കൊച്ചി: മണ്ഡലത്തിലെ ഏക പിങ്ക് ബൂത്തായ തൃക്കാക്കര ഇൻഫന്റ് ജീസസ് എൽ.പി.എസിന് ഇന്നലെ താരപരിവേഷമായിരുന്നു. രാവിലെ മുതൽ ഒ.ബി വാനുകളുടെ തിരക്ക്. കളക്ടർ ജാഫർ മാലിക് രാവിലെ തന്നെ ബൂത്ത് സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തി. തൊട്ടുപിന്നാലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ജോ ജോസഫ് ബൂത്ത് സന്ദർശിച്ചു. യു.ഡി.എഫ് ചീഫ് ഇലക്‌ട്രൽ ഏജന്റ് ഡൊമിനിക് പ്രസന്റേഷനും ഉച്ച കഴിഞ്ഞപ്പോൾ ഇവിടെയെത്തി.
പിങ്ക് ബൂത്തിന്റെ ചുമതലയാണെന്ന് അറിഞ്ഞപ്പോൾ ആദ്യമൊന്ന് അമ്പരന്നെങ്കിലും കാര്യങ്ങൾ ഭംഗിയായി നടന്നതിന്റെ സംതൃപ്തിയിലായിരുന്നു പ്രിസൈഡിംഗ് ഓഫീസർ ഡോ. നീതു മോൾ വർഗീസ്. ആലുവ യു.സി കോളേജിലെ രസതന്ത്രം അദ്ധ്യാപികയായ നീതു ഇതു മൂന്നാംതവണയാണ് തിരഞ്ഞെടുപ്പ് ചുമതല വഹിക്കുന്നത്. എന്നാൽ ഇത്തവണ വോട്ടിംഗ് മെഷിൻ പണി കൊടുത്തത് ഇത്തിരി ക്ഷീണമായി. രാവിലെ 5.30 ന് നടത്തിയ മോക്ക് ട്രയലിൽ തന്നെ വോട്ടിംഗ് യന്ത്രം തകരാറിലാണെന്ന് കണ്ടെത്തി. ഉടൻതന്നെ ബന്ധപ്പെട്ടവരെ വിവരമറിയിച്ചു. ഏഴു മുതൽ വോട്ടർമാർ എത്തിത്തുടങ്ങി. ക്യു റോഡ് വരെ നീണ്ടു. ആളുകൾ ക്ഷമയോടെ കാത്തുനിന്നു. യന്ത്രത്തിന്റെ കേടുപാടുകൾ തീർത്ത് എട്ടു മണിയോടെ വോട്ടിംഗ് പുരനരാരംഭിച്ചു. മുതിർന്ന പൗരൻമാർ, ഭിന്നശേഷിക്കാർ തുടങ്ങിയവർക്കെല്ലാം ഇവിടെ പ്രത്യേക പരിഗണന ലഭിച്ചു. സ്കൂളിനോടു ചേർന്നുള്ള മഠത്തിലെ വൃദ്ധരായ അഞ്ചു കന്യാസ്ത്രീകളെ വീൽ ചെയറിലാണ് ബൂത്തിലേക്ക് എത്തിച്ചത്.
തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ആകെയുള്ള 239 ബൂത്തുകളിൽ വേറിട്ട ബൂത്തായിരുന്നു ഇത്. 119ാം നമ്പർ ബൂത്തിലെ മുഴുവൻ പോളിംഗ് ജീവനക്കാരും വനിതകളായിരുന്നു. മരട് നഗരസഭ ജൂനിയർ സൂപ്രണ്ട് പി.പി . ജൂഡി, അങ്കമാലി ബ്ലോക്ക് പഞ്ചായത്തിൽ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ എ. ശീതള, സൗത്ത് വാഴക്കുളം ജി.എച്ച്.എസ്.എസ് അദ്ധ്യാപിക എം.പി റൂബിയ എന്നിവർക്കായിരുന്നു ചുമതല. വനിത സെല്ലിലെ ഉദ്യോഗസ്ഥയായ പി.എസ് അമ്പിളിക്കായിരുന്നു സുരക്ഷാ ചുമതല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |