കൊച്ചി: നഗരത്തിലെ കോഴിഫാമുകളിലെയും ചിക്കൻ സ്റ്റാളുകളിലെയും മാലിന്യം ശാസ്ത്രീയമായി സംസ്കരിക്കുന്നതിന് വഴികൾ തേടി കൊച്ചി കോർപ്പറേഷൻ. നിലവിൽ കോഴിമാലിന്യസംസ്കരണം താളം തെറ്റിയ നിലയിലാണ്. കോഴിമാലിന്യ നീക്കം അംഗീകൃത സ്വകാര്യ ഏജൻസികളെ ഏല്പിക്കാനാണ് തീരുമാനം. ഇതിനായി താത്പര്യപത്രം ക്ഷണിക്കുന്ന നടപടികൾ ആരംഭിച്ചു.
അധിക വരുമാനം ലഭിക്കും
ശേഖരിക്കുന്ന മാലിന്യത്തിനനുസൃതമായി കോർപ്പറേഷൻ പണം വാങ്ങുന്ന നിലയിലാണ് കരാർ നൽകുക. മാലിന്യ നീക്കത്തിന്റെ നടത്തിപ്പ് ഭാരം ഇല്ലാതാകുന്നതോടൊപ്പം കോർപ്പറേഷന് അധിക വരുമാനം ലഭിക്കുമെന്നതാണ് ഏറ്റവും വലിയ നേട്ടം. കൗൺസിൽ അനുമതി ലഭിച്ചാൽ ടെൻഡർ നടപടിക്രമങ്ങളിലേക്ക് കടക്കും.
ടി.കെ. അഷ്‌റഫ്
ആരോഗ്യസ്ഥിരംസമിതി അദ്ധ്യക്ഷ
ആയിരത്തിലേറെ ചിക്കൻ സ്റ്റാളുകൾ
ലൈസൻസുള്ളതും അനധികൃതവുമായ ആയിരത്തിലേറെ ചിക്കൻ സ്റ്റാളുകൾ നഗരത്തിൽ പ്രവർത്തിക്കുന്നുണ്ടെന്നാണ് കണക്ക്. ഇവിടെ നിന്നൊക്കെയായി ടൺ കണക്കിന് കോഴിമാലിന്യമാണ് പുറംതള്ളുന്നത്.
നിലവിൽ കോർപ്പറേഷന്റെ ശുചീകരണ വിഭാഗം നേരിട്ടാണ് കോഴിമാലിന്യം ബ്രഹ്മപുരം പ്ലാന്റിലേക്ക് കൊണ്ടുപോകുന്നത്. ചുരുക്കം സ്ഥാപനങ്ങളിൽ നിന്നു മാത്രമേ മാലിന്യം ശേഖരിക്കുന്നുള്ളു. ശേഷിക്കുന്നവ ഒഴിഞ്ഞ പറമ്പുകളിലേക്കും ജലാശയങ്ങളിലേക്കും തള്ളുകയാണെന്ന പരാതി വ്യാപകമായുണ്ട്.
കഴിഞ്ഞയാഴ്ച ചേർന്ന കൗൺസിൽ യോഗത്തിൽ വിഷയം പരിഗണിച്ചെങ്കിലും കൂടുതൽ ചർച്ചകൾക്കായി മാറ്റിവച്ചു.
സ്ഥാപനങ്ങളുടെ കണക്കെടുക്കും
നഗരത്തിൽ പ്രവർത്തിക്കുന്ന കോഴിവളർത്തൽ കേന്ദ്രങ്ങളുടെ എണ്ണത്തെക്കുറിച്ചും മാലിന്യത്തിന്റെ അളവിനെക്കുറിച്ചും വിവര ശേഖരണവും നടത്തും. ടെൻഡർ പൂർത്തിയായാൽ അംഗീകൃത ഏജൻസിക്ക് മാത്രമേ മാലിന്യം കൈമാറുന്നുള്ളു എന്ന് കോർപ്പറേഷൻ ഉറപ്പാക്കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് അധികവരുമാനം ലഭിക്കുമെന്നതിനൊപ്പം മാലിന്യ സംസ്‌കരണത്തിൽ അച്ചടക്കമുള്ള നൂതനമായ സംവിധാനം കൊണ്ടുവരാൻ കഴിയുമെന്നും ആരോഗ്യവിഭാഗം അധികൃതർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |