മലയാള വ്യാഖ്യാനവും വർണാഞ്ജലിയുമൊക്കി ശ്രദ്ധേയരായി എം. ബാലചന്ദ്രനും മകളും നടിയുമായ ശാന്തിയും
കൊച്ചി: രബീന്ദ്രനാഥ ടാഗോറിന്റെ ഗീതാഞ്ജലിക്ക് മാലയാളഭാഷ്യവും ഡിജിറ്റൽ ആർട്ടിന്റെ സാങ്കേതികത്തികവിൽ വർണപ്പൊലിമയുമൊരുക്കി അച്ഛനും മകളും ശ്രദ്ധേയരാകുന്നു.
എറണാകുളം സ്വദേശിയും മുൻ ബാങ്ക് ഉദ്യോഗസ്ഥനുമായ എം.ബാലചന്ദ്രനും ചലച്ചിത്രനടിയും വിഷ്വൽ ആന്ത്രപ്പോളജിയിൽ ഗവേഷക വിദ്യാർത്ഥിയുമായ ശാന്തി ബാലചന്ദ്രനുമാണ് ഗീതാഞ്ജലിയുടെ ഇംഗ്ളീഷ് പതിപ്പിന് മലയാളവ്യാഖാനവും വർണാഞ്ജലിയുമൊരുക്കിയത്. രാജ്യത്ത് ആദ്യമായി സാഹിത്യത്തിനുള്ള നോബേൽ ലഭിച്ച (ഇംഗ്ലീഷ് പതിപ്പ്) ഗീജാഞ്ജലിക്ക് ഇതിനുമുമ്പും മലയാള പരിഭാഷകൾ ഉണ്ടായിട്ടുണ്ട്. അതിൽനിന്നൊക്കെ ഏറെ വ്യത്യസ്തമാണ് ബാലചന്ദ്രന്റെയും മകളുടെയും ഉദ്യമം.
ഇംഗ്ലീഷ് സാഹിത്യത്തിലൂടെ ടാഗോർ ജ്വലിപ്പിച്ച ആത്മബോധാഗ്നി അതേഭാവത്തിൽ പിന്തുടരുന്നതിനൊപ്പം മാതൃഭാഷയിൽ ഗ്രഹിക്കുകയുമാകാമെന്നതാണ് പ്രത്യേകത. 103 ഇതളുകളുള്ള മൂലകൃതിയിലെ ഓരോ ദളത്തിലും ടാഗോറിന്റെ ഇംഗ്ലീഷ് ഭാഷ്യവും തത്തുല്യമായ മലയാളകാവ്യവും ഉൾപ്പെടുത്തിയിട്ടുണ്ട്. താളുകൾക്കിടയിൽ കാവ്യസൃഷ്ടിയോട് കൂറുപുലർത്തുന്ന 14 ഛായാചിത്രങ്ങളുമുണ്ട്. ഗീതാഞ്ജലിയെ ഒരിക്കൽപോലും അടുത്തറിയാത്ത മലയാളികൾക്ക് ഈ ഗ്രന്ഥം മുതൽക്കൂട്ടാകും.
പ്രതിരോധസേനയിൽ നിന്ന് വിരമിച്ചശേഷം ബാങ്കിംഗ് മേഖലയിൽ ബംഗാളിൽ സേവനമനുഷ്ഠിച്ച കാലത്ത് ടാഗോറിനെ കുറിച്ചും കൃതികളെക്കുറിച്ചും കൂടുതൽ മനസിലാക്കിയതോടെ ഗീതാഞ്ജലി ബാലചന്ദ്രന് നിത്യജീവിതത്തിലെ പാരായണ ഗ്രന്ഥമായി. 2020ലെ കൊവിഡ് കാലത്ത് വീടിനുള്ളിൽ അടിച്ചിട്ടിരുന്നപ്പോൾ സൈനിക സ്കൂളിലെ സഹപാഠികളുടെ വാട്സ്ആപ്പ് കൂട്ടായ്മയിലൂടെ ഗീതാഞ്ജലിയുടെ ശകലങ്ങൾ അവതരിപ്പിച്ചു. കൂട്ടുകാർ നിർബന്ധിച്ചതോടെ 103 ഇതളുകളും മലയാളീകരിച്ചു. പുസ്തകമായി ആവിഷ്കരിക്കുമ്പോൾ മകൾ ശാന്തിയും ഒപ്പംകൂടി. ഡിജിറ്റൽ ആർട്ടിൽ ശാന്തിയുടെ ആദ്യ സാങ്കേതികപരീക്ഷണം കൂടിയായിരുന്നു സംരംഭം. രചനാവേളയിൽ പ്രാഥമിക എഡിറ്റിംഗുമായി ബാലചന്ദ്രന്റെ ഭാര്യ പ്രേമലതയും ഉദ്യമത്തിൽ പങ്കാളിയായി. അടുത്തതായി 'തിരുക്കുറൾ" പരിഭാഷയെഴുതാനാണ് തീരുമാനം.
''ദിവസവും ഇതിലെ ഒരു കവിതയെങ്കിലും വായിക്കണം. അതിൽ അന്തർലീനമായിട്ടുള്ള ആഴമേറിയ തത്വചിന്തകൾ ഏതൊരാളിന്റെയും ജീവിതത്തെ സ്വാധീനിക്കുമെന്നതിൽ തർക്കമില്ല""
എം. ബാലചന്ദ്രൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |