കൊച്ചി: യൂറോപ്യൻ രാജ്യമായ മാൾട്ടയിൽ ജോലി വാഗ്ദാനംചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിൽ അറസ്റ്റിലായ തിരുവനന്തപുരം സ്വദേശിക്കെതിരെ പരാതി പ്രളയം. എറണാകുളത്തിന് പുറമേ തൃശൂർ, കോഴിക്കോട് ജില്ലകളിൽനിന്ന് പരാതിയുമായി നിരവധിപ്പേരാണ് ഇന്നലെ പൊലീസിനെ സമീപിച്ചത്. അമ്പതോളം പരാതികൾ ലഭിച്ചിട്ടുണ്ട്.
കലൂരിൽ പ്രവർത്തിച്ചിരുന്ന ഓറിയോൺ സൊല്യൂഷൻ എന്ന സ്വകാര്യ കൺസൾട്ടേഷൻ സ്ഥാപനത്തിന്റെ മറവിലായിരുന്നു ജോലിതട്ടിപ്പ്. സ്ഥാപനം നടത്തിയിരുന്ന സജു എസ്. ശശിധരനെ (39) അങ്കമാലി സ്വദേശിനിയുടെ പരാതിയെത്തുടർന്ന് കഴിഞ്ഞ ദിവസമാണ് പൊലീസ് പിടികൂടിയത്.
ഇയാൾ വർഷങ്ങളായി ആലുവ പുക്കാട്ടുപടിയിലാണ് താമസിച്ചിരുന്നത്. സാമൂഹികമാദ്ധ്യമങ്ങളിൽ പരസ്യം നൽകിയാണ് സജു ഉദ്യോഗാർത്ഥികളെ കെണിയിൽ വീഴ്ത്തിയിരുന്നത്. ജോലികിട്ടാൻ ഒരുലക്ഷംരൂപ ആവശ്യമുണ്ടെന്ന് പറഞ്ഞ് ആദ്യം കൈക്കലാക്കും. പിന്നീട് ജോലിയുമായി ബന്ധപ്പെട്ട് സമീപിക്കുമ്പോൾ വിസയും മറ്റും ശരിയായില്ലെന്നും പണം ഉടൻ തിരികെ നൽകാമെന്നും മറുപടി നൽകും. തുടർന്നും പണം ആവശ്യപ്പെട്ടാൽ ഓരോ കാരണങ്ങൾ നിരത്തി ഒഴിഞ്ഞുമാറും. പണം നഷ്ടപ്പെട്ട യുവതി തട്ടിപ്പ് മനസിലാക്കി പൊലീസിനെ സമീപിക്കുകയായിരുന്നു.
ഇരുപതോളം ജീവനക്കാരാണ് ഇയാളുടെ സ്ഥാപനത്തിലുണ്ടായിരുന്നത്. ഇവർക്ക് കൃത്യമായി ശമ്പളം നൽകിയിരുന്നില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്. ഉദ്യോഗാർത്ഥികളിൽ നിന്ന് ലഭിക്കുന്ന തുക ഉപയോഗിച്ച് ഇയാൾ ആഡംബരജീവിതം നയിച്ചുവരികയായിരുന്നു. സീരിയൽ നിർമ്മണത്തിനും മറ്റും പണം ചെലഴിച്ചിരുന്നതായും സൂചനയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |