കൊച്ചി: കൊവിഡിൽ ക്ളാസ് മുറികൾ മൊബൈലിൽ ഒതുങ്ങിയതോടെ കുട്ടികളിൽ വൈറ്റമിൻ ഡിയുടെ അളവ് 86 ശതമാനം കുറഞ്ഞതായി പഠനം. 2020 മുതൽ രണ്ടുവർഷക്കാലം ആവശ്യത്തിന് വെയിൽകൊള്ളാൻ കഴിയാഞ്ഞതാണ് കാരണം.
പഠനം ഓൺലൈനിലേക്ക് ചുരുങ്ങിയപ്പോൾ കുട്ടികൾക്ക് ഉണ്ടായത് ശാരീരികവും മാനസികവുമായ ഒട്ടേറെ ബുദ്ധിമുട്ടുകളാണ്. പഠനത്തിൽ പിന്നാക്കം പോകുക, പകൽ സമയത്ത് ഉറക്കംതൂങ്ങുക, ക്ഷീണം, വിട്ടുമാറാത്ത ശരീരവേദന, പഴയതുപോലെ കാര്യങ്ങൾ ഗ്രഹിക്കാൻ പറ്റാത്ത അവസ്ഥ, ഓർമ്മക്കുറവ്, ഏകാഗ്രതക്കുറവ് എന്നിവ കുട്ടികളിൽ കൂടുതലായി കണ്ടെത്തിയിരുന്നു.
ഇതിന്റെ പശ്ചാത്തലത്തിൽ 10 മുതൽ 19 വയസുവരെയുള്ള 600 പേരെ പഠനത്തിന് വിധേയമാക്കി. ഇതിൽ 86 ശതമാനം കുട്ടികൾക്കും വൈറ്റമിൻ ഡി കുറവാണെന്ന് കണ്ടെത്തി. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സൈക്യാട്രി വിഭാഗം ഡോ.അരുൺ ബി.നായർ, ഫിസിയോളജി വിഭാഗം ഡോ.ദേവിക ജെ. എന്നിവർ ചേർന്നാണ് പഠനം നടത്തിയത്. കുട്ടികൾക്ക് വൈറ്റമിൻ ഡി അടങ്ങിയ ആഹാരങ്ങൾ നൽകിയപ്പോൾ അവരുടെ ബുദ്ധിമുട്ടുകൾ മാറുകയും ഇവരിൽ പഠനത്തിലും സ്വഭാവത്തിലും കാര്യമായ പുരോഗതി ഉണ്ടായതായും പഠനത്തിലുണ്ട്.
വേണം പരിശോധന
കുട്ടികളിൽ വൈറ്റമിൻ ഡി കുറവാണോയെന്ന് രക്തപരിശോധനയിലൂടെ കണ്ടെത്താം. 30 മുതൽ 70 നാനോഗ്രാം എം.എൽ ആണ് ശരീരത്തിൽ വൈറ്റമിൻ ഡി വേണ്ടത്. തീരെ വെയിലുകൊള്ളാത്തവരിൽ ഇത് 10ൽ താഴെയായേക്കാം. ഇവർക്ക് രോഗപ്രതിരോധശേഷിയും കുറയും.
വൈറ്റമിൻ ഡി
സൂര്യപ്രകാശം കൊള്ളുന്നതിലൂടെ ശരീരം സ്വയം നിർമ്മിക്കുന്ന ജീവകമാണ് വൈറ്റമിൻ ഡി. സൂര്യപ്രകാശത്തിലെ അൾട്രാവയലറ്റ് ബി കിരണങ്ങൾ ത്വക്കിലുള്ള കൊളസ്ട്രോൾ ഘടകങ്ങൾക്കുമേൽ പ്രവർത്തിച്ച് അതിനെ കോളികാൽസിഫറോൾ എന്ന വൈറ്റമിൻ ഡിയായി പരിവർത്തനപ്പെടുത്തും. എല്ലുകളുടെയും പല്ലുകളുടെയും ബലത്തിന് വൈറ്റമിൻ ഡി ആവശ്യമാണ്.
ജാഗ്രത അനിവാര്യം
പ്രമേഹം, രക്തസമ്മർദ്ദം, കാൻസർ തുടങ്ങിയവ ഉള്ളവരിൽ വൈറ്റമിൻ ഡി കുറയുന്നത് സങ്കീർണതകൾ സൃഷ്ടിക്കും. ഓർമ്മക്കുറവ്, വിഷാദം എന്നിവയുള്ളവരിലും വൈറ്റമിൻ ഡിയുടെ കുറവ് കാണപ്പെടുന്നുണ്ട്.
''കുട്ടികൾ കുറഞ്ഞത് ഒരുമണിക്കൂർ സൂര്യപ്രകാശം കൊള്ളണം. അല്ലെങ്കിൽ പഠനത്തെയും ശാരീരിക പ്രവർത്തനങ്ങളെയും ബാധിക്കും""
ഡോ.അരുൺ ബി.നായർ
സൈക്യാട്രിസ്റ്റ്,
മെഡിക്കൽ കോളേജ്,
തിരുവനന്തപുരം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |