കൊച്ചി: ആലുവ സ്വദേശിനിയായ വീട്ടമ്മ അടിയന്തര ആശുപത്രി ആവശ്യത്തിന് മനസില്ലാ മനസോടെയാണ് ലോൺആപ്പ് ഇൻസ്റ്രാൾ ചെയ്തത്. ആധാറും പാൻകാർഡുമെല്ലാം നൽകി പ്രാഥമിക നടപടികൾ പൂർത്തിയാക്കി. വായ്പ അനുദിക്കാനാവില്ലെന്ന സന്ദേശം വന്നതോടെ ആപ്പ് ഡിലിറ്റ് ചെയ്തു. ഒടുവിൽ മറ്റൊരാളിൽ നിന്ന് പണം കടം വാങ്ങി ആശുപത്രി ചികിത്സപൂർത്തിയാക്കി. ഒരാഴ്ച കഴിഞ്ഞപ്പോൾ ലോൺ ആപ്പിന്റെ മെസേജ് കണ്ട് വീട്ടമ്മ ഞെട്ടി. വായ്പയെടുത്ത തുക തിരിച്ചടയ്ക്കണമെന്നും അല്ലെങ്കിൽ നഗ്ന ചിത്രമടക്കം പുറത്തുവിടുമെന്നായിരുന്നു ഭീഷണി. നിയമസഹായം തേടിയപ്പോഴാണ് അവർ മറ്റൊരുകാര്യം കൂടി തിരച്ചറിഞ്ഞത്. എടുക്കാത്ത വായ്പയുടെ പേരിൽ തട്ടിപ്പിന് ഇരയായ നൂറിൽ ഒരാൾ മാത്രമാണെന്ന്.
പൊലീസിൽ പരാതി നൽകിയതിന് പിന്നാലെ ഭീഷണി കുറഞ്ഞെങ്കിലും പ്രതിദിനം നിരവധിപ്പേർ ഇത്തരം ആപ്പിന്റെ പുതിയ തട്ടിപ്പിൽ കുങ്ങുന്നുണ്ടെന്ന് വിദഗ്ദ്ധർ സാക്ഷ്യപ്പെടുത്തുന്നു. സാമ്പത്തിക ഞെരുക്കവും മറ്റ് തടസങ്ങളൊന്നുമില്ലാതെ വേഗത്തിൽ പണം കിട്ടുമെന്ന ഒരേയൊരു കാരണമാണ് മൊബൈൽ ലോൺ ആപ്പുകളിലേക്ക് ആളുകളെത്തുന്നത്. നാണക്കേട് ഓർത്ത് പരാതിപ്പെടാൻ പലരും തയ്യാറാകുന്നില്ലെങ്കിലും സൈബർ പൊലീസ് നിരീക്ഷണം ശക്തമാക്കി.
തരികിട ആപ്പുകൾ
പ്ലേ സ്റ്റോറിൽ ലഭ്യമായ ലോൺ ആപ്പുകളിൽ ചുരുക്കം ചിലതൊഴിച്ചാൽ ഭൂരിഭാഗം ആപ്പുകൾക്കും റിസർവ് ബാങ്കിന്റെ ബാങ്കിതര ധനകാര്യ സ്ഥാപന (എൻ.ബി.എഫ്.സി) ലൈസൻസ് ഇല്ലാത്തവയാണെന്ന് ഈ രംഗത്തുള്ളവർ പറയുന്നു. വായ്പ ലഭ്യമാക്കുന്ന ആപ്പുകളിൽ കൊള്ളപ്പലിശയാണ് ഈടാക്കുന്നതും. പല ആപ്പുകൾക്ക് പിന്നിലും ഉത്തരേന്ത്യക്കാരാണ്. കൃത്യമായ വിവരങ്ങൾ ഇത്തരക്കാരെക്കുറിച്ച് ലഭ്യമല്ലാത്തതിനാൽ ചതിയിൽപ്പെടുന്നവരെ സഹായിക്കാൻ ചിലഘട്ടങ്ങളിൽ പൊലീസിന് കഴിയാറില്ല. ആപ്പുകളിൽ പോയി തലവയ്ക്കരുതെന്നാണ് പൊലീസിന്റെ മുന്നറിയിപ്പ്.
ഇരട്ടിപ്പണം
ഏഴു ദിവസം മുതൽ ആറുമാസം വരെ തിരിച്ചടവ് കാലാവധി. 20 ശതമാനം മുതൽ 40 ശതമാനം വരെയാണ് പലിശ. 10 മുതൽ 25 ശതമാനം പ്രോസസിംഗ് ചാർജ്ജായി ഈടാക്കും. ആധാർ, പാൻകാർഡ് പകർപ്പുകൾ മാത്രമേ വായ്പ തുക അക്കൗണ്ടിലേക്ക് മാറ്റാൻ വേണ്ടി ഇവർ ആവശ്യപ്പെടുന്നുള്ളൂവെങ്കിലും ആപ്പ് ഡൗൺലോഡ് ചെയ്ത് പ്രവർത്തിക്കുന്നതിനായി പിന്നീടുള്ള ആപ്പ് പെർമിഷനുകൾ നൽകുന്നതോടെയാണ് ത്ട്ടിപ്പ് സംഘം യാഥാർത്ഥ പണി തുടങ്ങുന്നത്. ഫോൺ ഹാക്ക് ചെയ്യുന്നതാണ് പിന്നീടുള്ള രീതി. ഇതിലൂടെ ലഭിക്കുന്ന ചിത്രങ്ങളുപയോഗിച്ചാണ് പിന്നീടുള്ള ഭീഷണികൾ.
ലോൺ ആപ്പ് തട്ടിപ്പിന്റെ പുതിയ രീതിയിൽ നിരവധിപ്പേരെ കുരുക്കിലായിട്ടുള്ളത്. ഇത്തരം ആപ്പുകൾക്ക് പ്ലേ സ്റ്റോറിൽ അംഗീകാരം നൽകുന്നകാര്യത്തിൽ ഗൂഗിൾ കൂടുതൽ പരിശോധന നടത്തണം.
-അഡ്വ. ജിയാസ് ജമാൻ
സൈബർ നിയമ വിദഗ്ദ്ധൻ
സൈബർ സുരക്ഷാ ഫൗണ്ടേഷൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |