയാളുടെ ബന്ധുക്കളായ സജന, സാബുമോൻ (36), കാക്കനാട് ചിറ്റേത്തുക്കര ട്രിനിറ്റി മെർക്കുറിയിൽ താമസിക്കുന്ന അനസ് അഷറഫ് (38) എന്നിവർക്കെതിരെയാണ് കേസ്. ഇവർ ഒളിവിലാണെന്നാണ് പൊലീസിന് ലഭിച്ചിട്ടുള്ള വിവരം.
കൊച്ചി സിറ്റി പൊലീസ് സമീപകാലത്ത് കൈകാര്യം ചെയ്യുന്ന വമ്പൻ തട്ടിപ്പുകേസുകളിലൊന്നാണ് ഇത്. നിരവധി പേരുൾപ്പെട്ട സംഘമാണ് തട്ടിപ്പിന് പിന്നിൽ. എച്ച്.എസ്.ബി.സി ബാങ്കിന്റെ വ്യാജ രേഖകളാണ് തട്ടിപ്പ് ഉപയോഗിച്ചത്.
ആക്രിവസ്തുക്കൾ സംഭരിക്കാനും മറിച്ചുവിൽക്കാനുമുള്ള പദ്ധതിക്ക് സർക്കാരിന്റെ അംഗീകാരമുണ്ടെന്നും അതീവ ലാഭരമാണെന്നും പറഞ്ഞാണ് സംഘം പാലക്കാട്ടുകാരനെ സമീപിച്ചത്.
പ്രാഥമിക അന്വേഷണത്തിൽ തട്ടിപ്പിന് തെളിവുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. സർക്കാർ രേഖകളും വൻതുകയുടെ ബാങ്ക് ഇടപാട് രേഖകളും വ്യാജമായി നിർമ്മിച്ചതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. പ്രതികളുടെ വിവിധ അക്കൗണ്ടുകളിലൂടെയും പണമായിട്ടുമാണ് 6.8 കോടി രൂപ സംഘം കൈക്കലാക്കിയത്. ആദായ നികുതിവെട്ടിപ്പുകൂടി ലക്ഷ്യമിട്ടാണ് പല അക്കൗണ്ടുകൾ ഉപയോഗിച്ചതെന്നാണ് കരുതുന്നത്. കേസന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയേക്കും.
ചോദ്യം ചെയ്യും
പ്രതികളെ വിളിച്ചുവരുത്തി ചോദ്യം ചെയ്യും. ഇതിനായി സ്റ്റേഷനിൽ ഹാജരാകാൻ ഇവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഏത് കമ്പനിയുടെ പേരിലാണ് ഇവർ പ്രവർത്തിച്ചിരുന്നതെന്ന് കണ്ടെത്താനായിട്ടില്ല. പ്രതികൾ കൂടുതൽപ്പേരെ കബളിപ്പിച്ച് പണം തട്ടിയിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്ന് സെൻട്രൽ സി.ഐ വിജയ് ശങ്കർ പറഞ്ഞു. കോടതി നിർദ്ദേശപ്രകാരം കഴിഞ്ഞ ദിവസമാണ് പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |