കൊച്ചി: വിശാല കൊച്ചിക്ക് അപമാനമായി ഒരു മഴപെയ്താൽ വെള്ളത്തിൽ മുങ്ങുന്ന കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷൻ. ഓരോ മഴ മുന്നറിയിപ്പിലും കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ഉള്ളിൽ വല്ലാത്തൊരങ്കലാപ്പാണ്. 12 മണിക്കൂർ കൊണ്ട് ഇരച്ചു കയറുന്നവെള്ളം 24 മണിക്കൂർ കഴിഞ്ഞാലും തിരിച്ചിറങ്ങുന്നില്ലെന്നതാണ് പ്രധാന പ്രശ്നം. 'ഓപ്പറേഷൻ ബ്രേക്ക് ത്രൂ' പദ്ധതിയിലൂടെ നഗരത്തിലെ കാനകളുടെ ആഴംകൂട്ടുന്നുണ്ടെങ്കിലും ഇതുമൂലം ബസ് സ്റ്റേഷനിലെ വെള്ളക്കെട്ടിന് പരിഹാരമാകുമെന്ന് പ്രതീക്ഷിക്കാനാവില്ല. സമീപത്തെ തോടുകളും ബസ് സ്റ്റേഷനും ഒരേ നിരപ്പിലാണെന്നതാണ് കാരണം.
അതുകൊണ്ട് വെള്ളക്കെട്ട് മാറുന്നില്ലെങ്കിൽ ബസ് സ്റ്റേഷൻ മാറ്റുക എന്നതുമാത്രമാണ് ഏകപോംവഴിയെന്നാണ് അധികൃതരുടെ ചിന്ത. നിലവിൽ കെ.എസ്.ആർ.ടി.സിയുടെ ഉടമസ്ഥതയിൽ തന്നെയുള്ള കാരിക്കാമുറിയിലെ വർക്ക്ഷോപ്പിലേക്ക് സ്റ്റേഷൻ മാറ്റുന്ന കാര്യമാണ് കോർപ്പറേഷൻ അധികൃതരുടെ പരിഗണനയിലുള്ളത്. ഇതുസംബന്ധിച്ച് കൊച്ചി സ്മാർട്ട് മിഷൻ ലിമിറ്റഡ് (സി.എസ്.എം.എൽ) അധികൃതരുമായി പ്രാഥമിക ചർച്ചകൾ നടക്കുന്നുമുണ്ട്. വർക്ക് ഷോപ്പിന് വേണ്ടി 3.46 ഏക്കർ സ്ഥലമാണ് ഒഴിച്ചിട്ടിരിക്കുന്നത്. ഇവിടെ നിലവിൽ കട്ടപ്പുറത്തുള്ള ലോഫ്ലോർ ബസുകൾ ഉൾപ്പടെ ഡസൻ കണക്കിന് വാഹനങ്ങൾ നടതള്ളിയിരിക്കുകയാണ്. ഇവയൊക്കെ നീക്കംചെയ്ത് വർക്ക്ഷോപ്പ് നവീകരിച്ചാൽ യാത്രക്കാർക്കും ഏറെ സൗകര്യപ്രദമാകും. നിലവിലെ ബസ് സ്റ്റേഷനെ അപേക്ഷിച്ച് കുറച്ചുകൂടി ഉയർന്ന സ്ഥലത്താണ് ഈ ഭൂമി. അതുകൊണ്ടുതന്നെ മഴവെള്ളം കെട്ടിക്കിടക്കാനുള്ള സാദ്ധ്യത തീരെയില്ല. ഇവിടെനിന്ന് സൗത്ത് റെയിൽവേ സ്റ്റേഷനിലേക്കുള്ള ദൂരം പകുതിയായി കുറയുമെന്നതാണ് രണ്ടാമത്തെ നേട്ടം. അതാകട്ടെ യാത്രക്കാർക്കും കോർപ്പറേഷനും ഒരുപോലെ പ്രയോജനവുമാകും.
ദിവസം വിവിധ ഡിപ്പോകളിൽ നിന്നായി 800 ൽ അധികം സർവ്വീസുകളാണ് എറണാകുളം സ്റ്റേഷനിലൂടെ കടന്നുപോകുന്നത്. ഇതിന് പുറമെ ബംഗളൂരു, മൈസൂർ, ഹുസൂർ, മംഗലാപുരം തുടങ്ങിയ ദീർഘദൂര സർവ്വീസ് നടത്തുന്ന 25 ൽപ്പരം തമിഴ്നാട്, കർണ്ണാടക ബസുകളുമുണ്ട്.
ദിനംപ്രതി എറണാകുളം സ്റ്റേഷനിലൂടെ കടന്നുപോകുന്ന സർവീസുകൾ: 800
റോഡിന്റെ അപര്യാപ്തത
ബസുകൾ സുഗമമായി കയറിയിറങ്ങാനുള്ള റോഡിന്റെ അപര്യാപ്തത കാരിക്കാമുറിയുടെ കാര്യത്തിൽ വെല്ലുവിളിയാണ്. നിലവിൽ നവീകരണം നടക്കുന്ന മുല്ലശേരി കനാൽ റോഡ് മാത്രമാണ് കഷ്ടിച്ചെങ്കിലും ബസുകൾക്ക് സഞ്ചരിക്കാൻ പര്യാപ്തമായ ഏകമാർഗം. സൗത്ത് റെയിൽവേ സ്റ്റേഷനിലേക്കുള്ള റോഡ് വീതികൂട്ടി നിർമ്മിച്ചാലെ ബസ് സർവ്വീസ് സാദ്ധ്യമാകൂ. അതിന് കുറെയേറെ ഭൂമി ഏറ്റെടുക്കേണ്ടിവരും. കെ.എസ്.ആർ.ടി.സിയുടെ അവസ്ഥവച്ച് സ്വന്തം നിലയിൽ സ്ഥലം ഏറ്റെടുക്കാനുമാവില്ല. സമീപത്തെ തോടുനിരപ്പിൽ താഴ്ന്നുകിടക്കുന്നതാണ് കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷനിലെ 'ജലദോഷ'ത്തിന് കാരണം. മുല്ലശേരി കനാലിലെ ജലനിർഗ്ഗമനം സുഗമമായാൽ ബസ് സ്റ്റേഷനിലെ വെള്ളക്കെട്ടിന് പരിഹാരമാകുമെന്നായിരുന്നു കോർപ്പറേന്റെ പ്രതീക്ഷ. അതും അസ്ഥാനത്തായിരിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |