കൊച്ചി: കേരളത്തിൽ വില്പനയ്ക്കെത്തുന്ന അന്യസംസ്ഥാന പാക്കറ്റ് പാലിന്റെ ഗുണമേന്മയിൽ ആശങ്ക പങ്കുവച്ച് ക്ഷീര വികസനവകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. മിൽമ എറണാകുളം മേഖല സഹകരണ ക്ഷീരോത്പാദക യൂണിയൻ കെ.എസ്.ആർ.ടി.സിയുമായി സഹകരിച്ച് എറണാകുളം ബോട്ട് ജെട്ടിക്ക് സമീപം ആരംഭിച്ച മിൽമ ഓൺ വീൽസ് പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വിപണിയിൽ കുറഞ്ഞനിരക്കിൽ പലപേരുകളിൽ പാൽ ലഭിക്കുന്നുണ്ടെന്നത് യാഥാർത്ഥ്യമാണ്. എന്നാൽ ഇവ സൂഷ്മതയോടെ ഉപയോഗിക്കണം. ആര്യങ്കാവിൽ മായം ചേർത്ത പാൽ പിടികൂടിയത് ഓർക്കണം. പാൽ ഉത്പാദനത്തിൽ കേരളത്തെ സ്വയം പര്യാപ്തമാകുകയാണ് ലക്ഷ്യം.
കേരളത്തിലെ എല്ലാ വീടുകളുടെയും പാൽ ആവശ്യങ്ങൾ നിറവേറ്റുന്ന തരത്തിൽ മിൽമയെ വളർത്തും. അതിനായി ക്ഷീര കർഷകരുടെ എല്ലാ ആവശ്യങ്ങളും യഥാസമയം പരിഹരിച്ചു കൊണ്ടാണ് സർക്കാർ മുന്നോട്ടു പോകുന്നത്. പാൽ വില വർദ്ധിപ്പിച്ചത് വഴി അഞ്ചു രൂപയിലധികം ക്ഷീര കർഷകർക്ക് അധികമായി ലഭിക്കുന്നുണ്ട്. കെ.എസ്
ആർ.ടി.സി.യുമായി സഹകരിച്ച് മിൽമ ഓൺ വീൽസ് പദ്ധതി എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
ടി.ജെ. വിനോദ് എം.എൽ.എ ആദ്യ വിൽപന നടത്തി. കൗൺലർ പത്മജ മേനോൻ ഏറ്റുവാങ്ങി. മേയർ എം.അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |