കൊച്ചി: ട്രോളിംഗ് നിരോധനകാലത്ത് അന്യസംസ്ഥാന ഫൈബർ വള്ളങ്ങൾ നിരോധിത വലകൾ ഉപയോഗിച്ച് മത്സ്യബന്ധനം നടത്തുന്നത് തടയണമെന്ന് കേരള മത്സ്യമേഖല സംരക്ഷണസമിതി സംസ്ഥാന ജനറൽ കൗൺസിൽ ആവശ്യപ്പെട്ടു. അന്യസംസ്ഥാന കൊട്ട വഞ്ചിക്കാർ ഉൾനാടൻ മേഖലകളിൽ മത്സ്യബന്ധനം നടത്തുന്നതും തടയണം.
ഫൈബർ വള്ളങ്ങളുടെ മത്സ്യബന്ധനം ട്രോളിംഗ് കാലയളവിനുശേഷം ലഭിക്കേണ്ട മത്സ്യസമ്പത്തിനെ ബാധിക്കും. കർശനമായ നിയന്ത്രണങ്ങൾ നിലനിൽക്കെയാണ് അന്യസംസ്ഥാനങ്ങളിൽനിന്ന് വരുന്നവരെ യഥേഷ്ടം മത്സ്യബന്ധനത്തിന് അനുവദിക്കുന്നത്.
2021ലെ കേരള മത്സ്യസംഭരണവും വിപണനവും ഗുണനിലവാര പരിപാലനവും സംബന്ധിച്ച നിയമം, 2018ലെ കെ.എം.എഫ്.ആർ ഭേദഗതിനിയമം, 2021ലെ കേരള ഉൾനാടൻ ഫിഷറീസ് അക്വാകൾച്ചർ നിയമം എന്നിവ സംസ്ഥാന സർക്കാർ പിൻവലിക്കണം. മത്സ്യമേഖലയ്ക്ക് ദോഷകരമായ നിരവധി വ്യവസ്ഥകൾ നിയമത്തിലുണ്ട്. ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ടെങ്കിലും മത്സ്യമേഖല വിരുദ്ധ നിലപാടുകളുമായാണ് സർക്കാർ നിയമം നടപ്പാക്കുന്നത്. പിടിച്ചുകൊണ്ടു വരുന്ന മത്സ്യം മത്സ്യത്തൊഴിലാളികൾക്ക് അന്യമാകുന്ന തരത്തിൽ തയ്യാറാക്കിയ നിയമം മത്സ്യമേഖലയുടെ താല്പര്യങ്ങൾക്കു വിരുദ്ധമാണ്. നിയമലംഘനങ്ങൾക്ക് വലിയ തുക ശിക്ഷയായി ഈടാക്കുകയും അപ്പീൽ നൽകുന്നതിന് പിഴ തുക മുഴുവൻ കെട്ടിവയ്ക്കുകയും ചെയ്യുന്ന രീതിയിലുള്ള വ്യവസ്ഥകളാണ് നിയമത്തിലുള്ളത്. നിയമം പിൻവലിക്കാൻ തയ്യാറായില്ലെങ്കിൽ പ്രക്ഷോഭം ആരംഭിക്കാൻ കേരള മത്സ്യമേഖല സംരക്ഷണസമിതി ജനറൽ കൗൺസിൽ തീരുമാനിച്ചു.
കേരള മത്സ്യമേഖല സംരക്ഷണസമിതി പ്രസിഡന്റ് വി. ദിനകരൻ അദ്ധ്യക്ഷത വഹിച്ചു. ഫാ. തോമസ് തറയിൽ, ജോസഫ് കളപ്പുരയ്ക്കൽ, അഡ്വ. ഷെറി ജെ. തോമസ്, എ. ദാമോദരൻ, ജോസഫ് ജൂഡ്, ജോൺ പി.പി., പി.എം. സുഗതൻ, ബേസിൽ മുക്കത്ത്, കെ.ജെ. യേശുദാസൻ തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |