കൊച്ചി: തൃക്കാക്കരയിലെ പോരാട്ടവീര്യം അനുനിമിഷം ജനങ്ങളിൽ എത്തിക്കാൻ സൈബർ ഇടങ്ങളിൽ കനത്ത മത്സരം. ഫേസ്ബുക്ക്, വാട്സ് ആപ്പ് ഗ്രൂപ്പുകളിലൂടെ ഏറ്റവുമധികം ആളുകളെ ആകർഷിക്കുക എന്നതാണ് സൈബർ പോരാളികളുടെ ടാർജറ്റ്. മികച്ച ഐ.ടി പ്രൊഫഷണലുകളും വെബ് ഡിസൈനർമാരും അടങ്ങുന്ന സംഘത്തെയാണ് ഓരോ മുന്നണികളും ഇതിനായി നിയോഗിച്ചിരിക്കുന്നത്. ലക്ഷങ്ങൾ ചെലവഴിച്ച് തെരുവിൽ നടത്തുന്ന പ്രചാരണങ്ങളെക്കാൾ വോട്ടർമാരെ നേരിട്ട് ആകർഷിക്കുന്നത് സൈബർലോകത്താണ്. പൊതുയോഗത്തിൽ പങ്കെടുക്കുന്നതിന്റെ നൂറിരട്ടി ആളുകൾ ഓരോ പോസ്റ്റും സ്വകാര്യമായി കാണുന്നുണ്ട്. അതിനോടുള്ള പ്രതികരണങ്ങളും അപ്പപ്പോൾ അറിയാമെന്നത് സൈബർ പോരാളികൾക്ക് ഊർജ്ജം പകരുന്നു. കനത്ത മഴയിൽ കടലാസ് പോസ്റ്ററുകളും പരസ്യബോർഡുകളും ഒലിച്ചുപോയാലും അതിന്റെ കുറവ് പ്രചാരണത്തിൽ ഉണ്ടാവാതെ നോക്കുന്നതും സൈബർ ടീമുകളാണ്. മാത്രമല്ല, മതിലുകളിൽ ഒട്ടിക്കുന്ന പോസ്റ്ററുമായി ബന്ധപ്പെട്ട പെരുമാറ്റ ചട്ടങ്ങളൊ കണക്കെടുപ്പോ സൈബർ ലോകത്തില്ലതാനും. സ്ഥാനാർത്ഥികളുടെ ജനസമ്പർക്കത്തിനിടെ വീണുകിട്ടുന്ന അസുലഭ മുഹൂർത്തങ്ങൾ ചൂടുപോകാതെ സമൂഹമാദ്ധ്യമങ്ങളിൽ പറപ്പിക്കാൻ പ്രത്യേകസംഘവുമുണ്ട്. സിനിമയെ വെല്ലുന്ന പ്രൊഫഷണൽ ചിത്രീകരണവും എഡിറ്റിംഗും മിക്സിങ്ങുമെല്ലാം ചേരുംപടി ചേർക്കുമ്പോൾ കക്ഷിഭേദമേന്യെ പ്രേക്ഷകരെ ആകർഷിക്കാൻ കഴിയുന്നുമുണ്ട്. മലയാളികളുടെ പ്രിയപ്പെട്ട സിനിമാ പാട്ടുകൾ സന്ദർഭത്തിനൊപ്പം ചേരുമ്പോൾ കാഴ്ചയ്ക്ക് മികവേറും.
സൈബർ ഇടത്തിലെ പോരാട്ടത്തിൽ മൂന്നുമുന്നണിയും ഒപ്പത്തിനൊപ്പമാണ്. എങ്കിലും നേരിയ മുൻതൂക്കം ഇടതുമുന്നണിക്കാണ്. രണ്ടാംസ്ഥാനത്ത് ആരെന്ന് വിവേചിക്കാനാവാത്ത വിധം യു.ഡി.എഫും എൻ.ഡി.എ യുമുണ്ടെങ്കിലും സൈബർലോകത്ത് തിരഞ്ഞെടുപ്പ് തന്ത്രം മെനയുന്നതിൽ ഇടതുപക്ഷത്തിന്റെ കരുത്ത് മറ്റാർക്കുമില്ല. പോസ്റ്റ് ചെയ്താൽമാത്രം പോര അത് വൈറലാക്കാനും ഷെയർ ചെയ്യിക്കാനുമൊക്കെ ചില തന്ത്രങ്ങളുണ്ട്. ആ കാര്യത്തിൽ ഇടതു യുവനിര കരുത്തുതെളിയിച്ച് മുന്നേറുന്നുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |