കൊച്ചി: കാലങ്ങൾക്കു മുമ്പ് കേരളം 'കഥകഴിച്ച' മാരക രോഗങ്ങൾ വീണ്ടും പിടിമുറുക്കുന്നതിനെതിരെ വൻഗവേഷണപദ്ധതിയുമായി തൃപ്പൂണിത്തുറ ആയുർവേദ ഗവേഷണ കേന്ദ്രം. ജർമ്മൻ സർവകലാശാലയുടെ കൂടി സഹകരണത്തോടെ മരുന്നുകൾ വികസിപ്പിക്കുകയും ഉത്പാദനം കൂട്ടുകയും ചെയ്യും. തൃപ്പൂണിത്തുറ ആയുർവേദ കോളേജിന്റെ പഴയ ആശുപത്രിയോടു ചേർന്നുള്ള 'സ്കൂൾ ഒഫ് ഫണ്ടമെന്റൽ റിസർച്ച് ഇൻ ആയുർവേദ' സർവകലാശാലാ തലത്തിൽ രാജ്യത്തെ ഏറ്റവും വലിയ ഗവേഷണകേന്ദ്രമാവുകയാണ്. പാർശ്വഫലങ്ങളില്ലാത്ത ആയുർവേദത്തിന്റെ രാജ്യാന്തര സ്വീകാര്യത കൂടി കണക്കിലെടുത്താണിത്. മലമ്പനി, കുഷ്ഠം, ക്ഷയം, ചില ലൈംഗിക രോഗങ്ങൾ തുടങ്ങിയവ വീണ്ടും കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നതും കൊവിഡ് ഉൾപ്പെടെയുള്ള പുതിയ രോഗങ്ങൾ പിടിമുറുക്കുന്നതും കണക്കിലെടുത്താണ് ഗവേഷണം ഊർജ്ജിതമാക്കുന്നത്. രാജ്യമാകെ ഔഷധോദ്യാനങ്ങൾ തുടങ്ങാനുള്ള കേന്ദ്രപദ്ധതിയും ഗവേഷണത്തിനു സഹായകമാകും.
സുപ്രധാനം, ആദ്യ ഗവേഷണം
ജീവിതശൈലീ രോഗങ്ങൾക്കെതിരെയുള്ള ഗവേഷണമാണ് ആദ്യം തുടങ്ങുക. വിദേശികൾക്കും ഗവേഷണത്തിനു സൗകര്യമൊരുക്കും. ജർമ്മനിയിലെ ഡ്യൂസ്ബർഗ് എസ്സൻ യൂണിവേഴ്‌സിറ്റി, ഒല്ലൂർ വൈദ്യരത്‌നം ആയുർവേദ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, കളമശേരി യൂണിബയോസിസ് ബയോടെക് റിസർച്ച് ലാബ്‌സ്, കെ.എൽ.ഇ. ബെൽഗാം ആയുർവേദ കോളേജ് എന്നിവയുമായാണ് സഹകരണം.
17 ലാബുകൾ
മോളിക്യുലാർ, ബയോ ഇൻഫർമാറ്റിക്‌സ്, സെൽ കൾച്ചർ സ്റ്റഡി, ബയോടെക്‌നോളജി, ബയോകെമിസ്ട്രി, ഫൈറ്റോ കെമിസ്ട്രി, മൈക്രോബയോളജി, ക്വാളിറ്റി കൺട്രോൾ, റേഡിയോ ഡയഗ്നോസ്റ്റിക്, ക്ലിനിക്കൽ, ജിനോമിക്‌സ്, ഇമ്മ്യൂണോളജി, ബേസിക് റിസർച്ച്, അനിമൽ സെൽ കൾച്ചർ, ഫെർമന്റേഷൻ, പ്രീക്ലിനിക്കൽ ആൻഡ് ക്ലിനിക്കൽ, അഡ്വാൻസ്ഡ് ടിഷ്യൂ ലാബുകൾ.
70 കോടിയുടെ പദ്ധതി
70 കോടിയിലേറെ ചെലവ് പ്രതീക്ഷിക്കുന്നതാണ് ഗവേഷണ പദ്ധതി.
2017ൽ കെട്ടിടനിർമ്മാണം പൂർത്തിയായെങ്കിലും കൊവിഡ് പദ്ധതിയെ അനിശ്ചിതത്വത്തിലാക്കി. കേരള ആരോഗ്യ സർവകലാശാല നാലരക്കോടി രൂപ കൂടി അനുവദിച്ചതോടെ 17 ലാബുകളുടെ നിർമ്മാണം കഴിഞ്ഞദിവസം ആരംഭിച്ചു. മൂന്നു ലാബുകൾ ആറു മാസത്തിനകം ഗവേഷണം തുടങ്ങും.
കേരളം ആയുർവേദ ഗവേഷണത്തിന്റെയും ചികിത്സയുടെയും മുഖ്യകേന്ദ്രമാകും. ഡോക്ടർമാർക്കടക്കം കൂടുതൽ തൊഴിലവസരങ്ങൾ.
ഡോ. എസ്. കെ. ശ്രീരാജ്, അസോസിയേറ്റ് പ്രൊഫസർ, സ്കൂൾ ഒഫ് ഫണ്ടമെന്റൽ റിസർച്ച് ഇൻ ആയുർവേദ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |