കൊച്ചി: മെട്രോ യാത്രക്കാർക്ക് ട്രെയിനിൽ നിന്നിറങ്ങി തടസ്സമില്ലാതെ ലക്ഷ്യസ്ഥാനത്ത് എത്താനായി ആരംഭിച്ച ഇ-ബസ് ഫീഡർ സർവീസിന് മികച്ച പ്രതികരണം. മൂന്ന് ബസുകളുമായി ഫെബ്രുവരിയിൽ ആരംഭിച്ച ഇ-ബസ് സർവീസ് ഇപ്പോൾ ഒമ്പത് ബസുകൾ സർവീസ് നടത്തുന്നുണ്ട്. 115 ദിവസം കൊണ്ട് ഒരുലക്ഷം കിലോമീറ്റർ സർവീസ് പിന്നിട്ട് ഫീഡർ സർവീസ് ഇതേവരെ 85,000ത്തിലേറെ യാത്രക്കാർ പ്രയോജനപ്പെടുത്തി.
വിവിധ സ്റ്റേഷനുകളിൽ നിന്ന് 13 റൂട്ടുകളിലേക്കാണ് ഇപ്പോൾ സർവീസ്. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിൽ നിന്ന് ലൈസൻസ് നേടി ഇ-ബസ് സർവീസ് നടത്തുന്നത് ക്ലീൻ സ്മാർട്ട് ബസ് ലിമിറ്റഡാണ്.
ആലുവ-എയർപോർട്ട്, ആലുവ-അങ്കമാലി, ആലുവ-പെരുമ്പാവൂർ, കലൂർ-ഫോർട്ട് കൊച്ചി, കലൂർ-ഇൻഫോപാർക്ക്, വൈറ്റില-എരമല്ലൂർ, വൈറ്റില-ഇൻഫോപാർക്ക്, കലൂർ-ഞാറക്കൽ, കലൂർ-മൂവാറ്റുപുഴ, ഇടപ്പള്ളി-പറവൂർ, ഇടപ്പള്ളി- ഇൻഫോപാർക്ക് റൂട്ടുകളിൽ ഇപ്പോൾ ശരാശരി 5-6 സർവീസുകൾ പ്രതിദിനമുണ്ട്.
15 ബസുകൾ കൂടി ലഭ്യമാക്കി സർവീസ് കൂടുതൽ വ്യാപിപ്പിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു. 10 ഹൈഡ്രജൻ ബസുകൾ വാങ്ങാനുള്ള ടെൻഡർ നടപടികളും അന്തിമഘട്ടത്തിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |