പട്ടുവം: പരമ്പരാഗത തൊഴിലാളികളെ കിട്ടാതായതോടെ ഇതാദ്യമായി കൈപ്പാട് നിലങ്ങളിൽ മൂപ്പെത്തിയ നെല്ല് കൊയ്‌തെടുക്കാൻ ബംഗാളികൾ. മുട്ടോളം വെള്ളമുള്ള കൈപ്പാടിൽ ഇറങ്ങി കൊയ്യുന്നത് ഏറെ ക്ളേശകരമാണെങ്കിലും കൊയ്‌തെടുത്ത കറ്റകൾ പ്ളാസ്റ്റിക് ഷീറ്റുകളിൽ കരയിലേക്ക് വലിച്ചുകയറ്റുകളാണിവർ.
കൊയ്ത് മെതിക്കുന്നതുവരെ ഇവരെ ഏല്പിക്കുകയാണ് പട്ടുവം കോട്ടക്കീൽ കൈപ്പാടിലെ കർഷകർ. ഈ സാഹചര്യം തുടർന്നാൽ പരമ്പരാഗതമായി തുടരുന്ന കൈപ്പാട് കൃഷി അന്യം നിൽക്കുന്ന അവസ്ഥയിലെത്തുമെന്നാണ് കർഷകരുടെ ആശങ്ക.
ഏഴോം കൈപ്പാട് നിലങ്ങളിൽ വിളഞ്ഞ കുതിര് വിത്ത് പരീക്ഷണവിധേയമാക്കിയാണ് ഏഴോം രണ്ട് എന്ന പേരിൽ തയ്യാറാക്കിയത്. ഭൗമസൂചിക പദവി കൂടി ലഭിച്ചതോടെ വലിയ പ്രതീക്ഷയിലായിരുന്നു കർഷകർ. ഗുണനിലവാരമേറിയ കൈപ്പാട് നെല്ലിനോട് സമീപകാലത്തായി കർഷകർ ഏറെ താൽപ്പര്യം കാട്ടുന്നതിനിടെയാണ് ആവശ്യത്തിന് തൊഴിലാളികളെ കിട്ടാത്ത അവസ്ഥയുണ്ടായത്.
മുൻ വർഷങ്ങളെ അപേക്ഷിച്ച് കർഷകർ കൈപ്പാട് കൃഷിയോട് ഇക്കുറി വലിയ താൽപര്യം കാട്ടിയിരുന്നില്ല. ഉത്പാദനചിലവ് കുറവും മികച്ച വിളവുള്ളതുമായ കൈപ്പാട് കൃഷി ഇങ്ങനെ പോയാൽ ഇല്ലാതാകുമോയെന്ന ആശങ്കയും കർഷകർക്കുണ്ട്. പട്ടുവം, ചെറുകുന്ന്, കണ്ണപുരം തുടങ്ങിയ പ്രദേശങ്ങളിലെ പല കർഷകരും കൈപ്പാട് കൃഷി ഇതിനകം ഉപേക്ഷിച്ചുകഴിഞ്ഞു. ഏഴോം, കണ്ണോം പ്രദേശത്താണ് കുതിര് കൃഷിക്കാർ അല്പമെങ്കിലുമുള്ളത്. കനത്തമഴയും മഴവെള്ളപ്പാച്ചിലും കൈപ്പാടിനെ മുക്കിക്കളയുന്ന അവസ്ഥയാണ് ഇക്കുറിയും. നിലമൊരുക്കാനും വിതക്കാനും കൊയ്യാനും പരമ്പരാഗത തൊഴിലാളികളുടെ സേവനം ലഭിക്കാത്ത അവസ്ഥയിൽ ബാക്കിയുള്ള കൈപ്പാടും ഒഴിവാക്കേണ്ടിവരുമെന്ന ആശങ്കയിലാണ് കർഷകർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |