കളമശേരി: കൊവിഡ് കാലത്ത് യുട്യൂബ് നോക്കിയാണ് മഞ്ഞുമ്മൽ കോട്ടയിൽ വീട്ടിൽ 21കാരനായ ശിവകുമാർ ചിത്രരചനയുടെ ബാലപാഠങ്ങൾ അഭ്യസിച്ചത്. വരയ്ക്കുന്നതോ, ആരും കണ്ടാൽ അത്ഭുതപ്പെടുന്ന ജീവൻതുടിക്കുന്ന ചിത്രങ്ങളും. ഡോ.അബ്ദുൾ കലാമിന്റെ ജീവചരിത്രം രേഖപ്പെടുത്തിയ 2 മീറ്റർ നീളവും 120 സെ.മീ. വീതിയുമുള്ള ചിത്രവും ചിത്രകാരനും ബുക്ക് ഒഫ് റെക്കാഡ്സിൽ ഇടം പിടിക്കുകയുംചെയ്തു. എടത്തല അൽ അമീൻ കോളേജ് അധികൃതർ അത് കലാലയത്തിൽ സ്ഥാപിക്കുകയും ചെയ്തു.
ഐവറി പേപ്പറിൽ ആയിരം രൂപ വിലവരുന്ന പെൻസിലും ചാർക്കോൾ സ്റ്റിക്കും ഉപയോഗിച്ച് ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങളാണ് രചിക്കുന്നത്. അപൂർവം കലാകാരന്മാർ കൈകാര്യം ചെയ്യുന്ന നെഗറ്റീവ് ഫിലിം പോലുള്ള നെഗറ്റീവ് ചിത്രങ്ങളും വരച്ചിട്ടുണ്ട്. കാമറക്കണ്ണിലൂടെ നോക്കുമ്പോഴാണ് യഥാർത്ഥരൂപം തെളിയുന്നത്.
ഒറിജിനൽ ഫോട്ടോയെ വെല്ലുന്ന ചിത്രങ്ങളിൽ ലോകഫുട്ബാൾ താരം റൊണാൾഡിഞ്ഞോ, ബോളിവുഡ് നടൻ മോർഗൻ ഫ്രീമാൻ, രണ്ടാമത് ചന്ദ്രനിൽ കാലുകുത്തിയ എഡ്വിൻ ആൽഡ്രിൻ, ബോക്സിംഗ് താരം മൈക്കിൾ ടൈസൻ, ജാക്കിചാൻ, മഹാത്മാഗാന്ധി, ഗോർ, മോഹൻലാൽ, ടൊവീനോ തുടങ്ങി പ്രമുഖരും ഇടംപിടിച്ചിട്ടുണ്ട്.
കുടുംബഫോട്ടോകൾ വരച്ചുകിട്ടുന്ന പ്രതിഫലമാണ് രചനാസാമഗ്രികൾ വാങ്ങാൻ ഉപയോഗിക്കുന്നത്.
ദിവസവേതനക്കാരനായ തൊഴിലാളി കൃഷ്ണൻകുട്ടിയുടെയും മിനിയുടെയും മകനാണ് ബിരുദ പഠനം പൂർത്തിയാക്കിയ ശിവകുമാർ, സഹോദരി കാർത്തിക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |