കൊച്ചി: അംഗീകാരമില്ലാത്ത വന്ധ്യതാ ചികിത്സാ കേന്ദ്രങ്ങളും ചികിത്സയുടെ പേരിലെ ചൂഷണവും തടയാൻ ജില്ലയിൽ വന്ധ്യതാ ക്ലിനിക്കുകളുടെ പട്ടിക തയ്യാറാക്കാൻ സർവേ ആരംഭിച്ചു. സാമ്പത്തിക സ്ഥിതി വിവരക്കണക്ക് വകുപ്പിന്റെ നേതൃത്വത്തിലാണ് സർവേ.
പൊതു, സ്വകാര്യ മേഖലകളിലെ അലോപ്പതി ക്ലിനിക്കുകളുടെ എണ്ണവും വിവരവുമാണ് ശേഖരിക്കുന്നത്. രജിസ്റ്റർ ചെയ്തിട്ടില്ലാത്ത ക്ലിനിക്കുകളുടെ പ്രത്യേക പട്ടികയും തയ്യാറാക്കും. നിയമസഭാ സമിതിയുടെയും ആരോഗ്യവകുപ്പിന്റെയും നിർദ്ദേശപ്രകാരമാണ് സർവേ.
ജില്ലയിലെ നഗര ഗ്രാമപ്രദേശങ്ങളിൽ നിന്നുള്ള 72 സാമ്പിൾ യൂണിറ്റുകളിലാണ് സർവേ. ഒരു യൂണിറ്റിൽ 180 മുതൽ 250 വീടുകളുണ്ടാകും. 15,000 വീടുകളിലാണ് വിവരശേഖരണം. വകുപ്പ് ഇൻവസ്റ്റിഗേറ്റർക്കാണ് വിവരശേഖരണ ചുമതല. വീടുകളിൽ വിവരശേഖരണത്തിന് എത്തുന്നവർക്ക് കൃത്യമായ വിവരം നൽകണമെന്ന് അധികൃതർ അറിയിച്ചു.
സർവേ രണ്ടുതരം
സർവേ രണ്ടുതലങ്ങളിലായാണ് നടത്തുക. ദമ്പതിമാരുടെയും ക്ലിനിക്കുകളുടെയും വിവരശേഖരമാണ് ആദ്യത്തേത്. ഇക്കണോമിക്‌സ് ആൻഡ് സ്റ്റാറ്റിറ്റിക്‌സ് വിഭാഗം ഉദ്യോഗസ്ഥർ ഒരുമാസത്തിനകം വിവരശേഖരണം പൂർത്തീകരിക്കും.
രണ്ടാംഘട്ടം വന്ധ്യത അഭിമുഖീകരിക്കുന്ന ദമ്പതിമാരിൽ നിന്നുള്ള വിവരശേഖരണമാണ്. വകുപ്പ് ഉദ്യോഗസ്ഥർക്കൊപ്പം ആശാ വർക്കർമാരുടെ മേൽനോട്ടത്തിലാണ് വിവരശേഖരണം. ദമ്പതിമാർ അഭിമുഖീകരിക്കുന്ന സാമൂഹികപ്രശ്‌നങ്ങൾ മനസിലാക്കുകയാണ് പ്രധാനം.
വന്ധ്യതയ്ക്ക് കാരണമാകുന്ന അവസ്ഥകൾ, വന്ധ്യതാ ക്ലിനിക്കുകളിൽ ലഭ്യമാകുന്ന സേവനങ്ങളുടെ വ്യാപ്തി എന്നിവ ചോദ്യാവലി വഴി മനസിലാക്കുക, ക്ലിനിക്കുകളിൽ നിന്ന് ദമ്പതിമാർക്ക് കിട്ടുന്ന സേവനം എത്രമാത്രം സ്വീകാര്യമാണെന്നും ചെലവേറിയതുമാണെന്ന് കണ്ടെത്തുക എന്നിവയാണ് രണ്ടാം ഘട്ടത്തിൽ. ജില്ലകളിൽ അതത് ഡെപ്യൂട്ടി ഡയറക്ടർമാർക്കാണ് സർവേ ചുമതല.
ചികിത്സയ്ക്കായി ആശ്രയിച്ച ആശുപത്രിയുടെ വിവരം, കാലയളവ്, ചെലവായ തുക തുടങ്ങിയ വിവരങ്ങൾ രേഖപ്പെടുത്തും. വന്ധ്യതയ്ക്ക് ചികിത്സ തേടാത്തവരുടെ എണ്ണം, തേടിയവരുടെ എണ്ണം, ചികിത്സയിലൂടെ ഗർഭധാരണം നേടിയവരുടെ എണ്ണം എന്നിവ ശേഖരിക്കും. ചികിത്സ തേടാത്തവരുടെ എണ്ണം ഒരു പ്രദേശത്ത് കൂടുതലായി കണ്ടെത്തിയിട്ടുണ്ടെങ്കിൽ ഉദ്യോഗസ്ഥർ പ്രത്യേകം അന്വേഷിക്കും.
''ജില്ലയിൽ ആദ്യഘട്ട സർവേ ആരംഭിച്ചു. ജനുവരി പത്തിനുള്ളിൽ ആദ്യഘട്ട വിവരശേഖരണവും ഫെബ്രുവരി 15നുള്ളിൽ രണ്ടാംഘട്ട വിവരശേഖരണവും പൂർത്തിയാക്കാനാണ് തീരുമാനം.""
എ.പി. ഷോജൻ
ഡെപ്യൂട്ടി ഡയറക്ടർ
സാമ്പത്തിക സ്ഥിതിവിവര കണക്ക് വകുപ്പ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |