തൃപ്പൂണിത്തുറ: 22 സർക്കാർ ഓഫീസുകൾ, 250 ലേറെ ജീവനക്കാർ, ദിവസേന ആയിരക്കണക്കിന് സന്ദർശകർ. കുറഞ്ഞ വിസ്തൃതിയിൽ ഇത്രയധികം ഓഫീസുകൾ പ്രവർത്തിക്കുന്ന തൃപ്പൂണിത്തുറ മിനി സിവിൽ സ്റ്റേഷൻ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തിൽ പൊറുതിമുട്ടുന്നു. ജോയിന്റ് ആർ.ടി ഓഫീസ്, എക്സൈസ്, താലൂക്ക് സപ്ലൈ ഓഫീസ്, എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, കൃഷി ഭവൻ, മൈനർ ഇറിഗേഷൻ, ലാൻഡ് ട്രിബ്യൂണൽ, താലൂക്ക് ഓഫീസ്, വ്യവസായ ഓഫീസ്, ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി എന്നിവയാണ് മിനി സിവിൽ സ്റ്റേഷനിലെ പ്രധാന സ്ഥാപനങ്ങൾ.
പാർക്കിംഗ്
വാഹനങ്ങൾ പാർക്ക് ചെയ്യാൻ സ്ഥലസൗകര്യം മിനി സിവിൽ സ്റ്റേഷനിൽ ഇല്ല. 250 ലധികം ജീവനക്കാരുടെ വാഹനങ്ങൾ റോഡിൽ പാർക്ക് ചെയ്യേണ്ടിവരുന്നു. പത്തിന് താഴെ കാറുകൾക്കുള്ള സ്ഥലം മേൽക്കൂര കെട്ടി തിരിച്ചിട്ടുണ്ട്. വിവിധ ആവശ്യങ്ങൾക്കായി വരുന്നവർ തോന്നിയ പോലെ പാർക്ക് ചെയ്യുന്നതോടെ പ്രശ്നമാകും.
ലിഫ്റ്റ്
സിവിൽ സ്റ്റേഷനോളം പഴക്കമുണ്ട് ഇവിടെ ലിഫ്റ്റ് സ്ഥാപിക്കണമെന്ന ആവശ്യത്തിനും. വയോധികരും ഭിന്നശേഷിക്കാരും ഗർഭിണികളും കൈക്കുഞ്ഞുമായി വരുന്ന അമ്മമാരും കഷ്ടപ്പെട്ടാണ് മുകൾ നിലകളിലെ ഓഫീസുകളിലേക്കെത്തുന്നത്. ജനങ്ങളുമായി ഏറെ സമ്പർക്കം പുലർത്തേണ്ട കൃഷിഭവൻ, എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, കോടതി എന്നിവയാണ് മുകൾ നിലയിൽ. പടികൾ കയറാൻ കഴിയാത്തവരെ താഴെ വന്ന് കണ്ട് തെളിവെടുക്കേണ്ട സ്ഥിതിയും ചിലപ്പോൾ കോടതിയിൽ ഉണ്ടാകാറുണ്ട്.
കുടിവെള്ളം
ജീവനക്കാർ പിരിവിട്ടാണ് ശുദ്ധജലകാനുകൾ വാങ്ങുന്നത്. കിണറ്റിൽ നിന്ന് മുകളിലെ ടാങ്കിലേക്ക് പമ്പ് ചെയ്യുന്ന മലിന ജലമാണ് സാധാരണക്കാർക്ക് ആശ്രയം. ടാപ്പ് തുറന്നാൽ ദുർഗന്ധമുള്ള മഞ്ഞവെള്ളം വരും. മുനിസിപ്പാലിറ്റി, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ വെള്ളം ടെസ്റ്റ് ചെയ്യാൻ കൊണ്ടുപോയെങ്കിലും റിപ്പോർട്ടായില്ല. മോട്ടോർ പണിമുടക്കിയതിനാൽ രണ്ടുമാസം മുമ്പ് ഒരാഴ്ചയോളം ജീവനക്കാർക്ക് തൊട്ടടുത്ത ഗവ.ഗേൾസ് ഹൈസ്കൂളിനെ ആശ്രയിക്കേണ്ടിവന്നു.
പൊതുജനങ്ങൾക്കുള്ള മൂന്ന് മുറി ടോയ്ലറ്റിന്റെ പരിസരത്ത് വൃത്തിയില്ലായ്മ കാരണം അടുക്കാൻ സാധിക്കില്ല.
ഓഫീസ് സമുച്ചയത്തിൽ അടിസ്ഥാനസൗകര്യങ്ങൾ ആര് ഒരുക്കും എന്നതാണ് ഇപ്പോഴത്തെ പ്രശ്നം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |