കൊച്ചി: നെല്ല് സംഭരണം ഉഷാറായി മുന്നോട്ട്. 34,208.403 മെട്രിക് ടൺ ഇതുവരെ ശേഖരിച്ചുകഴിഞ്ഞു. ജൂൺ വരെ സംഭരണം തുടരാൻ അധികൃതർ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഒക്‌ടോബർ ആദ്യ ആഴ്ചയിലാണ് നെല്ല് സംഭരണം ആരംഭിച്ചത്. ആദ്യഘട്ടത്തിൽ നാലു മില്ലുകൾ മാത്രമാണ് സംഭരണത്തിനുണ്ടായിരുന്നത്. മില്ലുടമകൾക്ക് ലഭിക്കാനുള്ള 15 കോടിയിലധികം രൂപ ഉടൻ വിതരണം ചെയ്യുക എന്നതുൾപ്പെടെ വിവിധ ആവശ്യങ്ങൾക്ക് പരിഹാരമുണ്ടാകുന്നതുവരെ നെല്ല് ശേഖരണത്തിൽ നിന്ന് വിട്ടുനിൽക്കാനായിരുന്നു മറ്റു മില്ലുടമകളുടെ തീരുമാനം. ഇതേത്തുടർന്ന് കുട്ടനാട്ടിലെയും പാലക്കാടൻ മേഖലയിലെയും പാടശേഖരങ്ങളിൽ നൂറുകണക്കിന് ടൺ നെല്ല് കെട്ടിക്കിടന്നു. എന്നാൽ തുടക്കത്തിൽ നിസഹകരിച്ചു നിന്നിരുന്ന 52 മില്ലുകൾ മന്ത്രി ജി.ആർ. അനിലിന്റെ ഇടപെടലിനെ തുടർന്ന് മന്നോട്ടുവന്നതോടെ കഴിഞ്ഞ 21നുശേഷം നെല്ല് സംഭരണം ഊർജിതമായി. ഏറ്റവും കൂടുതൽ നെല്ല് സംഭരിച്ചിരിക്കുന്നത് പാലക്കാട് ജില്ലയാണ്, 17325 മെട്രിക് ടൺ. ഏറ്റവും കുറവ് കണ്ണൂർ ജില്ല, 23080 കിലോ ഗ്രാം.
* മില്ലുകളുമായി കരാർ
മൂന്നു മാസത്തിനുള്ളിൽ മില്ലുടമകളുടെ ആവശ്യങ്ങൾ പരിഹരിക്കാമെന്ന് മന്ത്രി ജി.ആർ.അനിൽ ഉറപ്പ് നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ സപ്ലൈകോയുമായി റൈസ് മില്ലേഴ്‌സ് അസോസിയേഷൻ കരാറുണ്ടാക്കും.
*നെല്ല് സംഭരണം തുടങ്ങിയ 2005 ൽ സംസ്ഥാനത്ത് 120 മില്ലുകാരാണ് മന്നോട്ടുവന്നത്. നിലവിൽ 56 മില്ലുകൾ സംഭരിക്കുന്നു.
* ജൂൺ വരെ സംഭരണം
സപ്ലൈകോയുടെ നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് വിവിധ പാടശേഖരങ്ങളിൽ നിന്നുള്ള നെല്ലെടുക്കൽ പരോഗമിക്കുന്നു. അടുത്ത ജൂൺ വരെ സംഭരണം തുടരും. കർഷകർ കൊണ്ടുവരുന്ന നെല്ല് മുഴുവൻ സംഭരിക്കും. കഴിഞ്ഞ വർഷം 7.48 ലക്ഷം മെട്രിക് ടൺ നെല്ല് സംഭരിച്ചു.
സഞ്ജീബ് പട്‌ജോഷി
ചെയർമാൻ, മാനേജിംഗ് ഡയറക്ടർ
സപ്ലൈകോ
*നെല്ല് സംഭരണം ഇതുവരെ
(അളവ് മെട്രിക് ടണ്ണിൽ)
എറണാകുളം : 366.52
ആലപ്പുഴ: 12387.602
തൃശൂർ: 944
പാലക്കാട് :17325
കോട്ടയം : 2927.428
മലപ്പുറം: 257.853
ആകെ: 34208. 403 മെട്രിക് ടൺ (ശനിയാഴ്ച്ച വരെ)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |