കൊച്ചി: നഗരത്തിലെ പാരിസ്ഥിതിക ദുരന്തങ്ങൾ മുൻകൂട്ടി പ്രതിരോധിക്കാൻ സംസ്ഥാന ആസൂത്രണ ബോർഡിന്റെ അനുമതിയോടെ ആരംഭിച്ച 'കൊച്ചി പരിസ്ഥിതി പഠനകേന്ദ്രം" വിസ്മൃതിയിലായിട്ട് രണ്ട് പതിറ്റാണ്ട്.
സി.എം.ദിനേശ്‌മണി മേയറായിരിക്കേ 2003 ജൂൺ 5ന് കച്ചേരിപ്പടി ഉഷ ടൂറിസ്റ്റ് ഹോമിലെ ഒരു മുറിയിലാണ് കേന്ദ്രം ആരംഭിച്ചത്. അദ്ധ്യക്ഷന് പുറമേ പരിചയസമ്പന്നരായ എൻജിനിയർമാരും ആർക്കിടെക്റ്റുകളും ഉൾപ്പെടെയുള്ള 20 അംഗങ്ങൾക്കായിരുന്നു ചുമതല. ഒരുവർഷം പ്രവർത്തിച്ചശേഷം പൂട്ടിക്കെട്ടിയ പഠനകേന്ദ്രം പിന്നീട് വിസ്മൃതിയിലായി.
നഗരം നേരിട്ടേക്കാവുന്ന പ്രശ്നങ്ങൾ പ്രതിരോധിക്കാൻ പരിസ്ഥിതി ആഘാതപഠനത്തിന് സ്ഥിരം സംവിധാനം വേണമെന്ന് മേയർ ആയൂത്രണ ബോർഡ് ഉദ്യോഗസ്ഥരെ ബോദ്ധ്യപ്പെടുത്തിയിരുന്നു. തുടർന്നാണ് കേന്ദ്രത്തിന് അംഗീകാരവും ഫണ്ടും അനുവദിച്ചത്. ബ്രട്ടീഷ് സർക്കാരിന്റെ സാമ്പത്തിക സഹായത്തോടെയാണ് പരിസ്ഥിതി പഠനകേന്ദ്രത്തിനുവേണ്ടി പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കിയത്.
നഗരത്തിനൊരു കവചം
അന്തരീക്ഷ-ശബ്ദ-ജല മലിനീകരണം, വർദ്ധിക്കുന്ന ചൂട്, വെള്ളക്കെട്ട്, അന്തരീഷത്തിലെ ഉയർന്ന ഈർപ്പം, കൊതുക് ശല്യം തുടങ്ങിയ പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് പരിഹാരം കാണുകയാണ് പഠനകേന്ദ്രത്തിന്റെ മുഖ്യലക്ഷ്യം. ബ്രട്ടീഷുകാരുടെ കാലം മുതൽ തുടരുന്ന ഇത്തരം പ്രശ്‌നങ്ങൾ സംബന്ധിച്ച രേഖകൾ സൂക്ഷിക്കുക, കോടതി വ്യവഹാരങ്ങളിൽ പൊതുതാത്പര്യം പരിഗണിച്ച് കൃത്യമായ വിവരങ്ങൾ നൽകുക തുടങ്ങിയ ചുമതലകളുമുണ്ടായിരുന്നു.
ആഗോള താപനംമൂലം 50 വർഷത്തിനകം കേരളത്തിലെ തീരപ്രദേശങ്ങൾ മുങ്ങിപ്പോയേക്കാമെന്ന് പരിസ്ഥിതി വിദഗ്ദ്ധരുടെ മുന്നറിയിപ്പുണ്ട്. അതിനാൽ, തീരമേഖലയിലെ നിർമ്മാണ നിയയന്ത്രണം സംബന്ധിച്ച് മാർഗനിർദ്ദേശങ്ങൾ ലഭ്യമാക്കുകയും പഠനകേന്ദ്രത്തിന്റെ ലക്ഷ്യമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |