കൊച്ചി: രാഷ്ട്രീയ കേരളമൊന്നാകെ തമ്പടിച്ച് നടത്തിയ പ്രചാരണവും മഴ മാറിനിന്ന നല്ല കാലവസ്ഥയുമുണ്ടായിട്ടും തൃക്കാക്കര തിരഞ്ഞെടുപ്പിലെ പോളിംഗ് ശതമാനത്തിൽ വർദ്ധനവില്ല. ഇന്നലെ നടന്ന വോട്ടെടുപ്പിൽ രേഖപ്പെടുത്തിയത് 68.75 ശതമാനം പോളിംഗ്. 69.27 ശതമാനം പേർ വോട്ട് ചെയ്ത 2021നേക്കാൾ 0.52ശതമാനത്തിന്റെ കുറവ്. 2016ൽ രേഖപ്പെടുത്തിയ 74.4 ശതമാനമാണ് മണ്ഡലത്തിലെ ഏറ്റവുമുയർന്ന പോളിംഗ്.
ആഴ്ചകൾ നീണ്ട പ്രചാരണത്തിനൊടുവിൽ നടന്ന തിരഞ്ഞെടുപ്പിന് സർവ്വ സന്നാഹങ്ങളും ഒരുക്കിയാണ് മുന്നണികൾ തയ്യാറെടുത്തത്. രാവിലെ ഏഴ് മുതലായിരുന്നു വോട്ടിംഗ് എങ്കിലും അതിനു മുമ്പുതന്നെ മുന്നണികളുടെ ബൂത്ത് ഓഫീസുകൾ സജീവമായി.
രാവിലെ മുതൽ ആളുകൾ കൂട്ടത്തോടെ വോട്ടു ചെയ്യാനെത്തി. പല ബൂത്തുകളിലും നീണ്ടനിര ദൃശ്യമായി. ഉച്ചയ്ക്ക് ശേഷവും വോട്ട് ചെയ്യാത്തവരെ സ്വകാര്യ- ടാക്‌സി വാഹനങ്ങളിൽ വോട്ടിംഗ് സ്ഥലത്തെത്തിക്കാനും മുന്നണികൾ മത്സരിച്ചു.
പ്രശ്‌നങ്ങൾ ചില്ലറ... വോട്ടിംഗ് സമാധാനപരം
രണ്ടിടത്ത് വോട്ടിംഗ് യന്ത്രങ്ങൾ പണിമുടക്കിയതും പൊന്നുരുന്നിയിലെയും ഇടപ്പള്ളിയിലെയും കള്ളവോട്ട് ശ്രമങ്ങളും പ്രിസൈഡിംഗ് ഓഫീസർ മദ്യപിച്ചെത്തിയതുമൊഴിച്ചാൽ പൊതുവേ സമാധാനപരമായിരുന്നു വോട്ടെടുപ്പ്.
പൊന്നുരുന്നി ക്രിസ്ത്യൻ കോൺവെന്റ് സ്‌കൂളിലെ ബൂത്തിൽ വോട്ട് രേഖപ്പെടുത്താനെത്തിയ പിറവം പാമ്പാക്കുട സ്വദേശി ആൽബിനാണ് പിടിയിലായത്. സ്ഥലത്ത് ഇല്ലാതിരുന്ന സഞ്ജു എന്നയാളുടെ വോട്ട് ചെയ്യാനെത്തിയപ്പോൾ കോൺഗ്രസ് ബൂത്ത് ഏജന്റുമാർ സംശയം രേഖപ്പെടുത്തിയതോടെയാണ് ഇയാൾ പിടിക്കപ്പെട്ടത്. കാനഡയിൽ ഉള്ളയാളുടെ വോട്ട് ഇടപ്പള്ളി ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ രേഖപ്പെടുത്തിയെന്നും യു.ഡി.എഫ് ആരോപണമുന്നയിച്ചു.
മരോട്ടിച്ചുവട് സെന്റ്. ജോർജ് സ്‌കൂളിലെ 23-ാം നമ്പർ ബൂത്തിലെ പ്രിസൈഡിംഗ് ഓഫീസർ പി. വർഗീസ് മദ്യപിച്ചെത്തിയതിന് പിടിക്കപ്പെട്ടു. വോട്ടു ചെയ്യാനെത്തിയവർ സംശയം പ്രകടിപ്പിച്ചതിനെ തുടർന്നാണ് ഇയാൾ പിടിയിലായത്. പകരം പ്രിസൈഡിംഗ് ഓഫീസറെ നിയമിച്ചായിരുന്നു പിന്നീട് വോട്ടിംഗ്.
വീഡിയോ വിവാദം
ഇടതു സ്ഥാനാർത്ഥി ജോ ജോസഫിനെതിരെ വ്യാജവീഡിയോ പ്രചരിപ്പിച്ച കേസിൽ വീഡിയോ അപ്‌ലോഡ് ചെയ്ത മലപ്പുറം കോട്ടക്കൽ സ്വദേശി അബ്ദുൽ ലത്തീഫ് അറസ്റ്റിലായതിനെത്തുടർന്നുണ്ടായ വിവാദങ്ങളും തിരഞ്ഞെടുപ്പു ദിനത്തെ ചൂടുപിടിപ്പിച്ചു. ഇയാൾ ലീഗുകാരനാണെന്ന എൽ.ഡി.എഫ് വാദവും മുന്നണിയുമായി ബന്ധമില്ലെന്ന യു.ഡി.എഫ് വാദവും തിരഞ്ഞെടുപ്പു ദിന ചർച്ചകളിൽ നിറഞ്ഞു.
സ്റ്റാർ വോട്ടുകൾ
ചലച്ചിത്ര താരങ്ങളായ മമ്മൂട്ടി പൊന്നുരുന്നി സി.കെ.സി എൽ.പി സ്‌കൂളിൽ വോട്ട് രേഖപ്പെടുത്തി. നടന്മാരായ ഹരിശ്രീ അശോകൻ അയ്യനാട് എൽ.പി സ്‌കൂളിലെ 132-ാം നമ്പർ ബൂത്തിലും ജനാർദ്ദനൻ വെണ്ണല ഹൈസ്‌കൂളിലും കവി ബാലചന്ദ്രൻ ചുള്ളിക്കാട് ഗവ. ബി.ടി.എസ് എൽ.പി സ്‌കൂളിലെ 16-ാം ബൂത്തിലുമാണ് വോട്ട് ചെയ്തത്. കടവന്ത്രയിലെ 105-ാം നമ്പർ ബൂത്തിലാണ് രൺജി പണിക്കർ വോട്ട് ചെയ്തത്.
ഇടത് സ്ഥാനാർത്ഥി ഡോ. ജോ ജോസഫും ഭാര്യ ദയാ പാസ്‌കലും പടമുകൾ ഗവ.യുപി സ്‌കൂളിലെ 140-ാം നമ്പർ ബൂത്തിൽ വോട്ട് രേഖപ്പെടുത്തി. യു.ഡി.എഫ് സ്ഥാനാർത്ഥി ഉമ തോമസ് പൈപ്പ്‌ലൈൻ ജംഗ്ഷനിലെ ബൂത്തിൽ വോട്ടുചെയ്തു. എൻ.ഡി.എ സ്ഥാനാർത്ഥി എ.എൻ. രാധാകൃഷ്ണന് തൃക്കാക്കരയിൽ വോട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |