കൊച്ചി: മയക്കുമരുന്നിന്റെ നീരാളിപ്പിടിത്തത്തിന്റെ അനന്തരഫലമാണ് അടുത്തിടെ കൊച്ചി നഗരത്തിലുണ്ടായ ഏഴ് കൊലപാതകങ്ങളെന്നും ലഹരിമാഫിയയ്ക്കെതിരെ ഒറ്റക്കെട്ടായി നിന്നില്ലെങ്കിൽ വരും തലമുറ മയക്കുമരുന്നിന് അടികളായി മാറുമെന്നും കൊച്ചി സിറ്റി ഡെപ്യൂട്ടി കമ്മിഷണർ എസ്.ശശിധരൻ.
സംസ്ഥാന സർക്കാർ ലഹരിമാഫിയയെ ചെറുക്കാൻ നടപ്പാക്കുന്ന 'യോദ്ധാവ്" പദ്ധതിയുടെ ഭാഗമായി, ജില്ലയിലെ തിരഞ്ഞെടുത്ത അദ്ധ്യാപകർക്കായി സംഘടിപ്പിച്ച ദിദ്വിന പഠനക്ലാസ് ടി.ഡി.റോഡിലെ എസ്.എസ്.കലാമന്ദിറിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിസാര കാര്യത്തിനാണ് കഴിഞ്ഞദിവസം കലൂർ സ്റ്റേഡിയത്തിന് സമീപം യുവാവിനെ കുത്തിക്കൊന്നത്. മുൻകൂട്ടി ആസുത്രണം ചെയ്തവയല്ല ഇതടക്കമുള്ള കൊലപാതകങ്ങൾ. മയക്കുമരുന്ന് ഉപയോഗത്തിന്റ സ്വാധീനമാണ് കാരണം. കൊച്ചിയിൽ കുട്ടികൾക്കിടയിലടക്കം ലഹരി ഉപയോഗം വ്യാപകമാണ്. ഈ യാഥാർത്ഥ്യം തിരിച്ചറിയണം. കഴിഞ്ഞ ദിവസം പശ്ചിമകൊച്ചിക്കാരനായ ഒരു പിതാവ് കാണാൻ വന്നിരുന്നു. അദ്ദേഹം കരയുകയായിരുന്നു. മകൻ സ്കൂളിൽ പോകുന്നില്ല. പോയാൽ തന്നെ സ്കൂളിൽ ചെല്ലുന്നില്ലെന്നായിരുന്നു പിതാവിന്റെ ആശങ്കയ്ക്ക് കാരണം.
മട്ടാഞ്ചേരി അസിസ്‌റ്റന്റ് കമ്മിഷണറോട് ഇതേക്കുറിച്ച് അന്വേഷിക്കാൻ നിർദ്ദേശിച്ചു. അപ്പോഴാണ് കുട്ടി ലഹരിക്ക് അടിമയാണെന്നും സ്കൂളിലെ സുഹൃത്തുക്കളും മയക്കുമരുന്നിന്റെ നീരാളിപ്പിടിത്തത്തിലായെന്നും കണ്ടെത്താനായത്. 15വയസുകാരനെയും സുഹൃത്തുക്കളെയും കൗൺസിലിംഗിന് വിധേയമാക്കി ജീവിത്തത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള ശ്രമത്തിലാണ് പൊലീസ്. നേരത്തെ ചാരായം കുടിച്ചവരെ മണംകൊണ്ട് കണ്ടെത്താമായിരുന്നു. എന്നാൽ, എം.ഡി.എം.എ പോലുള്ള മയക്കുമരുന്ന് ഉപയോഗിച്ചവരെ കണ്ടെത്തുക ശ്രമകരമാണ്.
പൊട്ടിച്ചെറിയണം,
ലഹരിച്ചങ്ങല
ലഹരിമാഫിയയുടെ ചങ്ങലങ്ങൾ പൊട്ടിച്ചെറിയണമെന്ന് ഡി.സി.പി പറഞ്ഞു. ഈ ദൗത്യത്തിൽ അദ്ധ്യാപകർക്ക് പ്രധാന പങ്കുവഹിക്കാനാകും. കൊച്ചി സിറ്റി നാർക്കോട്ടിക് സെൽ അസിസ്‌റ്റന്റ് കമ്മിഷണർ കെ.എ.അബ്ദുൾസലാം അദ്ധ്യക്ഷത വഹിച്ചു. ജോയിന്റ് എക്സൈസ് കമ്മിഷണർ പി.കെ.സാനു മുഖ്യാത്ഥിയായി. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ മുഹമ്മദ് ക്ലാസ് നയിച്ചു. കൊച്ചി നഗരത്തിലെ നാല് യൂണിവേഴ്സിറ്റികളിൽ നിന്നുൾപ്പെടെ 178 അദ്ധ്യാപകർ പരിശീലനക്ലാസിന്റെ ഭാഗമായി.
''നാം ഒറ്റക്കെട്ടായി നിന്നില്ലെങ്കിൽ വരുംതലമുറ ലഹരിക്ക് അടിപ്പെട്ടവരാകും""
എസ്. ശശിധരൻ,
ഡി.സി.പി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |