നോർത്ത് സോൺ ഉദ്യോഗസ്ഥരുടെ യോഗം നാളെ സ്വകാര്യ ഹോട്ടലിൽ
കണ്ണൂർ : ജീവനക്കാരുടെ ശമ്പളവിതരണം ഉൾപ്പടെയുള്ള കാര്യങ്ങളിൽ കടുത്ത സാമ്പത്തിക പ്രതിസന്ധികൾ നേരിടുമ്പോൾ നാളെ കെ.എസ്.ആർ.ടി.സി നോർത്ത് സോൺ ഉദ്യോഗസ്ഥരുടെ യോഗം ചേരുന്നത് കണ്ണൂരിലെ ആഡംബര നക്ഷത്ര ഹോട്ടലിൽ. ചിലവ് ചുരുക്കിയും പുതിയ പദ്ധതികൾ ആവിഷ്കരിച്ചും ട്രാൻസ്പോർട്ട് കോർപ്പറേഷനെ എങ്ങനെ രക്ഷിക്കാമെന്ന് ആലോചിക്കുന്നതിനായി എം.ഡി ബിജു പ്രഭാകർ പങ്കെടുക്കുന്ന 5 മണിക്കൂർ യോഗത്തിന് ഹോട്ടൽ വാടകക്കും ഭക്ഷണത്തിനുമായി ഒരു ലക്ഷത്തോളം രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. യോഗത്തിൽ പങ്കെടുക്കുന്ന എം.ഡിയുടെ വരവും പോക്കും വിമാനത്തിലാണു താനും.
മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ നിന്നായി ഇരുന്നൂറോളം ഉദ്യോഗസ്ഥരാണ് മീറ്റിംഗിൽ പങ്കെടുക്കേണ്ടത്. പയ്യാമ്പലത്ത് ഗസ്റ്റ് ഹൗസുൾപ്പെടെ നിരവധി സർക്കാർ സംവിധാനങ്ങളുള്ളപ്പോൾ ആണ് കെ.എസ്.ആർ.ടി.സിയുടെ സ്വകാര്യ ഹോട്ടലിലെ മീറ്റിംഗ്.
ജീവനക്കാരുടെ ശമ്പളം ഗഡുക്കളായിട്ടാണെങ്കിൽ എല്ലാ മാസവും പത്താം തീയതിക്കുള്ളിൽ നൽകാമെന്നും ഒന്നിച്ചാണെങ്കിൽ പതിനഞ്ചാം തീയതി മാത്രമെ നൽകാനാവുകയുള്ളു എന്നും കെ.എസ്.ആർ.ടി.സി. ഹൈക്കോടതിയെ അറിയിച്ചത് സാമ്പത്തിക പരാധീനത മൂലമാണ്. ജീവനക്കാർക്ക് നിർബന്ധിത വിരമിക്കൽ നിർദ്ദേശങ്ങൾ നൽകിയിട്ടില്ലെന്ന് പറയുമ്പോഴും 50 വയസ്സ് കഴിഞ്ഞതും 20 വർഷത്തിലധികം സർവ്വീസ് ഉള്ളവരുമായവരുമായവർ വിരമിക്കാൻ തയ്യാറാകുമോ എന്ന കാര്യം രഹസ്യമായി പരിഗണിക്കുന്നതും വകുപ്പിന്റെ ദാരിദ്രത്തിന് അടിവരയിടുന്നു.
എല്ലാം മറന്നുപോയോ?
2016 മുതൽ 2020 വരെ വിദ്യാർത്ഥികൾക്ക് കൺസഷൻ നൽകിയ വകയിൽ ബാദ്ധ്യത വന്ന 966 കോടി രൂപ അനുവദിച്ച് തരണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.ആർ.ടി.സി സർക്കാരിന് കത്തെഴുതിയത് അഞ്ച് ദിവസം മുൻപാണ്. വിവിധ ധനകാര്യ സ്ഥാപനങ്ങളിലേക്ക് അടക്കുന്നതിനായി ജീവനക്കാരിൽ നിന്നും മുൻ വർഷങ്ങളിൽ ശമ്പള റിക്കവറി നടത്തിയ തുക തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് ജീവനക്കാർ അപേക്ഷ നൽകുന്നത് അവസാനിപ്പിക്കണമെന്ന് കെ.എസ്.ആർ.ടി ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ കഴിഞ്ഞ ആഴ്ച സർക്കുലർ പുറപ്പെടുവിപ്പിച്ചിരുന്നു. ഡിപ്പോകൾക്ക് പ്രതിമാസ ടാർജറ്റ് നിശ്ചയിക്കുകയും, അത് നേടുന്ന ജീവനക്കാർക്ക് എല്ലാ മാസവും അഞ്ചാം തീയതിക്ക് മുൻപ് ശമ്പളം നൽകാമെന്ന കെ.എസ്.ആർ.ടി.സി മാനേജ്മെന്റിന്റെ തീരുമാനവും വലിയ വിവാദം സൃഷ്ടിച്ചിരുന്നു. ഒരു വിഭാഗം വിദ്യാർത്ഥികളുടെ യാത്രാ ഇളവ് നിഷേധിച്ച് ഉത്തരവിറക്കിയതും ഇന്ന് വലിയ ചർച്ച വിഷയമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |