കൊച്ചി: കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടമായ കാക്കനാട് പാതയുടെ അവശേഷിക്കുന്ന ഭൂമിയേറ്റെടുക്കൽ നടപടി ഇനി ഒരിഞ്ച് നീങ്ങണമെങ്കിൽ 103 കോടി രൂപ വേണം. മെട്രോയുടെ ഫണ്ട് ലഭിക്കാതെ റവന്യൂ വകുപ്പിന് ഏറ്റെടുക്കൽ വിജ്ഞാപനം പുറപ്പെടുവിക്കാൻ കഴിയില്ല. മെട്രോയുടെ റിക്വസിഷൻ പ്രകാരമുള്ള കരട് വിജ്ഞാപനം മാത്രമാണ് ഇപ്പോൾ പുറപ്പെടുവിച്ചിട്ടുള്ളത്.
ജവഹർലാൽ നെഹ്റു സ്റ്റേഡിയം മുതൽ കാക്കനാട് ഇൻഫോ പാർക്ക് വരെയാണ് കൊച്ചി മെട്രോ രണ്ടാം ഘട്ടം. നിലവിൽ ഏറ്റെടുത്ത ഭൂമി ചേർത്ത് റോഡ് വീതികൂട്ടുന്ന പ്രവർത്തനങ്ങൾ ഏതാണ്ട് പൂർത്തിയായിക്കഴിഞ്ഞു. അവശേഷിക്കുന്ന ഭൂമിയും സ്റ്റേഷനുകൾക്ക് വേണ്ടിയുള്ള അധിക ഭൂമിയും ഏറ്റെടുക്കാനാണ് ഫണ്ട് വേണ്ടത്. എട്ട് സ്റ്റേഷനുകൾക്കുള്ള ഭൂമി മുഴുവൻ ഏറ്റെടുത്തുകഴിഞ്ഞു. ഇനി മൂന്ന് സ്റ്റേഷനുകൾക്ക് കൂടി ഏറ്റെടുക്കാനുണ്ട്. ഇതിനായി 1.71 ഹെക്ടർ ഭൂമിക്ക് കൂടി അനുമതിയായി. വിജ്ഞാപനവും മറ്റ് നടപടികളും ഇനി തുടങ്ങണം. ഇതിന് വേറെ ഫണ്ടും അനുവദിക്കേണ്ടതുണ്ട്.
രണ്ട് വർഷം കൊണ്ട് രണ്ടാം ഘട്ടം തീർക്കാനാണ് കൊച്ചി മെട്രോയുടെ പദ്ധതിഎന്നാൽ നിർമ്മാണത്തിനുള്ള ഒരു നടപടിയും ആരംഭിച്ചിട്ടില്ല. തൃപ്പൂണിത്തുറ റൂട്ടിലേതു പോലെ ഇവിടെയും കെ.എം.ആർ.എൽ നേരിട്ടാണ് നിർമ്മാണം. കഴിഞ്ഞ സെപ്തംബർ ഒന്നിന് പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടാം ഘട്ടത്തിന് തറക്കല്ലിട്ടിരുന്നു. ജനുവരിയോടെ നിർമ്മാണം തുടങ്ങുമെന്നാണ് കെ.എം.ആർ.എൽ പറയുന്നത്. കാര്യങ്ങൾ മുൻകൂട്ടി നിശ്ചയിച്ച പ്രകാരം നീങ്ങണമെങ്കിൽ കെ.എം.ആർ.എൽ ഭൂമി ഏറ്റെടുപ്പിനുള്ള ഫണ്ട് കൈമാറണം. സംസ്ഥാന സർക്കാരിൽ നിന്ന് ലഭിക്കേണ്ട തുകയ്ക്കായി കെ.എം.ആർ.എൽ എഴുത്തുകുത്തുകൾ നടത്തിവരികയാണ്. ഫയൽ ഇപ്പോഴും ധനകാര്യ വകുപ്പിൽ വിശ്രമത്തിലാണ്.
കൊച്ചി മെട്രോ രണ്ടാം ഘട്ടം
# ജെ.എൻ.എൽ സ്റ്റേഡിയം - ഇൻഫോ പാർക്ക്
# പദ്ധതി ചെലവ് 1957 കോടി
# 11.7 കിലോ മീറ്റർ
# 11 സ്റ്റേഷനുകൾ
ജെ.എൻ.എൽ സ്റ്റേഡിയം
പാലാരിവട്ടം ജംഗ്ഷൻ
ബൈപ്പാസ്
ചെമ്പുമുക്ക്
വാഴക്കാല
പടമുകൾ
കാക്കനാട് ജംഗ്ഷൻ
കൊച്ചി സെസ്
ചിറ്റേത്തുകര
കിൻഫ്ര
ഇൻഫോ പാർക്ക് 1
ഇൻഫോ പാർക്ക് 2
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |