കുത്തുപറമ്പിലെ തോൽവി ലീഗിൽ വിഭാഗീയത
കണ്ണൂർ:കൂത്തുപറമ്പ് നിയോജകമണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി ജയന്തി രാജന്റെ തോൽവിക്ക് പിന്നാലെ മുസ്ലിം ലീഗിൽ വിഭാഗീയതയും പാർട്ടി പോരും തുടരുന്നു. ആരോപണങ്ങളും പ്രത്യാരോപപണങ്ങളും രൂക്ഷമായതോടെ സംസ്ഥാന കമ്മറ്റിയുടെ ഇടപെട്ട് അച്ചടക്ക നടപടിയിലേക്ക് നീങ്ങിയിട്ടുണ്ട്. മണ്ഡലം ജനറൽ സെക്രട്ടറി ഷാഹുൽ ഹമീദിനെ സംഘടനാചുമതലകളിൽ നിന്നു മാറ്റിനിർത്തി. മുൻ പഞ്ചായത്ത് അംഗമായ ഭാര്യ നദീറയേയും നീക്കി. മണ്ഡലത്തിലെ തോൽവിയെത്തുടർന്ന് സംസ്ഥാന ഷാഹുൽ ഹമീദിനെതിരെ ലീഗിൽ കടുത്ത വിമർശനം ഉയർന്നിരുന്നു.
ജയന്തി രാജന്റെ തോൽവിക്ക് പിന്നിൽ ഷാഹുൽ ഹമീദാണെന്നാണ് ഒരുവിഭാഗം ലീഗ് പ്രവർത്തകർ ആരോപിക്കുന്നത്. ഷാഹുൽ ഹമീദ് എൽ.ഡി.എഫ് സ്ഥാനാർത്ഥിക്ക് വേണ്ടി പ്രവർത്തിച്ചുവെന്ന ഗുരുതര ആരോപണവും ഒരുവിഭാഗം ലീഗ് അണികൾ ഉന്നയിക്കുന്നുണ്ട്. ഷാഹുൽ ഹമീദിനെ യൂദാസ് എന്ന് വിശേഷിപ്പിച്ച് മണ്ഡലത്തിൽ ലീഗ് പ്രവർത്തകർ പ്രകടനം നടത്തുകയും കോലം കത്തിക്കുകയും ചെയ്തിരുന്നു,
മണ്ഡലം ജനറൽ സെക്രട്ടറി ഷാഹുൽ ഹമീദും മുൻ പഞ്ചായത്ത് അംഗവും ഭാര്യയുമായ നദീറയും യു.ഡി.എഫ് വോട്ടുകൾ എൽ.ഡി.എഫിലേക്ക് മറിച്ചുവെന്ന ഗുരുതര ആരോപണങ്ങളടക്കം ഒരു വിഭാഗം ലീഗ് പ്രവർത്തകർ സമൂഹ മാദ്ധ്യമങ്ങളിലടക്കം ഉന്നയിച്ചിരുന്നു. എൽ.ഡി.എഫ് സ്ഥാനാർത്ഥി പി.കെ.പ്രവീണിന്റെ പോസ്റ്റർ നദീറ വാട്സാപ് സ്റ്റാറ്റസാക്കിയെന്ന ഗുരുതര ആരോപണമാണ് ലീഗ് അണികൾ ഉന്നയിക്കുന്നത്. എന്നാൽ പത്തു മിനിറ്റ് മാത്രമെ ആ സ്റ്റാറ്റസ് ഉണ്ടായിരുന്നുള്ളു എന്നും അതിനുശേഷം അത് ഡിലീറ്റ് ചെയ്തു എന്നും ഷാഹുൽ ഹമീദ് നദീറയുടെ പ്രവൃത്തിയെ ന്യായികരിക്കുകയാണ്.
ഫലം പുറത്തുവന്നതിനു ശേഷം യൂത്ത് ലീഗ് പ്രവർത്തകർ നേതൃത്വത്തിനെതിരെ പാനൂരിലും പരിസര പ്രദേശങ്ങളിലും പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. തിരഞ്ഞെടുപ്പ് വേളയിൽ തന്റെ പഴയ ഐ.എൻ.എൽ സുഹൃത്തുക്കളുടെ കൂടെ ഷാഹുൽ ഹമീദ് വിനോദയാത്ര പോയതും ചർച്ചയായിട്ടുണ്ട്. പ്രദേശിക നേതാക്കളെ അവഗണിച്ചുകൊണ്ട് മണ്ഡലത്തിന്റെ പുറത്തുനിന്നും ഒരാളെ മത്സരിക്കാൻ ഇറക്കുമതി ചെയ്തതിലെ വൈകാരിക പ്രതിഷേധമെന്നാണ് ഷാഹുൽഹമീദ് ചില മാദ്ധ്യമങ്ങളോട് ഇതുസംബന്ധിച്ച് വെളിപ്പെടുത്തിയത്. ഷാഹുൽ ഹമീദ് പാർട്ടി സ്ഥാനാർത്ഥിക്ക് എതിരെ രഹസ്യമായി പ്രവർത്തിക്കുന്നതായി സംസ്ഥാന നേതൃത്വം നേരത്തെ അറിഞ്ഞിരുന്നതായും സൂചനയുണ്ട്. 1286 വോട്ടുകൾക്കാണ് ജയന്തി രാജൻ കൂത്തുപറമ്പിൽ പരാജയപ്പെട്ടത്.സ്വാധീന കേന്ദ്രങ്ങളിലെല്ലാം ജയന്തി രാജന് മേൽക്കൈ ലഭിച്ചെങ്കിലും ഉറച്ച കോട്ടയായ പാനൂരിൽ വോട്ട് കുറഞ്ഞതാണ് ഷാഹുൽ ഹമീദിനെതിരെ പ്രതിഷേധം രൂക്ഷമായത്.